കസ്റ്റഡിമരണം: രഞ്ജിത്തിന് മർദനമേറ്റതായി പോസ്റ്റുമോർട്ടം സൂചന
text_fieldsതൃശൂർ/മുളങ്കുന്നത്തുകാവ്: കഞ്ചാവുമായി പിടിയിലായി എക്സൈസ് കസ്റ്റഡിയിലിരിക്കെ മരിച്ച മലപ്പുറം തിരൂർ സ്വദേശി രഞ്ജിത്തിന് അതിക്രൂര മർദനമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. മരണം മർദനം മൂലമാകാം എന്നാണ് സൂചന. വിശദ റിപ്പോർട്ട് വെള്ളിയാഴ്ച കൈമാറും.
തലക്കുള്ളിൽ രക്തസ്രാവമുണ്ടായെന്ന് പോസ്റ്റ്മോർട്ടം നടത്തിയ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം പൊലീസിന് കൈമാറിയ റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങളിൽ പറയുന്നു. തലക്കും തോളിന് താഴെയും പുറത്തും അടക്കം പന്ത്രണ്ടിലധികം ഭാഗങ്ങളിൽ മർദനത്തിെൻറ പാടുണ്ട്. ബൂട്ട് കൊണ്ട് ചവിട്ടുകയോ മാരകമായി ഇടിക്കുകയോ ചെയ്തതിലാണ് തലക്ക് പരിക്ക്. പുറത്തെ പാടുകൾ കുനിച്ച് നിർത്തി കൈമുട്ട് മടക്കി ഇടിച്ചതിേൻറതാണ്. കടുത്ത ബലപ്രയോഗം നടന്നുവെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം വീഡിയോയിൽ പകർത്തിയിട്ടുണ്ട്.
ഗുരുവായൂരിൽ നിന്ന് രണ്ടുകിലോ കഞ്ചാവുമായി പിടിയിലായ രഞ്ജിത്ത് കസ്റ്റഡിയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. ഇയാൾക്ക് മർദനമേറ്റിട്ടുണ്ടെന്ന് ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടർ നൽകിയ മൊഴി സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
തൃശൂരിലേക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിൽ വെച്ച് രഞ്ജിത്ത് അപസ്മാരലക്ഷണം പ്രകടിപ്പിച്ച് കുഴഞ്ഞു വീണുവെന്നാണ് എക്സൈസ് വിശദീകരണം. ആശുപത്രിയിലെത്തും മുമ്പ് മരിച്ചതായി ആദ്യം പരിശോധിച്ച ഡോക്ടർ വ്യക്തമാക്കിയിരുന്നു. ശരീരം നനഞ്ഞ നിലയിലാണെന്നും പുറത്തും തോളെല്ലിന് താഴെയും മർദനമേറ്റുവെന്നും ഡോക്ടർ മൊഴി നൽകിയിരുന്നു. തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു.
രഞ്ജിത്തിെൻറ അറസ്റ്റ് മുതൽ എക്സൈസ് നടപടികളിൽ വൈരുധ്യവുമുണ്ടെന്നാണ് സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, ഇന്ന് പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകേരാട് പിന്നീട് പ്രതികരിക്കാമെന്നാണ് അറിയിച്ചത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്.
രഞ്ജിത്തിെൻറ കസ്റ്റഡി മരണം എക്സൈസിനെ കുടുക്കും
തൃശൂർ: കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ എക്സൈസിനെ കുരുക്കിലാക്കും. നടപടിക്രമം പാലിക്കാതെയാണ് കസ്റ്റഡിയിെലടുത്തതെന്ന് മേലുദ്യോഗസ്ഥർ തന്നെ സൂചിപ്പിക്കുന്നു. എക്സൈസ് ഇൻസ്പെക്ടറില്ലാതെ പ്രിവൻറീവ് ഓഫിസർമാരാണ് രഞ്ജിത്തിനെ ഗുരുവായൂരിൽ നിന്ന് രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയത്. മറ്റൊരാൾക്ക് കൈമാറുന്നതിനിടെ പിടികൂടുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടുവെന്നും എക്സൈസ് വിശദീകരിക്കുന്നു.
ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനില്ലാതെ ഇത്തരം പരിശോധനകൾക്കോ നടപടികൾക്കോ മുതിരരുതെന്നിരിക്കെ പിടികൂടി വാഹനത്തിൽ കൊണ്ടുവരികയായിരുന്നു. വാഹനത്തിൽവെച്ച് യുവാവിന് മർദനമേറ്റുവെന്ന കണ്ടെത്തലാണ് ഇതിൽ ഗൗരവകരം. വാഹനത്തിൽ വെച്ച് ഇയാൾ പരിഭ്രാന്തനായെന്നും, എടുത്തുചാടാൻ ശ്രമിച്ചുവെന്നും, അപസ്മാരലക്ഷണം പ്രകടിപ്പിച്ചുവെന്നുമാണ് പ്രിവൻറിവ് ഓഫിസർമാർ മൊഴി നൽകിയത്. കൂടാതെ, ജില്ല അതിർത്തിക്കപ്പുറം കടക്കാൻ പ്രത്യേക അനുമതി വേണമെന്നിരിക്കെ മലപ്പുറം തിരൂരിൽ നിന്നാണ് യുവാവിനെ പിടികൂടിയതെന്നാണ് സൂചന. ഗുരുവായൂരിൽ നിന്ന് പിടികൂടിയെന്ന് തെളിവുകളുണ്ടാക്കിയെന്നതിലും സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.