നാടൊരുമിച്ചു; ഇടവഴിക്കടവ് വീണ്ടെടുത്തു
text_fieldsദേശം: പതിറ്റാണ്ടുകളായി നടപ്പാതകളും കുളിക്കടവും കാടുമൂടി നീര്നായ്ക്കള് വിഹരിച്ച ചെങ്ങമനാട് പഞ്ചായത്ത് 13ാം വാര്‍ഡിലെ ദേശം പഞ്ചായത്തുകടവ് ( ഇടവഴിക്കടവ് ) വാര്‍ഡ് അംഗം നൗഷാദ് പാറപ്പുറത്തിെൻറ നേതൃത്വത്തില്‍ യുവകൂട്ടായ്മ ശ്രമദാനം നടത്തി വീണ്ടെടുത്തു.
മുമ്പ് കാലടി, ശ്രീമൂലനഗരം, തിരുവൈരാണിക്കുളം, ചൊവ്വര തുടങ്ങിയ കിഴക്കന്‍ പ്രദേശങ്ങളില്‍നിന്ന് ആലുവ ശിവരാത്രി മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ പെരിയാറിെൻറ കൈവഴിയായ ഇടവഴിക്കടവിലെത്തി വഞ്ചിമാര്ഗമായിരുന്നു ശിവക്ഷേത്രത്തിൽ എത്തിയിരുന്നത്.
500 മീറ്റര്‍ മാത്രം പെരിയാര്‍ കുറുകെ കടന്നാല്‍ മണപ്പുറത്തെ ക്ഷേത്രത്തിൽ എത്താമായിരുന്നു.
പുഴയും തീരങ്ങളും കാലങ്ങളായി സംരക്ഷിക്കാതെ വരുകയും മണലൂറ്റും മാലിന്യം തള്ളലും രൂക്ഷമാകുകയും ചെയ്തതോടെയാണ് കുളിക്കടവ് കാടുമൂടി ഉപയോഗശൂന്യമായി മാറിയത്.
നാട്ടുകാരും െറസിഡൻറ്സ് അസോസിയേഷനും സന്നദ്ധ സംഘടനകളും കുളിക്കടവ് വീണ്ടെടുക്കുന്നതിന് കാലങ്ങളായി ആവശ്യമുന്നയിച്ചിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനം പാലിക്കാന്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ നൗഷാദ് പാറപ്പുറം രംഗത്ത് വന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം 20ഓളം യുവാക്കളോടൊപ്പം പുലര്‍ച്ച മുതല്‍ സന്ധ്യവരെ ശ്രമദാനത്തിനിറങ്ങുകയായിരുന്നു. അന്‍വര്‍സാദത്ത് എം.എല്‍.എ ശ്രമദാനം ഉദ്ഘാടനം ചെയ്തു. നൗഷാദ് പാറപ്പുറം പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.ജെ. ജോമി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശ്ശേരി, അമ്പിളി അശോകന്, പി.ബി. സുനീര്‍, പി.എം.എ. ഷരീഫ് ഹാജി, സെബാസ്റ്റ്യന്‍ കരുമത്തി, ധനേഷ് ദേശം, വിജയന്, നിഷാദ്, കിഷോര്‍, സനല്‍, രാജ്കുമാര് പെറ്റോണിയ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.