കെ.എസ്.ആർ.ടി.സിയിൽ സ്ഥിരപ്പെടുത്താൻ 120 പ്രവൃത്തിദിനം വേണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ചുരുങ്ങിയത് ഒാരോ വർഷവും 120 പ്രവൃത്തിദിവസം എന്ന തോതിൽ 10 വർഷം സേവനം തികച്ചവരെ മാത്രം കെ.എസ്.ആർ.ടി.സി സ്ഥിരപ്പെടുത്തിയാൽ മതിയെന്ന് സുപ്രീംകോടതി. 120 പ്രവൃത്തിദിനം ജോലിചെയ്യാതെ 10 വർഷം തികച്ചവരെയും സ്ഥിരപ്പെടുത്തണമെന്ന ഹൈകോടതിവിധി റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ആദർശ് കുമാർ ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ചിെൻറ അന്തിമ വിധി.
120 ദിവസം ജോലി ചെയ്തവരെയും ഒരു മണിക്കൂർപോലും തികച്ച് ജോലി ചെയ്യാത്തവരെയും ഒരുപോലെ കാണണമെന്ന ഹൈകോടതി നിലപാട് യുക്തിഹീനമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇൗ നിലപാട് നിയമവിരുദ്ധമാണെന്നും അതിനാൽ ഹൈകോടതിവിധി റദ്ദാക്കുകയാണെന്നും ബെഞ്ച് തുടർന്നു. ജീവനക്കാരും കെ.എസ്.ആർ.ടി.സി മാനേജ്മെൻറും 2008ലുണ്ടാക്കിയ കരാറാണ് കേസിനാധാരം.
ജീവനക്കാരുെട സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഇൗ കരാറിൽ ചുരുങ്ങിയത് ഒാരോ വർഷവും 120 പ്രവൃത്തിദിവസം എന്ന തോതിൽ എട്ടുവർഷത്തെ സേവനം തികച്ച ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. 2010ൽ ഇത് നടപ്പാക്കാൻ തീരുമാനിച്ച സർക്കാർ രണ്ടുവർഷം കഴിഞ്ഞ സ്ഥിതിക്ക് 2008ൽ എട്ടുവർഷം ഉപാധിയാക്കിവെച്ചത് 10 വർഷം എന്നാക്കി. തുടർന്ന് 2011ൽ സ്ഥിരപ്പെടുത്താനായി ഇറക്കിയ ഉത്തരവിൽ ഒാരോ വർഷവും 120 പ്രവൃത്തിദിവസം എന്ന നിബന്ധന വിട്ടുപോയിരുന്നു. എന്നാൽ, ഇൗ ഉത്തരവ് ചൂണ്ടിക്കാട്ടി 120 ദിവസം പ്രവൃത്തിയെടുക്കാത്തവരും നിയമനം ചോദിച്ച് കോടതിയെ സമീപിച്ചു.
ഇക്കാര്യത്തിൽ സർക്കാറിൽനിന്ന് വ്യക്തത വരുത്താമെന്ന് കെ.എസ്.ആർ.ടി.സി ഹൈകോടതിയെ അറിയിച്ചു. അതിെൻറ അടിസ്ഥാനത്തിൽ 2013ൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിൽ ചുരുങ്ങിയത് ഒാരോ വർഷവും 120 പ്രവൃത്തിദിവസം എന്നതോതിൽ 10 വർഷം സേവനം തികച്ചവരെ മാത്രമേ നിയമിക്കൂവെന്നും 2011ൽ ഇറക്കിയ ഉത്തരവിനുകൂടി ബാധകമാകുന്ന തരത്തിൽ ഇതിന് മുൻകാല പ്രാബല്യമുണ്ടാകുമെന്നും വ്യക്തമാക്കി.
120 പ്രവൃത്തിദിനമെന്നത് ജീവനക്കാരുമായുള്ള കരാറിലുള്ളതാണെന്നും അബദ്ധത്തിൽ ഉത്തരവിൽ വിട്ടുപോയതാണെന്നും സർക്കാർ ഹൈകോടതിയിൽ ബോധിപ്പിക്കുകയും ചെയ്തു. എന്നാൽ, ഇത് അംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന ഹൈകോടതി വ്യക്തത വരുത്തിയിറക്കിയ പുതിയ ഉത്തരവ് റദ്ദാക്കുകയും 120 പ്രവൃത്തിദിനങ്ങൾ ജോലിചെയ്യാത്ത 10 വർഷം തികച്ചവരെയും സ്ഥിരപ്പെടുത്തണമെന്ന് വിധിക്കുകയും ചെയ്തു. ഇതിനെതിരെ കെ.എസ്.ആർ.ടി.സി സമർപ്പിച്ച അപ്പീലിലാണ് പുതിയ സർക്കാർ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചത്. കെ.എസ്.ആർ.ടി.സിക്കുവേണ്ടി അഡ്വ. ഹാരിസ് ബീരാൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.