Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 7:02 PM GMT Updated On
date_range 7 July 2020 7:02 PM GMTകാത്തിരിപ്പിന് വിരാമം: ലേണേഴ്സ് ടെസ്റ്റ് പുനരാരംഭിച്ചു
text_fieldsbookmark_border
കാക്കനാട്: മൂന്നര മാസത്തെ കാത്തിരിപ്പിന് വിരാമം, മോട്ടോർ വാഹന വകുപ്പിൻെറ തലവേദനക്ക് അറുതിവരുത്തി ലേണേഴ്സ് പരീക്ഷ പുനരാരംഭിച്ചു. ഓൺലൈൻ വഴിയുള്ള ടെസ്റ്റിൽ എറണാകുളം ആർ.ടി ഓഫിസിന് കീഴിൽ ആദ്യദിനം പരീക്ഷയെഴുതിയത് 20 പേർ. വീട്ടിലിരുന്നുതന്നെ പരീക്ഷയെഴുതാനാകുമെന്നതാണ് പുതിയ രീതിയുടെ സവിശേഷത. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റ് ചൊവ്വാഴ്ചയാണ് പുനരാരംഭിച്ചത്. അടിമുടി മാറ്റങ്ങളോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിഷ്കാരം അവതരിപ്പിച്ചത്. പരീക്ഷസമയത്തിലും ചോദ്യങ്ങളുടെ എണ്ണത്തിലും മാറ്റങ്ങൾ വരുത്തിയാണ് ഓൺലൈൻ പരീക്ഷ തയാറാക്കിയത്. വൈകീട്ട് ആറുമുതൽ രാത്രി 12വരെ ഏതുസമയത്തും പരീക്ഷ എഴുതാവുന്ന രീതിയിലാണ് പുതുസമ്പ്രദായം. അപേക്ഷയിൽ ചേർത്ത വിവരങ്ങൾ തിരിച്ചറിയിൽ രേഖകളുമായി ഒത്തുനോക്കി ഉറപ്പുവരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ പരീക്ഷയെഴുതാൻ അനുവദിക്കൂ. വൈകീട്ട് നാലുവരെ പരിശോധന നടപടി നടത്തിയശേഷം അർഹരായവരുടെ മൊബൈൽ ഫോണിലേക്ക് പിൻനമ്പർ അയക്കും. ഇതുപയോഗിച്ച് ലോഗിൻ ചെയ്തുവേണം പരീക്ഷ എഴുതാൻ. നേരേത്ത പരീക്ഷയിൽ ഉൾക്കൊള്ളിച്ചിരുന്നത് 20 ചോദ്യങ്ങളായിരുന്നു. 20 മിനിറ്റായിരുന്നു ഇതിന് അനുവദിച്ചിരുന്നത്. ഇതിൽ 12 എണ്ണം ശരിയാക്കിയാൽ പരീക്ഷയിൽ വിജയിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ടെസ്റ്റ് ഓൺലൈൻ ആക്കിയതോടെ കോപ്പിയടിക്കുള്ള സാധ്യത മുന്നിൽക്കണ്ടാണ് മോട്ടോർ വാഹന വകുപ്പ് പുതിയ രീതി ആവിഷ്കരിച്ചത്. ഇതോടെ പരീക്ഷസമയം അര മണിക്കൂറും ചോദ്യങ്ങൾ 50 എണ്ണവുമാക്കി. 30 ചോദ്യത്തിന് ശരിയുത്തരം കൊടുത്താൽ മാത്രമേ ഇപ്പോൾ ടെസ്റ്റ് പാസാകൂ. അതായത് ഒരു ചോദ്യത്തിന് പരമാവധി 36 സെക്കൻഡ്. അപേക്ഷാർഥികളുടെയും ഡ്രൈവിങ് സ്കൂൾ ഉടമകളുടെയും മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പരീക്ഷ പുനരാരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ ലേണേഴ്സ് ടെസ്റ്റും ഡ്രൈവിങ് ടെസ്റ്റും തുടങ്ങിയിട്ടും കേരളത്തിൽ ആരംഭിക്കാൻ വൈകുന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പല ആർ.ടി.ഒമാരെയും ഉപരോധിക്കുക വരെ ചെയ്തിരുന്നു. ഇതോടെയാണ് ഓൺലൈൻ വഴി ലേണേഴ്സ് പരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചത്. അതേസമയം, ഡ്രൈവിങ് ടെസ്റ്റിന് മുന്നോടിയായി വാഹനമോടിക്കാൻ പരിശീലിപ്പിക്കുന്നതിന് എന്ന് അനുമതി ലഭിക്കുമെന്ന ആശങ്കയിലാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ. ലൈസൻസില്ലാതെ സാനിറ്റൈസർ സ്റ്റോക്ക് ചെയ്തു; ഹിന്ദുസ്ഥാന്‍ യൂനിലീവര്‍ കമ്പനി ഡിപ്പോക്കെതിരെ കേസ് കാക്കനാട്: മതിയായ ഡ്രഗ്സ് ലൈസന്‍സില്ലാതെ ഹാന്‍ഡ് സാനിറ്റൈസര്‍ സ്റ്റോക്ക് ചെയ്തതിന് കേസെടുത്തു. ഉദയംപേരൂരില്‍ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാന്‍ യൂനിലീവര്‍ കമ്പനിയുടെ ഡിപ്പോക്കെതിരെയാണ് കേസെടുത്തത്. എറണാകുളം ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് കീടനാശിനികളുടെകൂടെ ഡ്രഗ്സ് ലൈസന്‍സില്ലാതെ വലിയ അളവിൽ സാനിറ്റൈസർ സൂക്ഷിച്ചത് കണ്ടെത്തിയത്. മതിയായ ഡ്രഗ്സ് ലൈസന്‍സുകള്‍ ഇല്ലാതെ സാനിറ്റൈസറുകള്‍ വാങ്ങി വിതരണം നടത്തുന്നത് കുറ്റകരമാണ്. തുടർന്ന് കേസെടുത്ത ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്ത സാനിറ്റൈസറുകളും രേഖകളും തൃപ്പൂണിത്തുറ കോടതിയില്‍ ഹാജരാക്കി. ഇതുവരെ ജില്ലയിലാകെ ഇത്തരത്തിൽ അഞ്ച് സ്ഥാപനത്തിനെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ 10 ലക്ഷം രൂപയുടെ സാനിറ്റൈസർ പിടിച്ചെടുത്തിട്ടുമുണ്ട്. ഗുണനിലവാരം കുറഞ്ഞതിനും വ്യാജ ലൈസന്‍സില്‍ ഉല്‍പാദനം നടത്തിയതിനും അങ്കമാലിയിലും മഞ്ഞുമ്മലിലും ഓരോ കേസും രജിസ്റ്റര്‍ ചെയ്തു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രിത ലൈസന്‍സ് നല്‍കി സൂപ്പര്‍മാര്‍ക്കറ്റിലും സ്റ്റേഷനറി കടകളിലും സാനിറ്റൈസര്‍ വില്‍ക്കുന്നുണ്ട്. ഇതിൻെറ മറവില്‍ ഗുണനിലവാരമില്ലാത്ത സുഗന്ധമുള്ള വ്യാജ സാനിറ്റൈസര്‍ വ്യാപകമായി വില്‍പന നടത്തുന്നുണ്ടെന്നുള്ള പരാതികളിൽ ജില്ലയില്‍ പരിശോധന ശക്തമാക്കാനും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം തീരുമാനമെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പിടിക്കപ്പെട്ടാല്‍ അഞ്ചുവര്‍ഷം കഠിന തടവുശിക്ഷ ലഭിക്കുമെന്നും ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story