Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 12:11 AM GMT Updated On
date_range 15 Feb 2022 12:11 AM GMTപൊതുതാൽപര്യ ഹരജിയിൽ സർക്കാറിനും വൈദ്യുതി ബോർഡിനും നോട്ടീസ്
text_fieldsbookmark_border
കൊച്ചി: ജീവനക്കാരുടെ എണ്ണവും ശമ്പളവും വർധിപ്പിച്ച് വൈദ്യുതി ഉപഭോക്താക്കൾക്ക് അധിക ബാധ്യതയുണ്ടാക്കുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) നടപടി ചോദ്യം ചെയ്ത് ഹൈകോടതിയിൽ പൊതു താൽപര്യ ഹരജി. വിവിധ തൊഴിലാളി യൂനിയനുകളുടെ സമ്മർദത്തെ തുടർന്നാണ് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാനും പുതിയ നിയമനങ്ങൾ നടത്താനും കെ.എസ്.ഇ.ബി തീരുമാനമെടുത്തതെന്നും ഇതിന്‍റെ അധിക ഭാരം അനുഭവിക്കേണ്ടി വരുന്നത് ഉപഭോക്താക്കളാണെന്നും ചൂണ്ടിക്കാട്ടി കേരള ഹൈ ടെൻഷൻ ആൻഡ് എക്‌സ്ട്ര ഹൈ ടെൻഷൻ ഇൻഡസ്‌ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്‌സ് അസോസിയേഷനാണ് ഹരജി നൽകിയത്. ഹരജി ഫയലിൽ സ്വീകരിച്ച ഡിവിഷൻബെഞ്ച് സംസ്ഥാന സർക്കാറിനും കെ.എസ്.ഇ.ബിക്കും സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷനും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഹരജി നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. ശമ്പള വർധന, പുതിയ ജീവനക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങളിൽ ബോർഡും ജീവനക്കാരും തമ്മിൽ 2016 ലും 2021ലുമുണ്ടാക്കിയ കരാറുകളുടെ തുടർച്ചയായാണ് പുതിയ തീരുമാനങ്ങളെന്നും സർക്കാറിന്റെയോ വൈദ്യുതി റെഗുലേറ്ററി കമീഷന്റെയോ അനുമതിയില്ലാതെയാണ് ഈ നടപടികളെന്നും ഹരജിയിൽ പറയുന്നു. 2013 നവംബർ ഒന്നിന് കെ.എസ്.ഇ.ബിയെ കമ്പനിയാക്കുമ്പോൾ നിലവിലുണ്ടായിരുന്ന ബാധ്യതകൾ സർക്കാർ ഏറ്റെടുത്തിരുന്നു. സാമ്പത്തിക ബാധ്യതകളില്ലാതെ തുടങ്ങിയ കെ.എസ്.ഇ.ബിക്ക് പെൻഷൻ ബാധ്യത 21,000 കോടി രൂപയായി വർധിച്ചെന്ന് അടുത്തിടെ റെഗുലേറ്ററി കമീഷൻ ചെയർമാൻ വ്യക്തമാക്കിയിരുന്നു. നിലവിൽ ഒരു യൂനിറ്റ് വൈദ്യുതി രണ്ടു രൂപ മുതൽ രണ്ടര രൂപവരെ നിരക്കിൽ ലഭ്യമാകുമ്പോൾ കെ.എസ്.ഇ.ബിയുടെ വിതരണച്ചെലവ് ഒരു യൂനിറ്റിന് ആറു രൂപ മുതൽ 6.80 രൂപ വരെയാണ്. ഉയർന്ന തുകക്ക് വൈദ്യുതി വിറ്റിട്ടും ഉയർന്ന ശമ്പളവും ആനുകൂല്യവും മൂലം കെ.എസ്.ഇ.ബിക്ക് കനത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടി വരികയാണെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story