അരനൂറ്റാണ്ടിന്റെ ഓർമകളുമായി വോൾഗ മൂസക്ക നാട്ടിലേക്ക്
text_fieldsദുബൈ: യു.എ.ഇയുടെ പിറവിക്കു മുമ്പേ ഈ നാട്ടിലെത്തിയതാണ് കോഴിക്കോട് സ്വദേശി ടി.പി.കെ. മൂസ. 1971ന് തുടങ്ങിയ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്കു പറക്കാനൊരുങ്ങുകയാണ് പ്രവാസികളുടെ പ്രിയപ്പെട്ട വോൾഗ മൂസക്ക. യു.എ.ഇയിലെത്തിയ കാലത്ത് മൂന്നോ നാലോ കെട്ടിടങ്ങൾ മാത്രമാണ് ഇവിടെയുണ്ടായിരുന്നതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. ബാങ്കിലെ നല്ലൊരു ജോലിയായിരുന്നു ആദ്യകാലത്ത് ലഭിച്ചിരുന്നത്. അന്നത്തെ കാലത്ത് നല്ലൊരു തുക തന്നെ ശമ്പളമായി കൈപ്പറ്റിയിരുന്ന ചുരുക്കം മലയാളികളിൽ ഒരാൾ. ജോലിസ്ഥലത്ത് ഓൾറൗണ്ടറായി എല്ലാവരുടെ ജോലികളിലും സഹായിച്ചിരുന്ന മൂസക്കക്ക് വളരെ പെട്ടെന്നുതന്നെ ജോലിക്കയറ്റം ലഭിച്ചു. ഇതിൽ പല സഹപ്രവർത്തകർക്കും അമർഷമുണ്ടായിരുന്നു. ഈയടുത്ത് പഴയ ഓഫിസിലുണ്ടായിരുന്നൊരാൾ വിളിച്ച് ഹജ്ജിന് പോവുകയാണെന്നും അന്ന് ചെയ്ത തെറ്റുകൾ പൊറുത്തുതരണമെന്നും പറഞ്ഞപ്പോഴാണ് പിന്നീട് അക്കാലത്തെക്കുറിച്ചൊക്കെ മൂസക്ക ഓർക്കുന്നത്.
നല്ല ഭക്ഷണംകൊണ്ട് ആളുകളുടെ വയറും മനസ്സും നിറച്ചിരുന്ന വോൾഗ എന്ന തന്റെ ഹോട്ടലിന്റെ വിജയത്തിന്റെ കഥയും മൂസക്ക പങ്കുവെച്ചു. വീട്ടിലുണ്ടാക്കുന്നതുപോലെയുള്ള നല്ല ഭക്ഷണം വിളമ്പിയിരുന്ന വോൾഗ ഹോട്ടലിലെ ഭക്ഷണത്തിന്റെ രുചി അവിടെനിന്നു ഭക്ഷണം കഴിച്ചവരാരും മറന്നിട്ടുണ്ടാവില്ല. ഇന്നും വോൾഗ ഹോട്ടലിലെ രുചിയോർമകൾ ആളുകളുടെ നാവിൻതുമ്പിലുണ്ട്. യു.എ.ഇയിലെ പല മാളുകളിലേക്കും ആശുപത്രികളിലേക്കും ചെറുകടികളും പലഹാരങ്ങളും കൊടുത്തിരുന്നത് പ്രസിദ്ധമായ വോൾഗ ഹോട്ടലായിരുന്നു. പിന്നീട് തൊഴിലാളികളിൽ പലരും ജോലി ഉപേക്ഷിച്ച് മറ്റൊരു ഹോട്ടലിൽ ചേർന്നത് മനസ്സിന് നൽകിയ ആഘാതം മൂലം ഹോട്ടൽ ബിസിനസ് നിർത്തുന്നതിലേക്കു വരെയെത്തി. ആരെയും കണ്ണുമടച്ച് വിശ്വസിക്കരുതെന്ന വലിയ പാഠമാണ് ഈ അനുഭവം തന്നെ പഠിപ്പിച്ചതെന്ന് മൂസക്ക പറയുന്നു.
ഭിന്നശേഷിക്കാർക്ക് യു.എ.ഇയിൽ നല്ലൊരു ജോലി തരപ്പെടുത്തിക്കൊടുക്കുന്ന മഹത്തായ പദ്ധതി മുന്നോട്ടുവെച്ചാണ് മൂസക്ക നാട്ടിലേക്കു തിരിക്കുന്നത്. പലതരം വ്യത്യസ്ത സമൂസകളുടെ കൂട്ടുകൾ അറിയാം മൂസക്കക്ക്. സമൂസയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 'അൽ മൂസ സമൂസ' എന്ന പേരിൽ പലതരം സമൂസകൾ വിൽക്കുന്ന പുതിയ സംരംഭത്തിനായുള്ള പദ്ധതികളുമൊരുക്കി, അരനൂറ്റാണ്ട് യു.എ.ഇ സമ്മാനിച്ച ഓർമകളും അയവിറക്കി മൂസക്ക നാട്ടിലേക്കു തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.