റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിൽ എത്തി; നാളെ ഇന്ത്യയിൽ
text_fieldsന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് തിരിച്ച റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിൽ എത്തി. ആബൂദാബിയിലെ ഫ്രഞ്ച് വ്യോമ താവളത്തിൽ നിന്ന് ഇന്ധനം നിറച്ചതിന് ശേഷമാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പറക്കുക. 7000 കിലോമീറ്റർ താണ്ടി ബുധനാഴ്ചയാണ് വിമാനങ്ങൾ എത്തുക. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ് വിമാനങ്ങൾ ഇറക്കുന്നത്. സംഘത്തിൽ മലയാളിയായ ഒരു പൈലറ്റുമുണ്ട്.
വ്യോമസേനയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഈ യുദ്ധ വിമാനങ്ങൾ. അഞ്ചു യുദ്ധ വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ എത്തുന്നത്. ഇവയുൾപ്പെടെ 36 വിമാനങ്ങളാണ് ഫ്രാൻസ് ഇന്ത്യക്ക് നിർമിച്ചു നൽകുന്നത്.
തെക്കൻ ഫ്രാൻസിലെ മെറിനിയാക് വ്യോമത്താവളത്തിൽ നിന്നാണു വിമാനങ്ങൾ തിങ്കളാഴ്ച ഉച്ചയ്ക്കു പുറപ്പെട്ടത്. ഒറ്റ സീറ്റുള്ള മൂന്ന് വിമാനങ്ങളും ഇരട്ട സീറ്റുള്ള രണ്ട് വിമാനങ്ങളുമാണുള്ളത്. വിമാനങ്ങൾക്ക് ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കാൻ അബുദാബി വരെ ഫ്രഞ്ച് വ്യോമസേനാ ടാങ്കർ വിമാനങ്ങൾ ഒപ്പം പറന്നു. രണ്ടു തവണ യാത്രക്കിടെ ഇന്ധനം നിറച്ചിരുന്നു.
അബുദാബിയിൽ നിന്ന് അംബാലയിലേക്കുള്ള യാത്രയിൽ ഇന്ത്യയുടെ വ്യോമസേനാ ടാങ്കർ വിമാനങ്ങൾ അനുഗമിക്കും.
ഓഗസ്റ്റ് 30ന് മുമ്പ് തന്നെ വിമാനങ്ങൾ പ്രവർത്തന സജ്ജമാവും. മിറാഷ് യുദ്ധ വിമാനങ്ങളേക്കാളും ശേഷിയുള്ളതാണ് റഫാൽ. രാത്രിയും പകലും ഒരേസമയം ആക്രമണം നടത്താൻ ശേഷിയുള്ള ഈ വിമാനങ്ങൾക്ക് ആണവായുദ്ധങ്ങൾ വഹിക്കാനും കഴിയും. പറക്കുേമ്പാൾ 25 ടൺ വരെ വിമാനത്തിന് ഭാരം വഹിക്കാനാവുമെന്നാണ് കണക്കാക്കുന്നത്.
മിഗ് വിമാനങ്ങളേക്കാൾ ഒമ്പതിരട്ടി ശേഷിയുള്ളതിനാൽ ഇന്ത്യയുടെ പ്രതിരോധ സന്നാഹത്തിന് ശക്തി കൂടും. സംഘർഷം നിലനിൽക്കുന്ന ഇന്ത്യ – ചൈന അതിർത്തിയിലായിരിക്കും ആദ്യ ദൗത്യം. സേനയുടെ 12 പൈലറ്റുമാർ ഫ്രാൻസിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
59,000 കോടി രൂപയ്ക്ക് ആകെ 36 വിമാനങ്ങളാണു ഫ്രാൻസിൽ നിന്ന് വാങ്ങുന്നത്. അടുത്ത വർഷം അവസാനത്തോടെ 36 എണ്ണവും ലഭിക്കുമെന്നു ഫ്രാൻസിലെ ഇന്ത്യൻ എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.