ടൈക്കോൺ കേരള സംരംഭക സമ്മേളനം സമാപിച്ചു
text_fieldsകൊച്ചി: രണ്ടുദിവസമായി കൊച്ചിയിൽ നടന്ന ടൈക്കോൺ കേരള സംരംഭക സമ്മേളനം-2018 സമാപിച്ചു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിെൻറ പുനര്‍നിര്‍മാണത്തിന് സംരംഭകത്വവും നൂതന സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടന്നത്. യുവസംരംഭകരും വിദഗ്ധരും തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് സാക്ഷ്യംവഹിക്കുന്ന 40 സെഷൻ രണ്ട് ദിവസമായി നടന്നു. സംസ്ഥാനത്തിെൻറ സുസ്ഥിര പുനർ നിർമാണത്തിന് ആധുനിക സാങ്കേതികവിദ്യയും സ്റ്റാർട്ടപ്പുകളും അനിവാര്യമാണെന്ന് ബംഗളൂരു ഐ.എ.എം പ്രഫസറും സാമ്പത്തിക വിദഗ്ധനുമായ ഡോ.എ. ദാമോദരൻ പറഞ്ഞു. ടൈക്കോൺ കേരള സംരംഭക സമ്മേളനത്തിെൻറ അവസാനദിവസം യുവസംരംഭകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയക്കെടുതിക്കുശേഷം സംരംഭകത്വം വളരാനുള്ള കൂടുതൽ സാഹചര്യങ്ങളാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. ജില്ലതലത്തിൽ വിഭവശേഷിയുടെ കണക്കെടുപ്പിനും ഗുണനിർണയത്തിനും സൂചികകൾ നിശ്ചയിക്കാവുന്ന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണം. കനത്തമഴ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, പ്രകൃതിദുരന്തങ്ങൾ എന്നിവ പരിഗണിച്ച് അപകടകരമായ പ്രദേശങ്ങൾ നിർണയിച്ച് വാസസ്ഥാനങ്ങളുടെ ബാങ്ക്( ഹാബിറ്റേറ്റ് ബാങ്ക്) തയാറാക്കണം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ് ഓഫ് തിങ്സ്, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുള്ള നവകേരളനിർമിതിക്കാണ് ഇനി ഭാവിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിലെ നൂതന വിവരസാേങ്കതിക വിദ്യകൾ ജനജീവിതം വീണ്ടും കെട്ടിപ്പടുക്കാനും ഭക്ഷ്യസുരക്ഷക്കും സുസ്ഥിര വളർച്ചക്കും ഏറെ സഹായിക്കുമെന്ന് ബില്യൺ ലൈവ്സ് സ്ഥാപകനും ഗവേഷകനുമായ ജോൺ സന്തോഷ് പറഞ്ഞു.
സൈനികമേഖലയിൽ മേക് ഇൻ കേരളയുടെ സാധ്യതകൾ മുംബൈ ടാറ്റ പവർ മേധാവി ആർ. മുരളീധരൻ വിശദീകരിച്ചു. മാലിന്യനിർമാർജന മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും സംബന്ധിച്ച് സുയതി ടെക്നോളജീസ് സി.െഎ.ഒ കാർത്തിക് സുബ്രഹ്മണ്യം വിഷയം അവതരിപ്പിച്ചു. ക്ലാഡ്സെക് സ്ഥാപകൻ രാഹുൽ ശശി, വാല്യു ആഡഡ് സൊല്യൂഷൻസ് സ്ഥാപകൻ പ്രദീപ് പാലാഴി എന്നിവർ സംസാരിച്ചു.ടൂറിസം മേഖലയിൽ സംസ്ഥാനം നടത്തുന്ന പുതിയ ചുവടുവെപ്പുകൾ സംബന്ധിച്ച് ചർച്ചകൾക്ക് സജന അലി, സുമേഷ് മംഗലശേരി, സി.പി. മൂസ, വി. സുനിൽ, ഗോപിനാഥ് പാറയിൽ എന്നിവർ നേതൃത്വം നൽകി.
സമാപന സമ്മേളനത്തില്‍ കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന് മുഖ്യാതിഥി ആയി. വികസന മാതൃകകള്‍ സംബന്ധിച്ച ചിന്തകളില്‍ അടിസ്ഥാനമാറ്റങ്ങള്‍ ആവശ്യമാണെന്ന് അരുണ സുന്ദരരാജന് പറഞ്ഞു. ടൈ കേരള പ്രസിഡൻറ് എം.എസ്.എ കുമാര്‍, സീനിയര്‍ വൈസ് പ്രസിഡൻറ് അജിത് എ. മൂപ്പന്, കെ.പി.എം.ജി ഡയറക്ടര്‍ അരുണ്‍പിള്ള എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
ആരോഗ്യമേഖലക്ക് കരുത്തായി സ്റ്റാർട്ടപ്പുകൾ
കൊച്ചി: ആരോഗ്യമേഖലയെ കൂടുതൽ ജനോപകാരപ്രദമാക്കാനുള്ള സാങ്കേതികവിദ്യയുമായി ഒരുകൂട്ടം സംരംഭകർ. ടൈകോൺ കേരള സമ്മേളനത്തിെൻറ ഭാഗമായാണ് സ്റ്റാർട്ടപ്പുകൾ പരിചയപ്പെടുത്തിയത്. ആശുപത്രിയിൽ ഡോക്ടറെ കാണാൻ രാവിലെമുതൽ കാത്തിരിക്കേണ്ടിവരുന്നത് നിത്യസംഭവമാണ്. ഡോക്ടറെ കാണാനുള്ള കാത്തിരിപ്പ് ഒഴിവാക്കാനുള്ള ആപ്പുമായാണ് ഒരുകൂട്ടം സംരംഭകർ എത്തിയത്. ‘ക്യുടോക്കൺ’ എന്ന ആപ്പ് വഴി ഡോക്ടറുടെ പരിശോധനയുടെ എല്ലാ വിവരങ്ങളും രോഗിക്ക് മൊബൈൽവഴി അറിയാൻ സാധിക്കും.
നമ്മുടെ ടോക്കൺ നമ്പർ ഏതുസമയത്താണ് വിളിക്കുക, ഡോക്ടർ എത്രപേരെ പരിശോധിച്ചു തുടങ്ങിയ വിവരങ്ങൾ ആപ്പിൽ ദൃശ്യമാകും. മണിക്കൂറുകൾ കാത്തുനിൽക്കാതെ ഡോക്ടറെ കാണാൻ ആപ്പ് വഴി സാധിക്കും. രോഗിക്ക് സൗജന്യമായി ആപ്പ് ഉപയോഗിക്കാം. പരീക്ഷണാർഥം ഒരു ആശുപത്രിയിൽ ആപ്പ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അടുത്തയാഴ്ച ഒൗദ്യോഗിക ഉദ്ഘാടനം നടക്കും. കേരളത്തിലെ മുഴുവൻ ആശുപത്രിയിലും ഈ ആപ്പിെൻറ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ആർ. അരുൺകുമാർ പറഞ്ഞു.
രക്തബാങ്കുകളിൽ രക്തം കേടുവരാതിരിക്കാനും കൃത്യമായ താപനിലയിൽ രക്തബാഗ് സൂക്ഷിക്കാനും സഹായിക്കുന്ന ഉപകരണങ്ങളും ആരോഗ്യമേഖലക്ക് മുതൽകൂട്ടാവും. രക്തബാഗ് ഈ ചെറിയ മെഷിനിെൻറ മുകളിൽ സ്കാൻ ചെയ്താൽ രക്തത്തിെൻറ താപനിലയെക്കുറിച്ചും മറ്റും കൃത്യമായ വിവരങ്ങൾ കമ്പ്യൂട്ടറിൽ ലഭ്യമാകുന്ന സാങ്കേതികവിദ്യയും ഏറെ ശ്രദ്ധപിടിച്ചുപറ്റി. ആംബുലൻസിൽ യാത്ര ചെയ്യുമ്പോൾതന്നെ സമീപത്തെ ആശുപത്രികളെക്കുറിച്ചും ഡോക്ടർമാരെക്കുറിച്ചും വിവരങ്ങൾ നൽകുന്ന സാങ്കേതികവിദ്യയും മേക്കർവില്ലേജിൽ പ്രദർശിപ്പിച്ചിരുന്നു.
കേരള സ്റ്റാര്‍ട്ടപ് മിഷന് സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ് യാത്രക്ക് ടൈകോണ്‍ കേരള സമ്മേളനത്തില്‍ ആവേശകരമായ സ്വീകരണം നൽകി. യാത്രയുടെ ഭാഗമായി തൃശൂര്‍ സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നടന്ന ബൂട്ട് ക്യാമ്പില്‍ അവതരിപ്പിച്ച 49 ആശയങ്ങളില്‍നിന്ന് പത്തെണ്ണം തിരുവനന്തപുരത്ത് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.