വൃദ്ധമാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മരുമക്കളും കുറ്റക്കാർ
text_fieldsന്യൂഡൽഹി: വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കാത്ത മരുമക്കളും കുറ്റക്കാരാണെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയ മുതിർന്ന പൗര നിയമ ഭേദഗതി കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഉടനെ പാർലമെൻറിൽ വെക്കുന്ന ബില്ലിൽ ഉപജീവനത്തിന് പരമാവധി 10,000 രൂപ എന്ന പരിധി എടുത്തുകളഞ്ഞു. കൂടുതൽ സമ്പാദ്യമുള്ളവർ അതിനനുസരിച്ച തുക മാതാപിതാക്കളുടെ സംരക്ഷണത്തിന് വിനിയോഗിക്കണം. നിയമം ലംഘിക്കുന്നവർക്ക് 5,000 രൂപ പിഴയും മൂന്നുമാസം തടവും അല്ലെങ്കിൽ രണ്ടും ഒരുമിച്ചും ശിക്ഷ ലഭിക്കും.
പരിഷ്കരിച്ച നിയമത്തിൽ, വീടും ഭക്ഷണവും വസ്ത്രവും മാത്രമല്ല, മാതാപിതാക്കളുടെ സുരക്ഷയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതും മക്കളുടെയും മരുമക്കളുടെയും ഉത്തരവാദിത്തമാണ്. മക്കളുടെ അവഗണന സംബന്ധിച്ച 80 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ പരാതിക്ക് മുന്തിയ പരിഗണന നൽകാനും വ്യവസ്ഥയുണ്ട്. എല്ലാ വൃദ്ധസദനങ്ങളും ഭവനസേവന ദാതാക്കളും ഔദ്യോഗികമായി രജിസ്റ്റർചെയ്യൽ നിർബന്ധമാക്കിയിട്ടുണ്ട്. വൃദ്ധസദനങ്ങളുടെ നിലവാരം സംബന്ധിച്ച വ്യവസ്ഥകളും ഉൾപ്പെടുത്തി.
മുതിർന്ന പൗരന്മാരുടെ പരാതികൾ കേൾക്കാൻ പൊലീസ് സ്റ്റേഷനുകളിേലാ ജില്ല സ്പെഷൽ പൊലീസ് യൂനിറ്റുകളിേലാ നോഡൽ ഓഫിസർമാരെ നിയമിക്കണം. മുതിർന്ന പൗരന്മാർക്ക് പ്രശ്നങ്ങൾ അറിയിക്കാൻ സംസ്ഥാനങ്ങളിൽ ഹെൽപ്ലൈൻ നമ്പർ സ്ഥാപിക്കണം.
പരിപാലിക്കുന്നതിൽ വിമുഖത കാട്ടിയാൽ നീതിക്കായി മാതാപിതാക്കൾക്ക് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്യാം. 2007ൽ നിലവിൽവന്ന നിയമത്തിൽ സുപ്രധാന ഭേദഗതിയാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.