പ്രവാസികളെ കാലിക്കടവിൽ അഞ്ചു മണിക്കൂറോളം തടഞ്ഞു
text_fieldsചെറുവത്തൂർ (കാസർകോട്): കുവൈത്തിൽനിന്നെത്തിയ പ്രവാസികളെ കണ്ണൂർ-കാസർകോട് ജില്ലാതിർത്തിയായ കാലിക്കടവിൽ അഞ്ചു മണിക്കൂറോളം നേരം തടഞ്ഞുവെച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് കെ.എസ്.ആർ.ടി.സി ബസുകളിലായി എത്തിയ 14 പേരെയാണ് പെയ്ഡ് ക്വാറൻറീനുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് തടഞ്ഞുവെച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ടവരായിരുന്നു ഇവർ. സ്ത്രീകളടക്കമുള്ള പ്രവാസികൾക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യംപോലും കാലിക്കടവിൽ ഉണ്ടായില്ല. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് പ്രവാസി സംഘം കാലിക്കടവിലെത്തിയത്. ഇവർക്ക് ഇൻസ്റ്റിറ്യൂഷനൽ ക്വാറൻറീൻ ഒരുക്കേണ്ട ചുമതല റവന്യൂ വകുപ്പിനാണ്. പിലിക്കോട്ടെ വില്ലേജ് ഓഫിസർ മാത്രമാണ് ഇവിടെയുണ്ടായത്. എന്നാൽ, ജില്ലയിൽ ഇത്തരം സൗകര്യം ഒരുക്കിയിരുന്നില്ല. പ്രവാസികൾ പൊതുവഴിയിൽ തടയപ്പെട്ടുവെന്ന കാര്യം മാധ്യമ പ്രവർത്തകരാണ് ജില്ല കലക്ടറെ അറിയിച്ചത്.
തുടർന്ന് കലക്ടർ സജിത് ബാബു പൊലീസ് അധികൃതർക്ക് നിർദേശം നൽകിയതിനെ തുടർന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് പ്രവാസികൾക്ക് യാത്ര തുടരാനായത്. അവരവരുടെ തദ്ദേശ സ്ഥാപനങ്ങളിലൊരുക്കിയ ക്വാറൻറീൻ സംവിധാനത്തിലേക്കാണ് ഇവരെ കൊണ്ടുപോയത്. പ്രവാസികളായതിനാൽ ആരോഗ്യ വകുപ്പധികൃതർ റവന്യൂ വകുപ്പിെൻറ ചുമതലയാണെന്നു പറഞ്ഞ് ഒഴിയുകയും ചെയ്തു. ഇതേസമയം, മറ്റു സംസ്ഥാനങ്ങളിൽനിന്ന് നിരവധി വാഹനങ്ങളിലെത്തിയ മലയാളികളെ അധികം പരിശോധനകൾ നടത്താതെതന്നെ കടത്തിവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.