തൂത്തുക്കുടി വെടിവെപ്പ്: കലക്ടറെയും എസ്.പിയെയും സ്ഥലംമാറ്റി; ഇന്‍റർനെറ്റിന് വിലക്ക്
text_fieldsതൂത്തുക്കുടി: പൊലീസ് വെടിവെപ്പിൽ 11 പേർ മരിച്ച സംഭവത്തിൽ ജില്ലാ അധികാരികൾക്കെതിെര സർക്കാർ നടപടി. ജില്ലാ കലക്ടറെയും ജില്ലാ പൊലീസ് സൂപ്രണ്ടിനെയും തമിഴ്നാട് സർക്കാർ സ്ഥലം മാറ്റി. കലക്ടർ എൻ. വെങ്കിടേഷിനെയും എസ്.പി തിരു പി. മഹേന്ദ്രനെയുമാണ് സ്ഥലംമാറ്റിയത്. പുതിയ കലക്ടറായി സന്ദീപ് നന്തൂരിയെയും എസ്.പിയായി മുരളി റാംബയെയും നിയമിച്ചു.
അതിനിടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ഇന്‍റർനെറ്റ് സേവനങ്ങൾക്ക് താൽകാലിക വിലക്ക് അധികൃതർ ഏർപ്പെടുത്തി. ഇതുസംബന്ധിച്ച് ഉത്തരവ് അഡീഷണൽ ചീഫ് സെക്രട്ടറി ഇന്‍റർനെറ്റ് സേവന ദാതാക്കൾക്കായ കമ്പനികൾക്ക് കൈമാറി.
പൊലീസ് വെടിവെപ്പിൽ ചൊവ്വാഴ്ച പത്തും ഇന്ന് ഒരളുമാണ് മരിച്ചത്. അണ്ണാനഗറിലാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഇന്ന് പൊലീസ് നടത്തിയ വെടിവെപ്പിൽ കാളിയപ്പൻ (22) മരിച്ചത്. മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. ജനക്കൂട്ടം പൊലീസ് വാനുകൾ കത്തിച്ചു. നിരവധി വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. പൊലീസ് പല തവണ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. നിരോധാജ്ഞ ലംഘിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്.
ഗുരുതര ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്ന സ്റ്റെർലൈറ്റ് കോപ്പർ പ്ലാൻറ് പൂട്ടണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി നിവാസികൾ നടത്തിയ കലക്ടറേറ്റ് മാർച്ചിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് വെടിവെപ്പ് നടന്നത്. പ്ലാൻറ് പൂട്ടാതെ കൊല്ലപ്പെട്ട പത്തു പേരുടെ പോസ്റ്റ്മോർട്ടത്തിന് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.