ഒന്ന് കണ്ടാൽ മതി, 340 കാറുകളുടെ പേരും ബ്രാൻഡും പറയും, നാലര വയസ്സുകാരൻ
text_fieldsമലപ്പുറം: ലോകത്ത് ഏത് കാർ ഇറങ്ങിയാലും പേരും ബ്രാൻഡും പഠിച്ചുവെക്കുന്ന അതിശയ ബാലന് പ്രായം നാലര വയസ്സ്. ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ അവസരം കാത്തിരിക്കുകയാണ് തേഞ്ഞിപ്പലം ഒലിപ്രംകടവുകാരനായ എൽ.കെ.ജി വിദ്യാർഥി ദീക്ഷിത്. നേരത്തെ വേള്‍ഡ് റെക്കോഡ്സ് ഇന്ത്യ, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ് എന്നിവയില്‍ ഇടം നേടിയ ദീക്ഷിത്തിന് ഇപ്പോൾ 340 കാറുകളുടെ പേരും ബ്രാന്‍ഡും പറയാന്‍ കഴിയും.
രണ്ട് വയസ്സിൽ തുടങ്ങിയ കമ്പം എത്തിനില്‍ക്കുന്നത് മൂന്ന് റെക്കോഡുകളിൽ. എട്ട് മിനിറ്റ് 20 സെക്കന്‍ഡില്‍ 164 കാറുകളുടെ പേരും ബ്രാന്‍ഡും പറഞ്ഞാണ് വേള്‍ഡ് റെക്കോഡ്സ് ഇന്ത്യയിൽ നേടിയത്. നാലര വയസ്സില്‍ ഒമ്പത് മിനിറ്റ് 17 സെക്കന്‍ഡില്‍ 209 കാറുകളും ബ്രാന്‍ഡും പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ. തുടർന്ന് 275 കാറുകളും ബ്രാന്‍ഡും പറഞ്ഞതോടെ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സ് പട്ടികയിലെത്തിച്ചു. ഉൽപാദനം നിർത്തിയ അംബാസിഡര്‍ മുതല്‍ അടുത്തിടെ ഇന്ത്യന്‍ നിരത്തിലിറങ്ങിയ പുത്തന്‍ കാറുകളുടെ ചിത്രം വരെ തിരിച്ചറിയും ദീക്ഷിത്.
അച്ഛന് സി.കെ. ശ്രീജിത്ത് കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരനാണ്. അമ്മ കെ. അശ്വതി കക്കാട് ജി.എം.യു.പി സ്കൂള്‍ അധ്യാപിക. മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഇവർക്കൊപ്പം കാലിക്കറ്റ് സര്‍വകലാശാല ലയണ്‍സ് ക്ലബ് ഭാരവാഹികളായ എം. നാരായണന്, ചാള്‍സ് പി. ചാണ്ടി, ബി. േപ്രംജി എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.