മാധ്യമങ്ങൾക്കും യഥാർഥ ഭക്തർക്കും വിലക്കില്ലെന്ന് സർക്കാർ കോടതിയിൽ
text_fieldsകൊച്ചി: ശബരിമലയിൽ മാധ്യമങ്ങൾക്കും യഥാർഥ ഭക്തർക്കും വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. യുവതി പ്രവേശനത്തിൽ വിവിധ ഹിന്ദു സംഘടനകളുടെ പ്രതിഷേധമുള്ളതിനാൽ മുൻകരുതലെടുക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയാൻ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നുണ്ട്.
ഇതിെൻറ അടിസ്ഥാനത്തിലുള്ള നടപടികളല്ലാതെ മാധ്യമങ്ങളെയും യഥാർഥ ഭക്തരെയും തടയാൻ ഉദ്ദേശ്യമില്ലെന്ന് പത്തനംതിട്ട ജില്ല പൊലീസ് മേധാവി ടി. നാരായണൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മാധ്യമവിലക്കിനെതിരെ ജനം ടി.വി ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു നൽകിയ ഹരജിയിലാണ് വിശദീകരണം. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ചില മതമൗലികവാദ വിഭാഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതായി വിശദീകരണത്തിൽ പറയുന്നു. യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ നാമജപത്തിെൻറ പേരിലാണ് ഇവർ പ്രതിഷേധിച്ചത്.
യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഇവർക്ക് ഒരവകാശവും ഇല്ലെന്നിരിക്കെ, നടപടി നിയമവിരുദ്ധമാണ്. അക്രമസംഭവങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും തകർത്തു. ചിത്തിര ആട്ട വിശേഷത്തിനായി നട തുറക്കുമ്പോൾ സമാനസംഭവങ്ങൾ അരങ്ങേറാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് മതിയായ നടപടി സ്വീകരിച്ചിരുന്നു. ഇൻറലിജൻറ്സ് റിപ്പോർട്ട് അനുസരിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്വന്തമായി കാര്യങ്ങൾ നടത്താനാവുമെന്നുമൊക്കെയുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇത്തരമൊരു നടപടി സ്വീകരിച്ചത് മാധ്യമ പ്രവർത്തകരുടെ കൂടി സുരക്ഷ മുൻനിർത്തിയാണ് -വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.