കെട്ടിക്കിടക്കുന്ന നെല്ല് നാല് ദിവസത്തിനുള്ളിൽ സംഭരിക്കും; ഉദ്യോഗസ്ഥർക്ക് ചുമതല
text_fieldsആലപ്പുഴ: ജില്ലയിലെ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന നെല്ല് നാലുദിവസത്തിനുള്ളിൽ സംഭരിക്കാൻ തീരുമാനം. കലക്ടർ എ. അലക്സാണ്ടറുടെ അധ്യക്ഷതയിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനമായത്.
കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കാൻ അടിയന്തര നടപടിയെടുക്കാൻ കൃഷി അസി. ഡയറക്ടർമാരെ ചുമതലപ്പെടുത്തി. മില്ലുകളെെകാണ്ട് നെല്ല് എടുപ്പിക്കാനും തർക്കമുള്ള സ്ഥലങ്ങളിൽ പാടശേഖരസമിതികളുമായി സംസാരിച്ച് സംഭരണം സുഗമമാക്കാനും വേഗത്തിലാക്കാനും അതതു മേഖലയിലെ ഡയറക്ടർമാർ നടപടി സ്വീകരിക്കും. കൃഷി ഓഫിസർമാർ ഇതിനാവശ്യമായ സാഹചര്യമൊരുക്കും. ജില്ലയിൽ 1.30 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചുകഴിഞ്ഞതായും ഇനി 4000 മെട്രിക് ടൺ നെല്ലാണ് വിവിധ പാടശേഖരങ്ങളിലായി സംഭരിക്കാനുള്ളതെന്നും പാഡി മാർക്കറ്റിങ് ഓഫിസർ മായ ഗോപാലകൃഷ്ണൻ യോഗത്തെ അറിയിച്ചു.
900 മെട്രിക് ടൺ നെല്ല് കൊയ്യാനുണ്ട്. പല സ്ഥലങ്ങളിലും തർക്കം പരിഹരിച്ച് നെല്ലെടുക്കാൻ നടപടി തുടങ്ങിയതായും പാഡി മാർക്കറ്റിങ് ഓഫിസർ പറഞ്ഞു. ഗുണനിലവാരപ്രശ്നവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിച്ച് വേഗത്തിൽ നെല്ലുസംഭരണം പൂർത്തീകരിക്കാനും കൊയ്യാനുള്ള പാടശേഖരങ്ങളിലെ നെല്ലുസംഭരണത്തിന് മുൻകൂർ നടപടി സ്വീകരിക്കാനും കലക്ടർ പ്രിൻസിപ്പൽ കൃഷി ഓഫിസർക്കും അസി. ഡയറക്ടർമാർക്കും പാഡി മാർക്കറ്റിങ് ഓഫിസർക്കും നിർദേശം നൽകി.
നെല്ല് സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ പാടശേഖരങ്ങളിൽ സൂക്ഷിക്കണമെന്ന വലിയ വെല്ലുവിളിയാണ് കുട്ടനാടൻ കർഷകർ നേരിടുന്നതെന്ന് നിയുക്ത എം.എൽ.എ തോമസ് കെ. തോമസ് പറഞ്ഞു.
കൊയ്താലുടൻ നെല്ലെടുക്കുന്നതിന് അടിയന്തര നടപടി വേണമെന്നും ട്രാക്ടർ റോഡുകൾ വേണമെന്നും കുട്ടനാട്ടിൽ ഒരു റൈസ് മിൽ ആരംഭിക്കുകയാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
നെല്ലുസംഭരണം വേഗത്തിലാക്കാൻ കൂടുതൽ കൃഷി ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കൊയ്ത്ത് തീരാനുള്ള പാടശേഖരങ്ങളിലെ നെല്ലുസംഭരണം സുഗമമാക്കാൻ മുൻകൂർ നടപടി സ്വീകരിക്കണമെന്നും നിയുക്ത അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം പറഞ്ഞു. പ്രിൻസിപ്പൽ കൃഷി ഓഫിസർ അലിനി ആൻറണി, കൃഷി അഡീഷനൽ ഡയറക്ടർമാർ, കൃഷി ഓഫിസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.