കോവിഡിൽ നിന്ന് മോചനം നേടാൻ രണ്ടുവർഷമെടുക്കും -വേൾഡ് ഹെൽത്ത് ഒാർഗനൈസേഷൻ
text_fieldsജനീവ: കോവിഡ് മഹാമാരിയിൽ നിന്ന് മോചനം നേടാൻ കുറഞ്ഞത് രണ്ടു വർഷമെടുക്കുമെന്ന് വേൾഡ് ഹെൽത്ത് ഒാർഗനൈസേഷൻ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ലോകത്ത് ഇതിനു മുമ്പുണ്ടായ പകർച്ചവ്യാധിയായ സ്പാനിഷ് ഫ്ലൂവിനേക്കാൾ വേഗത്തിൽ നമ്മുക്ക് കൊവിഡിനെ തുരത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
'ഈ മഹാമാരിയെ രണ്ടുവർഷത്തിനുള്ളിൽ ഇല്ലാതാക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'-ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തുവച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നൂറ്റാണ്ടിനെ അപേക്ഷിച്ച്, ലോകം ആഗോളവൽക്കരണം കാരണം ഏറെ അടുപ്പത്തിലാണ്. അതാണ് നമ്മുടെ മുന്നിലുള്ള പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.
മെച്ചപ്പെട്ട സാങ്കേതികവിദ്യയുടെ ഗുണം ലോകത്തിന് ഇപ്പോഴുണ്ട്. ലഭ്യമായ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയും വാക്സിനുകൾ പോലുള്ള നവീനമായ മരുന്നുകൾ ഉപയോഗിച്ചും ഫ്ലൂവിനേക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ കൊവിഡിനെ തുടച്ചുനീക്കാം.
കോവിഡ് കാരണം ഇതുവരെ 800,000 ത്തോളം പേർ മരിക്കുകയും ലോകമെമ്പാടുമുള്ള 23 ദശലക്ഷത്തിലധികം പേർക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. 1918 ലാണ് സ്പാനിഷ് ഫ്ലൂ പടർന്നുപിടിച്ചത്. ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധിയായി കണക്കാക്കുന്ന സ്പാനിഷ് ഫ്ലു ബാധിച്ച് അഞ്ചുകോടിപേർ മരിച്ചിട്ടുണ്ട്. 1918 ഫെബ്രുവരി മുതൽ 2020 ഏപ്രിൽ വരെ ലോകമെമ്പാടുമുള്ള 50 കോടി പേരെ രോഗം ബാധിച്ചിട്ടുണ്ട്.
ഒന്നാം ലോകമഹായുദ്ധത്തേക്കാൾ അഞ്ചിരട്ടി ആളുകൾ രോഗംബാധിച്ച് മരിച്ചതായാണ് കണക്കാക്കുന്നത്. ആദ്യം സ്പാനിഷ് ഫ്ലു ബാധിച്ചവർ അമേരിക്കക്കാരായിരുന്നു. പിന്നീട് യൂറോപ്പിലേക്കും തുടർന്ന് ലോകമെമ്പാടും വ്യാപിച്ചു. മൂന്ന് ഘട്ടമായി ലോകത്ത് ആഞ്ഞടിച്ച രോഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.