' ഇന്ത്യയെ അംഗീകരിക്കുന്നില്ല; നാഗ കൊടിയിലും തങ്ങളുടെ ഭരണഘടനയിലും വിട്ടുവീഴ്ചക്ക് തയാറല്ല'
text_fieldsന്യൂഡൽഹി: നാഗകൾ ഇന്ത്യൻ യൂനിയെൻറ ഭാഗമാകില്ലെന്നും ഭരണഘടന അംഗീകരിക്കുന്നില്ലെന്നും ആവർത്തിച്ച് നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗലിം (എൻ.എസ്.സി.എൻ -ഐ.എം) ജന. സെക്രട്ടറി തുയിങ്കലെങ് മുയ്വ. 'ദി വയറി'ന് നൽകിയ അഭിമുഖത്തിലാണ് മുയ്വയുടെ പ്രതികരണം. നാഗ കൊടിയിലും തങ്ങളുടെ ഭരണഘടനയിലും വിട്ടുവീഴ്ചക്ക് തയാറല്ല. അവസാന പ്രവർത്തകനും നിലനിൽക്കുന്നതുവരെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭാഷണത്തിന് മേൽനോട്ടം വഹിക്കുന്ന ആർ.എൻ. രവിയെയും നാഗാലൻഡ് ഗവർണറെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. രവി തങ്ങളെ ചതിക്കുകയായിരുന്നു. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ സർക്കാർ തയാറാവാത്തതിനെ തുടർന്നാണ് സംഭാഷണത്തിൽനിന്ന് പിന്മാറാൻ നിർബന്ധിതരായത്. ചർച്ച വഴിമുട്ടിയതിെൻറ പൂർണ ഉത്തരവാദിത്തം സർക്കാറിനാണ്. നാഗകൾക്ക് അതുല്യമായ ചരിത്ര പാരമ്പര്യമുണ്ട്. ചരിത്രപരമായി നാഗകൾ ഇന്ത്യൻ ഭരണത്തിന് കീഴിലല്ല. ഭരണഘടനയും കൊടിയും അംഗീകരിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ പരിഹാരം അസാധ്യമാണ്. കശ്മീരിലെ കേന്ദ്ര നടപടി നാഗാലൻഡിനെ സംബന്ധിച്ച് സ്വീകാര്യമല്ല.
2015ൽ ഒപ്പുവെച്ച കരാർ പ്രകാരം നാഗാലൻഡുകാർ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു എന്ന് പറയുന്നതിൽ അർഥമില്ല. രണ്ട് രാജ്യങ്ങളുടെയും പരമാധികാരം ഇരുകൂട്ടരും അംഗീകരിക്കുകയാണ് വേണ്ടതെന്നും മുയ്വ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.