ആശുപത്രികൾക്ക് കടിഞ്ഞാൺ; ചികിത്സ നിർബന്ധം
text_fieldsതിരുവനന്തപുരം: കേസുകൾ ഭയന്നും ചെലവ് വഹിക്കാൻ മടിച്ചും അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ഇനി ചികിത്സ നിഷേധിക്കാനാവില്ല. ചെലവ് സർക്കാർ വഹിക്കും. ഇതിനായി സർക്കാർ പ്രത്യേക ചികിത്സസഹായ പദ്ധതിക്ക് തുടക്കം കുറിക്കണമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കാര കമീഷൻ തയാറാക്കിയ കരട് ബിൽ നിർദേശിക്കുന്നു. കഴിഞ്ഞവര്‍ഷം കൊല്ലം ചാത്തന്നൂരില്‍ അപകടത്തില്‍പെട്ട തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തെത്തുടര്‍ന്നാണ് നിയമനിര്‍മാണത്തിെൻറ സാധ്യത കമീഷന് പരിശോധിച്ചത്.
നിയമം പ്രാബല്യത്തില്‍വന്നാല്‍ ഒരുമാസത്തിനകം സര്‍ക്കാര്‍ പ്രത്യേക അത്യാഹിത ചികിത്സസഹായ പദ്ധതിക്ക് തുടക്കംകുറിക്കണമെന്ന് ബിൽ നിഷ്കർഷിക്കുന്നു. ആശുപത്രികള്‍ക്കും ആംബുലന്‍സിനും ചെലവായ തുക ചികിത്സസഹായ പദ്ധതി വഴി നല്‍കണമെന്നും കരട് ബിൽ നിര്‍ദേശിക്കുന്നു. ഇതോടെ അത്യാഹിത ചികിത്സ ആശുപത്രികളുടെ മാത്രമല്ല സര്‍ക്കാറിെൻറ കൂടി ഉത്തരവാദിത്തമാകും. അടിയന്തരചികിത്സ നല്കാന് സൗകര്യമില്ലാത്ത സാഹചര്യത്തില്‍ രോഗിയെ മറ്റൊരിടത്തേക്ക് ചികിത്സക്കോ പരിശോധനക്കോ അയക്കുന്നത് അതതിടത്തെ ഡോക്ടറുടെ ചുമതലയായിരിക്കും.
മറ്റേതെങ്കിലും ആശുപത്രികളിലേക്ക് രോഗിയെ അയക്കുന്നതിന് മതിയായ കാരണവും രോഗിയുടെ സമ്മതപത്രവും വാങ്ങണം. മറ്റ് ആശുപത്രികളിലേക്ക് അയക്കുന്നതിനെ രോഗി എതിര്‍ത്താല്‍ അക്കാര്യം രോഗിയിൽനിന്ന് എഴുതിവാങ്ങണം. അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗിക്കും ഗര്‍ഭിണിയാണെങ്കില്‍ അവര്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും അപകടമില്ലെന്ന് ഉറപ്പാക്കിവേണം മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍. ജീവന്‍നിലനിര്‍ത്താന്‍ തങ്ങളാൽ കഴിയുന്നത് ചെയ്തുവെന്ന് ഉറപ്പുവരുത്തിയായിരിക്കണം ആശുപത്രിമാറ്റം. പരിശോധന, നൽകിയ ചികിത്സ തുടങ്ങി എല്ലാ രേഖകളും പ്രത്യേക റിപ്പോര്‍ട്ടും സഹിതമാകണം രോഗിയെ കൊണ്ടുപോകേണ്ടത്.
ആശുപത്രിക്ക് സ്വന്തം ആംബുലന്‍സ് ഇല്ലെങ്കില്‍ സ്വകാര്യ ആംബുലന്‍സുകളുടെയോ ഏജന്‍സികളുടെയോ പൊലീസിെൻറയോ സഹായംതേടാം. ആംബുലന്‍സുകള്‍ക്കും വിസ്സമ്മതം പറയാനാവില്ല. അത്യാഹിത ചികിത്സക്കായി ആശുപത്രികള്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം. നൽകിയ ചികിത്സ, പരിശോധന, ഈടാക്കിയ ഫീസ് തുടങ്ങിയ എല്ലാ വിവരങ്ങളും ഈ രജിസ്റ്ററില്‍ ഉണ്ടാകണമെന്നും ബിൽ നിഷ്കർഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.