Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2022 12:13 AM GMT Updated On
date_range 7 Feb 2022 12:13 AM GMTസിൽവർ ലൈനിന്റെ റൂട്ട് മാപ്പ് റോളർ കോസ്റ്റർ രൂപകൽപനക്ക് സമാനം -അലോക് കുമാർ വർമ
text_fieldsbookmark_border
-ട്രാക്കുകൾ ശക്തിപ്പെടുത്തിയും ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തിയും റെയിൽ യാത്രാക്ലേശം പരിഹരിക്കാം കൊച്ചി: ഗൂഗിൾ എർത്ത് ഡാറ്റയും ലഡാർ സർവേയും മാത്രം അടിസ്ഥാനപ്പെടുത്തി കെ.ആർ.ഡി.സി.എൽ (കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) അലൈൻമൻെറ് രൂപത്കരിച്ചപ്പോൾ ലഭിച്ച സിൽവർ ലൈനിന്റെ റൂട്ട് മാപ്പ് ഒരു റോളർ കോസ്റ്റർ രൂപകൽപനക്ക് സമാനമാണെന്ന് ഇന്ത്യൻ റെയിൽവേ മുൻ ചീഫ് എൻജിനീയർ അലോക് കുമാർ വർമ. ഇത് യാത്രികരുടെ ജീവൻ അപകടപ്പെടുത്തുമെന്ന് മാത്രമല്ല പരിപാലനത്തിന്റെ ചെലവ് ഭീമമായി വർധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി കേരള ചാപ്റ്റർ സിൽവർ ലൈനിന്റെ സാങ്കേതിക വശങ്ങളെ സംബന്ധിച്ച് സംഘടിപ്പിച്ച വെബിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലെ റെയിൽവേ ലൈനിനെ അപേക്ഷിച്ച് കൂടുതൽ കയറ്റിറക്കങ്ങളും വളവുകളും ഇപ്പോൾ രൂപകൽപന ചെയ്ത സിൽവർ ലൈൻ അലൈൻമെന്റിൽ ഉണ്ട്. ഇത് ഒഴിവാക്കാൻ പറ്റില്ല. സ്വീകരിച്ച പഠനരീതിയുടെ പരിമിതിയാണ്. കേരളത്തിന്‍റെ ടോപ്പോഗ്രാഫിക്ക് ഇണങ്ങുന്ന ഒരു ഡിസൈൻ അല്ല. ഹൈഡ്രോളജികൾ സ്റ്റഡീസും സോഷ്യൽ ഇമ്പാക്ട് അസ്സസ്സ്മെന്റും ടോപ്പോഗ്രാഫിക്കൽ പഠനങ്ങളും നടത്തിയിട്ടില്ലെന്ന് മാത്രമല്ല, ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് കോഡും ലംഘിക്കപ്പെട്ടു. ഇന്ത്യ പോലെ കൂടുതൽ സമതലങ്ങൾ ഉള്ള ഒരു ഭൂഘടനയിൽ ബ്രോഡ്ഗേജാണ് അനുയോജ്യമായ ഡിസൈൻ എന്ന് തെളിയിച്ചിട്ടുണ്ട്. അല്ലെങ്കിൽ എന്തുകൊണ്ടാണ് കൊളോണിയൽ ഭരണാധികാരികൾ തങ്ങളുടെ രാജ്യത്ത് നിലനിൽക്കുന്ന സ്റ്റാൻഡേർഡ്ഗേജ് ഇവിടെ നടപ്പാക്കാതിരുന്നത്. സിൽവർ ലൈൻ സ്റ്റാൻഡേർഡ് ഗേജിൽ രൂപകൽപന ചെയ്തത് കൊണ്ട് ഇന്ത്യൻ റെയിൽവേ സംവിധാനവുമായി പൊരുത്തപ്പെട്ടു പോകില്ല. നിലവിലെ ട്രാക്കുകൾ ശക്തിപ്പെടുത്തുകയും വളവുകൾ നിവർത്തിയും ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്ത് കേരളത്തിലെ ട്രെയിൻ ഗതാഗത മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ സാധിക്കും. 15000 കോടിരൂപ ചെലവിട്ടാൽ അഞ്ചുവർഷം കൊണ്ട് തന്നെ നിലവിലെ ലൈൻ നവീകരിക്കാൻ കഴിയും. ഇന്ന് ഉയർന്നുവന്ന ചർച്ചകൾ അധികാരികളെ ആ ദിശയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സയൻസ് സൊസൈറ്റിയുടെ ജില്ല പ്രസിഡൻറ് കെ.എസ്. ഹരികുമാർ മോഡറേറ്റ് ചെയ്ത സെമിനാറിൽ കൽപ്പാക്കം അണുശക്തി നിലയത്തിലെ മുൻ ശാസ്ത്രജ്ഞൻ ജോർജ് ജോസഫ്, ഡോ. പി.എസ്. ബാബു, പി.എൻ. തങ്കച്ചൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story