ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയൻ വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം തന്നെ
text_fieldsകൊല്ലം: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ വീണ്ടും വിചാരണ നടത്തി കുറ്റക്കാരെന്ന് കണ്ടെത്തിയ ഒമ്പത് പ്രതികൾക്കുമുള്ള ശിക്ഷ ജീവപര്യന്തം തന്നെ. പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി സി. സുരേഷ്കുമാറാണ് ശിക്ഷ വിധിച്ചത്.
ആർ.എസ്.എസ് പ്രവർത്തകരായ തൃക്കടവൂർ വലിയങ്കോട്ട് വീട്ടിൽ വിനോദ് (42), ലാലിവിള വീട്ടിൽ ദിനരാജ് (31), അഭി നിവാസിൽ രഞ്ജിത് (31- രജനീഷ്), തൃക്കരുവ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ഷിജു (36), കടവൂർ പരപ്പത്ത് ജങ്ഷൻ പരപ്പത്തുവിള തെക്കതിൽ പ്രണവ് (29), കൊറ്റങ്കര ഇടയത്ത് ഇന്ദിരാഭവനിൽ ഗോപകുമാർ (36), കടവൂർ കിഴക്കടത്ത് ഹരി (34- അരുൺ), കടവൂർ വൈക്കം താഴതിൽ അനിയൻകുഞ്ഞ് (39 - പ്രിയരാജ്), താവറത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (39) എന്നിവരെയാണ് ശിക്ഷിച്ചത്.ഒമ്പത് പ്രതികൾക്കും ആദ്യ വിചാരണക്കൊടുവിൽ കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് കോടതി 2020 ഫെബ്രുവരിയിൽ ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു.
വിധി പറയുമ്പോൾ പ്രതികൾ കോടതിയിൽ ഹാജരായിരുന്നില്ല. വിധി പറഞ്ഞ അഡീ. സെഷൻസ് ജഡ്ജി കൃഷ്ണകുമാർ പ്രതികളുടെ ജാമ്യം റദ്ദുചെയ്യുകയും വാറൻറ് പുറപ്പെടുവിക്കുകയും ചെയ്തു. ഒളിവിൽ പോയ പ്രതികളെ ഫെബ്രുവരി പത്തിന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും എല്ലാ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയുമായിരുന്നു.
വിധിക്കെതിരെ ഹൈകോടതിയെ സമീപിച്ച പ്രതികൾ തങ്ങളുടെ ഭാഗം വിചാരണ കോടതി കേട്ടില്ലെന്ന് വാദിച്ചു. ഇതംഗീകരിച്ച ഹൈകോടതി, ശിക്ഷ റദ്ദാക്കിയശേഷം പ്രതികളുടെ ഭാഗം കേട്ട് വിധി പ്രഖ്യാപിക്കാൻ പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു.കോവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ മൂന്ന് പ്രതികളെ വീതം കോടതി മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് കുറ്റം ചെയ്തതായി കണ്ടെത്തിയെന്ന് അറിയിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനാൽ നിരീക്ഷണകേന്ദ്രത്തിൽ കഴിയുന്ന രണ്ടുപ്രതികളുടെ സാന്നിധ്യം വിഡിയോ വഴി ഉറപ്പാക്കി. ആർ.എസ്.എസിെൻറ മുൻ പ്രവർത്തകനായിരുന്ന കടവൂർ ജയനെ 2012 ഫെബ്രുവരി ഏഴിന് വീടിന് സമീപം കടവൂർ ജങ്ഷനിൽവെച്ച് വെട്ടിക്കൊലപ്പെടുത്തുകയും സഹോദരീ ഭർത്താവ് രഘുനാഥൻപിള്ളയെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തെന്നായിരുന്നു കേസ്. പ്രതികൾ പിഴയായി 70,100 രൂപ വീതം അടയ്ക്കണം.
ജയെൻറ മാതാവ് അംബികാമ്മക്ക് പിഴയിൽനിന്ന് രണ്ടുലക്ഷം രൂപയും ഒന്നാം സാക്ഷി രഘുനാഥപിള്ളക്ക് 25000 രൂപയും നഷ്ടപരിഹാരം നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.