Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 11:58 PM GMT Updated On
date_range 9 Jan 2021 11:58 PM GMTഉറവ വെള്ളം: കുട്ടനാട് ദുരിതത്തിൽ
text_fieldsbookmark_border
കുട്ടനാട്: വലിയ വെള്ളപ്പൊക്കത്തെയും പ്രളയത്തെയുമൊക്കെ അതിജീവിച്ച കുട്ടനാടൻ ജനത ഉറവ വെള്ളത്തിന് മുന്നിൽ മുട്ടുമടക്കുന്നു. ഇടവിട്ടുള്ള മഴയും തണ്ണീർമുക്കം ബണ്ടിൻെറ ഷട്ടർ അടച്ചിട്ടിരിക്കുന്നതും കിഴക്കൻ വെള്ളത്തിൻെറ വരവും കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമാക്കി. ജനജീവിതത്തിനൊപ്പം പുഞ്ചകൃഷിക്കും ജലനിരപ്പ് ഉയരുന്നത് ഭീഷണിയാണ്. പാടശേഖരങ്ങളിൽ 24 മണിക്കൂറും മോട്ടോർ ഉപയോഗിച്ച് വെള്ളംവറ്റിക്കുന്നത് തുടരുകയാണ്. രണ്ടാഴ്ചക്കിടെ അമിതവെള്ളം 500 ഹെക്ടറിലേറെയുള്ള നെൽകൃഷി നശിപ്പിച്ചു. കൃഷിനാശത്തിനൊപ്പം കുട്ടനാട്ടിലെ ഏറ്റവും താഴ്ന്ന പ്രദേശമായ കൈനകരിയിൽ ഉറവവെള്ളം വീട്ടുമുറ്റത്തും വഴികളിലുമെല്ലാം കെട്ടിക്കിടക്കുന്നതിനാൽ ജനം ദുരിതത്തിലാണ്. മഴ തുടരുന്നതിനാൽ കൈനകരിക്കാർ ഭീതിയിലാണ്. ഉറവ വെള്ളം മൂലം വളംകടിയും ജലജന്യ രോഗങ്ങളും പടരാമെന്ന ആശങ്കയമുണ്ട്. രോഗ ഭീഷണിയുള്ളതിനാൽ കൈനകരിയിലുള്ളവർ കുട്ടികളെ പുറത്തിറക്കുന്നില്ല. മഴ തുടർന്നാൽ കൈനകരി പൂർണമായി വെള്ളത്തിലാവുകയും പാടശേഖരങ്ങളിൽ മടവീഴ്ചയും ഉറപ്പാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒന്നരയടിയിലേറെ ജലനിരപ്പ് കുട്ടനാട്ടിൽ ഉയർന്നിട്ടുണ്ട്. മഴ മാറാത്തതും കിഴക്കൻ മേഖലകളിൽനിന്നുള്ള ശക്തമായ വെള്ളത്തിൻെറ വരവും മൂലം ഉയർന്ന ജലനിരപ്പ് താഴാത്ത സ്ഥിതിയാണ്. ജലനിരപ്പ് താഴാതെ നിൽക്കുന്നതിനാൽ താഴ്ന്ന പ്രദേശമായ കൈനകരിയിലേക്ക് വെള്ളം ഒലിച്ചിറങ്ങുമ്പോൾ ഇവിടം വെള്ളപ്പൊക്കത്തിന് സമാനമാവുകയാണ്. ഉറവവെള്ളം കെട്ടി നിൽക്കുന്നതിനാൽ കക്കൂസ് ടാങ്കുകളിൽനിന്നുള്ള മാലിന്യവും ആരോഗ്യഭീഷണി ഉയർത്തുന്നുണ്ട്. ദുരിതത്തിലായ കൈനകരിയിൽ ആരോഗ്യവകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഉറവവെള്ളം മൂലം മുറ്റത്ത് കാലെടുത്തുവെക്കാൻ കഴിയാത്ത സ്ഥിതിയാണ്. പരിസര ശുചീകരണത്തിന് അത്യാവശ്യം ബ്ലീച്ചിങ് പൗഡറെങ്കിലും എത്തിക്കണമെന്നാണ് കൈനകരിക്കാരുടെ ആവശ്യം. ദീപു സുധാകരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story