Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2022 12:09 AM GMT Updated On
date_range 2 Feb 2022 12:09 AM GMTകേന്ദ്ര ബജറ്റ്: ജില്ലക്ക് കാര്യമായ വിഹിതമില്ല
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്തിന്റെ വ്യവസായ തലസ്ഥാനമായ ജില്ലക്ക് കേന്ദ്രബജറ്റിൽ കാര്യമായി ഒന്നുമില്ല. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഗ്രാൻറ് ഇനത്തിൽ മാത്രമാണ് ബജറ്റ് വിഹിതം അനുവദിച്ചത്. അതേസമയം, ഓഹരി വിൽപനക്ക് പച്ചക്കൊടി കാണിക്കുന്ന ബജറ്റ് നയം ബി.പി.സി.എൽ ഉൾപ്പെടെ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടും. കൊച്ചി കപ്പൽശാലക്ക് 400 കോടിയുടെ ഗ്രാൻറ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 300 കോടിയായിരുന്നതാണ് ഇക്കുറി ഉയർത്തിയത്. എന്നാൽ, രണ്ടുവർഷം മുമ്പ് 400 കോടിയും അതിനും മുമ്പ് 473.85 കോടിയുമായിരുന്നു. ഷിപ്പിങ് കോർപറേഷന് അനുവദിച്ച 80 കോടി രൂപയാണ് ബജറ്റിൽ കൊച്ചിയെ പരാമർശിക്കുന്ന മറ്റൊന്ന്. മിനിക്കോയ്-കൊച്ചി-തൂത്തുക്കുടി-മാലി എന്നിവയെ ബന്ധിപ്പിച്ച് കടലിലൂടെ കാർഗോ, പാസഞ്ചർ സർവിസുകൾ നടത്താൻ ധനസഹായമായാണ് ഈ തുക അനുവദിച്ചത്. കഴിഞ്ഞ വർഷം150 കോടി രൂപയായിരുന്നത് ഇക്കുറി ഗ്രാൻറിനത്തിൽ കുറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപയിനത്തിൽ കൊച്ചി പോർട്ട് ട്രസ്റ്റിന് 23.88 കോടി ലഭിക്കും. ക്രെഡിറ്റ് കോ ഓപറേറ്റിവ് സൊസൈറ്റികൾക്ക് ലോൺ ഇനത്തിൽ ചെലവഴിക്കാനാണ് ഈ തുക. ജില്ലയുടെ അഭിമാനസ്ഥാപനമായ എഫ്.എ.സി.ടിക്ക് 340 കോടി രൂപയാണ് ഗ്രാൻറ്. കഴിഞ്ഞ തവണ ലഭിച്ച ഗ്രാൻറിൽനിന്ന് കുറച്ചിട്ടില്ലെന്ന് ആശ്വസിക്കാം. അടുത്ത സാമ്പത്തികവർഷം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ 65,000 കോടി രൂപ കേന്ദ്ര സർക്കാർ ലക്ഷ്യമിടുമ്പോൾ അതിൽ മുൻപന്തിയിൽ കൊച്ചിയിലെ ബി.പി.സി.എൽ റിഫൈനറിയും വരും. നടപ്പ് സാമ്പത്തിക വർഷംതന്നെ ഇതിന് ഒരുക്കം നടത്തിയെങ്കിലും പൂർണതയിൽ എത്തിയിട്ടില്ല. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ബി.പി.സി.എൽ വിൽക്കുമ്പോൾ കൊച്ചിക്കും അത് തിരിച്ചടിയാകും. 3.83 കോടി ടൺ ക്രൂഡോയിൽ സംസ്കരിക്കാൻ ശേഷിയുള്ള ബി.പി.സി.എല്ലിന് എട്ടുലക്ഷം കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്. കേന്ദ്രസർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള 53.29 ശതമാനം ഓഹരികളാണ് വിറ്റൊഴിയുന്നത്. പരമാവധി 1.10 ലക്ഷം കോടി രൂപക്കാണ് കൈമാറാൻ നീക്കം. ബി.പി.സി.എല്ലിന്‍റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ കൊച്ചി റിഫൈനറിക്ക് മാത്രം ഒന്നര ലക്ഷം കോടിയുടെ ആസ്തി മൂല്യമുണ്ടെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story