കരുതലിൻെറ കൈപിടിച്ച്, കടലോളം സ്നേഹം നിറച്ചൊരു യാത്ര കൊച്ചി: റഹ്മത്ത് ബീവിയെയുംകൊണ്ട് സാഗരറാണി കപ്പൽ കടൽകടന്നിരുന്നെങ്കിൽ ലക്ഷദ്വീപിലെ കുട്ടിക്കാല കളിമുറ്റത്താകും അവരിറങ്ങുക. മിന്നിമറയുന്ന പഴയ ഓർമകൾക്കിടെയിലും കരുതലിൻെറ കൈപിടിച്ച് അവൾ കരകാണാക്കടലിലേക്ക് നോക്കി. അൽപം ദൂരത്തായി ലക്ഷദ്വീപിൽനിന്നുള്ള കപ്പൽ കടന്നുവരികയാണ്. അവിടേക്ക് ചൂണ്ടി പീസ്വാലി പ്രോജക്ട് കോഓഡിനേറ്റർ സാബിത്ത് നാടിെനക്കുറിച്ച് പറഞ്ഞപ്പോൾ മാനസിക വളർച്ചയെത്താത്ത ആ 32കാരിയുടെ കണ്ണുകളിൽ സന്തോഷത്തിൻെറ തിരയിളക്കം. പണ്ട് അഗത്തി ദ്വീപിൻെറ തീരത്തെ തൻെറ ഓലപ്പുരയിൽനിന്ന് ഇടക്കിടെ കടലിലേക്ക് ഇറങ്ങിപ്പോകുമായിരുന്നു റഹ്മത്ത്. ഉമ്മയുടെയും ഉപ്പയുടെയും വിയോഗശേഷം തുണയില്ലാതായപ്പോഴാണ് പീസ് വാലി സംരക്ഷണമേറ്റെടുത്തത്. കോതമംഗലം പീസ് വാലി സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ അനാഥരും അഗതികളുമായ 60ഓളം പേർക്ക് വേണ്ടി ഒരുക്കിയ കടൽ യാത്രയിലായിരുന്നു ഈ കാഴ്ചകൾ. ആദ്യമായി കണ്ട കടൽകാഴ്ചകളിൽ അവർക്ക് സന്തോഷമടക്കാനായില്ല. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ സഹകരണത്തോടെ സാഗരറാണി ക്രൂയിസ് കപ്പലിൽ ഒരുക്കിയ യാത്രക്ക് എം.ഡി എൻ. പ്രശാന്ത് തുടക്കം കുറിച്ചു. അടുത്തിരുന്ന് സംസാരിച്ചപ്പോൾ അദ്ദേഹത്തിൻെറ കൈകളിൽ തലോടിയും വിശേഷം തിരക്കിയുമാണ് ഡൗൺസിൻഡ്രോം ബാധിതയായ നസീമ സന്തോഷം പങ്കിട്ടത്. 'ഉമ്മയെവിടെ' എന്ന് തിരക്കിയപ്പോൾ മാസങ്ങൾക്ക് മുമ്പ് പീസ് വാലി സന്ദർശന വേളയിൽ പരിചയപ്പെട്ട ഐഷുമ്മ അദ്ദേഹത്തിന് മുന്നിലെത്തി കെട്ടിപ്പിടിച്ച് വിശേഷങ്ങൾ പറഞ്ഞു. ജീവിതം ലോക്ഡൗണിൽ ആയവർക്ക് നമ്മുടെ ദൈനംദിന അനുഭവങ്ങൾ പകർന്ന് നൽകാനുള്ള ശ്രമം സമാനതകളില്ലാത്ത നന്മയാണെന്നു എൻ. പ്രശാന്ത് പറഞ്ഞു. 27 വർഷമായി കിടക്കയിൽ ജീവിക്കുന്ന ഷൈമോൾക്കും വീൽചെയറിൽ സഞ്ചരിക്കുന്ന വിനായകനും പുതിയ അനുഭവമായിരുന്നു യാത്ര. സഹോദരങ്ങളായ പത്മനാഭനും മുരളിയും പലതവണ ഡെക്കിൽ എത്തി പരസ്പരം വിദൂരതയിലേക്ക് ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന സൂസമ്മയും മകൻ എൽദോസും വീട്ടിലേക്കുള്ള വഴി അന്വേഷിച്ച് കപ്പലിനുള്ളിലൂടെ നടന്നത് നൊമ്പരക്കാഴ്ചയായി. ഹൈകോർട്ട് ജെട്ടിയിൽനിന്ന് പുറപ്പെട്ട് അന്താരാഷ്ട്ര കപ്പൽ ചാൽവരെ പോയാണ് മടങ്ങിയെത്തിയത്. വീണുപോയവരെ ചേർത്തുനിർത്തുന്ന അജണ്ടയാണ് തങ്ങൾ പൂർത്തിയാക്കുന്നതെന്ന് പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർ എം.എം. ഷംസുദ്ദീൻ, ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി രാജീവ് പള്ളുരുത്തി എന്നിവരും പങ്കെടുത്തു. സ്വന്തം ലേഖകൻ ഫോട്ടോ- EKG ASH1
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2021 12:01 AM GMT Updated On
date_range 2021-01-31T05:31:45+05:30കരുതലിെൻറ കൈപിടിച്ച്, കടലോളം സ്നേഹം നിറച്ചൊരു യാത്ര
text_fieldsNext Story