മുംബൈ ഭീകരാക്രമണം: സാജിദ് മജീദ് മിറിന് 15 വർഷം തടവ് വിധിച്ച് പാക് കോടതി
text_fieldsലാഹോർ: 2008 മുംബൈ ഭീകരാക്രമണത്തിലെ മുഖ്യകണ്ണിയും ഇന്ത്യ തിരയുന്ന കൊടും തീവ്രവാദിയുമായ സാജിദ് മജീദ് മിറിനെ പാകിസ്താൻ ജയിലിലടച്ചു. മരിച്ചതായി പാക് അധികൃതർ നേരത്തെ വിധിയെഴുതിയയാളാണ് സാജിദ് മിർ. തീവ്രവാദപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായ കുറ്റം ചുമത്തിയാണ് തീവ്രവാദ വിരുദ്ധ കോടതി മിറിനെ പതിനഞ്ചര വർഷത്തേക്ക് ശിക്ഷിച്ചത്. സാമ്പത്തിക പ്രവർത്തന ദൗത്യ സംഘത്തിന്റെ (എഫ്.എ.ടി.എഫ്) 'ചാര പട്ടിക'യിൽ നിന്ന് പുറത്തു കടക്കാൻ ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് പാകിസ്താന്റെ മലക്കംമറിയൽ.
നിരോധിത ലശ്കറെ ത്വയ്യിബ സംഘടനയിലെ അംഗമായ മിറിനെ അതിസുരക്ഷ ജയിലിൽ നടന്ന രഹസ്യവിചാരണയിലൂടെയാണ് ശിക്ഷിച്ചത്. നാല് ലക്ഷം രൂപയിലേറെ പിഴയൊടുക്കാനും വിധിച്ചിട്ടുണ്ട്. എകദേശം 40 കോടിയോളം രൂപ അമേരിക്ക തലക്ക് വിലയിട്ട കൊടും തീവ്രവാദിയാണ് മിർ. 26/11 ആക്രമണത്തിന്റെ 'പദ്ധതി നിർവാഹകനാ'യാണ് ഇയാൾ അറിയപ്പെടുന്നത്. വ്യാജ പാസ്പോർട്ടും പേരും ഉപയോഗിച്ച് 2005 ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു. ചൈന, തുർക്കി, മലേഷ്യ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഇത്രയും നാൾ എഫ്.എ.ടി.എഫിന്റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു പാകിസ്താൻ.
തീവ്രവാദപ്രവർത്തനങ്ങളിലേക്ക് പണമൊഴുകുന്നത് തടയാൻ പാകിസ്താൻ എടുത്ത നടപടികൾ വിലയിരുത്താൻ എഫ്.എ.ടി.എഫ് പ്രതിനിധികൾ രാജ്യം സന്ദർശിക്കാനിരിക്കെയാണ് പുതിയ നീക്കം. ശിക്ഷവിധിയോടെ എഫ്.എ.ടി.എഫിൽ നിന്ന് അനുകൂല റിപ്പോർട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിലേക്കുള്ള പണമൊഴുക്ക് തുടങ്ങി അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് തടയിടാൻ 1989ൽ സ്ഥാപിതമായ സംഘടനയാണ് എഫ്.എ.ടി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.