ഭുജിൽ മുസ്ലിം യുവാക്കളെ അറസ്റ്റുചെയ്ത് കാണാതാകുന്നത് തുടർക്കഥ
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് കച്ച് മേഖലയിലുള്ള ഭുജിലെ ചേരിക്ക് സമാനമായ പ്രദേശമാണ് സരോജ് നഗർ. അവിടെ, 22 വയസ്സുള്ള ആഷിയാന കുടുംബത്തിെൻറ സമ്മതമില്ലാതെയാണ് 27കാരനായ മജീദുമായി പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഡ്രൈവറായ മജീദിെൻറ രണ്ടുമുറി വീട്ടിൽ ജീവിതം പടുത്തുയർത്താമെന്ന് അവർ സ്വപ്നം കണ്ടു. എന്നാൽ, ഇക്കഴിഞ്ഞ ജൂലൈ 19ന് രാത്രി പൊലീസ് മജീദിനെ പിടികൂടി. അതിനുശേഷം ആഷിയാന മജീദിനെ കണ്ടിട്ടില്ല.
മജീദിേൻറത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഇതു സംബന്ധിച്ച് മാധ്യമങ്ങൾ നടത്തിയ അന്വേഷണം വ്യക്തമാക്കുന്നു. മേഖലയിൽ, പൊലീസ് പിടികൂടിയ ശേഷം തിരിച്ചെത്താത്ത നിരവധി മുസ്ലിം ചെറുപ്പക്കാരുണ്ട്. മക്കളെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് പലരും അധികാരികളുടെ അടുത്ത് ഹരജിയുമായി കയറിയിറങ്ങുകയാണ്.
വീട്ടിൽ കുടുംബാംഗങ്ങേളാടൊത്ത് അത്താഴം കഴിക്കുേമ്പാഴായിരുന്നു പൊലീസ് മജീദിനെ കോളറിന് പിടിച്ച് വലിച്ചിഴച്ചു കൊണ്ടുപോയത്. തടയാനെത്തിയ ആഷിയാനക്കും സഹോദരൻ ഗുലാമിനും മർദനമേറ്റു. ഗുലാമിെൻറ മകളെയും പൊലീസ് മർദിച്ചു. പൊലീസ് വീടിെൻറ കതക് ചവിട്ടിപ്പൊളിച്ചു. അടുക്കള സാധനങ്ങൾ വലിച്ചെറിഞ്ഞു -ഗർഭിണിയായ ആഷിയാന പറഞ്ഞു.
അദാനി ഗ്രൂപ് ഏറ്റെടുത്ത ജി.കെ ജനറൽ ആശുപത്രിയിലാണ് ആഷിയാന ചികിത്സ തേടിയത്. എന്നാൽ, ചികിത്സക്കിടയിൽ പുലർച്ച രണ്ടുമണിക്ക് അവർ ആശുപത്രി വിടണമെന്ന് അധികൃതർ ശഠിച്ചു. ഭുജിലെ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ചും അടിയേറ്റു. പിന്നീട് വിട്ടു. സ്റ്റേഷനു സമീപമുള്ള ദർഗയിലാണ് രണ്ടു രാത്രി കഴിഞ്ഞത്. സഹോദരൻ ഗുലാം ആകെട്ട, ഭാര്യവീട്ടിലേക്ക് താമസം മാറി. പ്രദേശവാസികൾ ആഷിയാനയെ സ്ഥലത്തെ സർക്കാറിതര സംഘടനകളെ ഏൽപിച്ചു. തുടർന്ന് ജൂലൈ 25ന് സംഭവങ്ങൾ വിശദീകരിച്ച് സ്ഥലം എസ്.പിക്കും കലക്ടർക്കും പരാതി നൽകി. പിറ്റേന്ന് പൊലീസ് മജീദ് ഒളിച്ചുകഴിയുന്ന ക്രിമിനൽ ആണെന്ന് കാണിച്ച് ഉത്തരവിറക്കി. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പരാതികളുണ്ടെന്നാണ് വാദം. പൊലീസ് തിരഞ്ഞ് വീട്ടിലെത്തിയപ്പോൾ, മജീദ് ഒാടി രക്ഷപ്പെടുകയായിരുന്നത്രെ. തുടർന്ന് ആഷിയാന നൽകിയ ഹേബിയസ് കോർപസ് ഹരജിയിൽ, അധികൃതർ സെപ്റ്റംബർ ആറിനകം മറുപടി നൽകണമെന്ന് ഗുജറാത്ത് ഹൈകോടതി ഉത്തരവിട്ടു. പൊലീസ് നൽകിയ പ്രതികരണത്തിൽ, മജീദിനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തതായി സമ്മതിച്ചു. എന്നാൽ, പിന്നീട് ആഷിയാന ഇടപെട്ട് മജീദിനെ മോചിപ്പിച്ചു എന്നാണ് അവർ പറയുന്നത്. ഇൗ വാദം തീർത്തും വസ്തുതാ വിരുദ്ധമാണെന്ന് ആഷിയാനയുടെ അഭിഭാഷകൻ വ്യക്തമാക്കി.
സമാനമായ സംഭവങ്ങൾ വിവരിക്കുന്ന പല കുടുംബങ്ങളും മേഖലയിലുണ്ട്. പാക് അതിർത്തിയിലുള്ള ധ്രോബന ഗ്രാമം ഭുജിൽനിന്ന് 80 കിലോമീറ്റർ അകലെയാണ്. ഇവിടെ, ഇസ്മായിൽ ജുലേഫ സമയുടെ കുടുംബവും ഇത്തരമൊരു സംഭവത്തിെൻറ ഇരകളാണ്. 1993ൽ ഭുജ് പൊലീസ് ഇസ്മായിലിനെ അറസ്റ്റ് ചെയ്ത ശേഷം ഇന്നുവരെ വീട്ടുകാർ കണ്ടിട്ടില്ല. അതായത്, കാത്തിരിപ്പിെൻറ കാൽ നൂറ്റാണ്ട്. 1984ൽ ഹാജി ജുമ വാലി മുഹമ്മദ് മോഖ, മകൻ ഇബ്രാഹീം എന്നിവരെ ഭുജ് പൊലീസ് പിടികൂടിയ ശേഷം വിവരമൊന്നുമില്ല. ഇവരെ പിടികൂടി രണ്ടു ദിവസം കഴിഞ്ഞപ്പോൾ, ഇൗ കുടുംബത്തിലെ മറ്റു രണ്ടുപേർ (ഉമർ വാലി മുഹമ്മദ് മോഖ, ഫഖീർ മുഹമ്മദ് ബുട മോഖ) കള്ളക്കടത്തിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അന്നത്തെ സ്ഥലം എസ്.പി അറിയിച്ചു.
ഇവർ നാലുപേരെയും പൊലീസ് കൊന്നുവെന്നാണ് കുടുംബം പറയുന്നത്. ഇസ്മായിലിെൻറയും വാലി മുഹമ്മദിെൻറയും കേസിൽ പൊലീസ് ദൃക്സാക്ഷികളായി കൊണ്ടുവന്നത് ഒരേ ആളുകളെയായിരുന്നു. ഭുജിൽ 35 ശതമാനം മുസ്ലിംകളാണ്. പക്ഷേ, സാമൂഹികമായി ഏറെ പിന്നിലാണവർ. ഉറ്റവർ കൺമുന്നിൽനിന്ന് കാണാതാകുന്ന ഭീതിയുടെ നിഴലിലാണ് ഇവിടെ അവർ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.