Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 11:58 PM GMT Updated On
date_range 12 Oct 2020 11:58 PM GMTകോവിഡ് ചികിത്സ: മറ്റ് രോഗികളെ സ്വകാര്യ ആശുപത്രികളിൽനിന്ന് അകറ്റും
text_fieldsbookmark_border
-സർക്കാർ ഉത്തരവിനെതിരെ ചെറുകിട ആശുപത്രികൾ -തീരുമാനം വൻകിടക്കാരെ സഹായിക്കാനെന്ന് ആക്ഷേപം പൂച്ചാക്കൽ: ചെറുകിട സ്വകാര്യ ആശുപത്രികൾകൂടി കോവിഡ് ആശുപത്രിയാക്കാനുള്ള സർക്കാർ തീരുമാനം വൻ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിലയിരുത്തൽ. വൻകിട ആശുപത്രികളെ സഹായിക്കാനാണിതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. ചേർത്തല താലൂക്കിലെ പല സ്വകാര്യ ആശുപത്രികളും കോവിഡ് ഇതര കേസുകൾ മാത്രമാണ് ഇതുവരെ കൈകാര്യം ചെയ്തിരുന്നത്. താലൂക്ക് ആശുപത്രി ഉൾപ്പെടെ സർക്കാർ ആശുപത്രികൾ പൂട്ടിയപ്പോഴും സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമായിരുന്നു ഇത്തരം ആതുരാലയങ്ങൾ. പ്രസവ കേസുകൾ, ശിശുക്കളുടെയും പ്രായാധിക്യമുള്ളവരുടെയും സാധാരണ ചികിത്സ തുടങ്ങിയ സേവനം ഇവിടെനിന്ന് ലഭിച്ചിരുന്നു. സർക്കാറിൻെറ പുതിയ ഉത്തരവ് പ്രകാരം ജില്ലയിലെ പത്ത് സ്വകാര്യ ആശുപത്രികളാണ് കോവിഡ് ചികിസത്സക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഐ.സി.യു, വൻെറിലേറ്റർ ഉൾപ്പെടെ 25 ശതമാനം സൗകര്യം കോവിഡ് ചികിത്സക്കുവേണ്ടി ഈ ആശുപത്രികൾ നീക്കിവെക്കണം എന്നാണ് ഉത്തരവ്. കൂടാതെ കോവിഡ് ബാധിതർക്കായി പ്രത്യേക കവാടം, ഐസൊലേറ്റഡ് റൂം തുടങ്ങിയ സൗകര്യവും ഒരുക്കണം. നിലവിൽ തന്നെ നഷ്ടത്തിൽ പ്രവർത്തിക്കുന്നവയാണ് ഇവയിൽ പലതും. വേണ്ടത്ര സൗകര്യവും ഇല്ല. ഒറ്റ കെട്ടിടം മാത്രമുള്ള ആശുപത്രികൾക്ക് ഇത്തരം സൗകര്യമൊരുക്കാൻ പ്രയാസമാകും. ഇങ്ങനെ സംവിധാനം ഒരുക്കിയാൽതന്നെ കോവിഡ് ഇതര രോഗികൾ ഇവിടേക്ക് വരാത്ത അവസ്ഥയുമുണ്ടാകും. കോവിഡ് ഇതര ചികിത്സക്ക് വൻ തുക കൊടുത്ത് കോർപറേറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകും. അത്യാവശ്യം നല്ല സൗകര്യമുള്ള സർക്കാർ ആശുപതികളെ പരിഗണിക്കാതെ, ചെറുകിടക്കാരെ ഇതിനായി തെരഞ്ഞെടുത്തതിലും ആശുപത്രി ഉടമകൾ ദുരൂഹത ആരോപിക്കുന്നുണ്ട്. കൂടാതെ എല്ലാ പഞ്ചായത്തിലും വൻതുക മുടക്കി തുടങ്ങിയ ഫസ്റ്റ് െലെൻ ട്രീറ്റ്മൻെറ് സൻെറർ പല സ്ഥലത്തും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല. 10 ശതമാനത്തിൽ താഴെ വരുന്ന കോവിഡ് ബാധിതർക്ക് മാത്രമായി സർക്കാർ സംവിധാനങ്ങൾ ഏതാണ്ട് പൂർണമായി മാറ്റിവെക്കുമ്പോൾ 90 ശതമാനം വരുന്ന സാധാരണ രോഗികളുടെ ചികിത്സ ആര് കൈകാര്യം ചെയ്യുമെന്നാണ് ഇവർ ചോദിക്കുന്നത്. ഇപ്പോൾ അധിക കോവിഡ് ബാധിതരും വീട്ടിൽ തന്നെ ചികിത്സ നടത്തുമ്പോൾ പിന്നെയെന്തിനാണ് ഈ അധിക സംവിധാനമെന്ന ചോദ്യവും അവശേഷിക്കുന്നു. ഇത്തരം സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സകൂടി ആരംഭിച്ചാൽ കോവിഡ് അല്ലാത്ത രോഗികൾ അകലുകയും കാലക്രമേണ പൂട്ടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. കൂടാതെ ഇവിടങ്ങളിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും ഇൻഷുറൻസ് പരിരക്ഷയില്ലാത്തതിനാൽ കോവിഡ് ബാധിതരെ പരിചരിക്കാൻ വിമുഖതയുമുണ്ടാകും. സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള കോവിഡ് ചികിത്സക്ക് ധാരാളം സാധ്യതകളുണ്ടായിരിക്ക സ്വകാര്യ ആശുപത്രികളെ ഇതിൽനിന്ന് ഒഴിവാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story