യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എത്തിയത് 8.3 കോടി ജനങ്ങളിലേക്ക്
text_fieldsദുബൈ: കോവിഡ് കൊടുമ്പിരികൊണ്ട 2020ൽ യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എത്തിയത് 82 രാജ്യങ്ങളിലെ 8.3 കോടി മനുഷ്യരിലേക്ക്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം േഗ്ലാബൽ ഇനിഷ്യേറ്റീവിെൻറ (എം.ബി.ആർ.ജി.ഐ) സാമൂഹിക പദ്ധതികളുടെ ഭാഗാമായാണ് ലോകത്താകമാനം സഹായമെത്തിച്ചത്.
ഇതിനായി 120 കോടി ദിർഹമാണ് ചെലവഴിച്ചത്. എം.ബി.ആർ.ജി.ഐ ബോർഡ് ഓഫ് ട്രസ്റ്റീസിെൻറ യോഗത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വാർഷിക റിപ്പോർട്ട് പുറത്തിറക്കിയത്. 2019നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഗണ്യമായ പുരോഗതിയാണ് ഉണ്ടായത്. കോവിഡ് മൂലം ജനങ്ങൾ ലോക്ഡൗണിലായതോടെ ഫൗണ്ടേഷെൻറ പ്രവർത്തനം കൂടുതൽ സജീവമാക്കി.
2019ൽ 7.1 കോടി ജനങ്ങളിലേക്കാണ് സഹായം എത്തിയത്. ഒരു കോടിയിലേറെ പേരുടെ വർധനവാണ് കഴിഞ്ഞ വർഷമുണ്ടായത്. പ്രതിസന്ധിഘട്ടത്തിൽ ജനങ്ങളെ സേവിക്കാനുള്ള ഏറ്റവും നല്ല വഴി മാനുഷിക പ്രവർത്തനങ്ങളാണെന്ന് കോവിഡ് കാലം തെളിയിച്ചു. സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ മാത്രമല്ല, മനുഷ്യത്വപരമായ സമീപനങ്ങളിലും യു.എ.ഇ മറ്റുള്ളവരുടെ പ്രതീക്ഷയാണ്. 1.21 ലക്ഷം സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ ദൗത്യത്തിൽ പങ്കാളികളായി. ഇവർക്കൊപ്പം 576 ജീവനക്കാരും കൈകോർത്തു. ഏത് സാഹചര്യവും കണക്കിലെടുക്കാതെ യു.എ.ഇ ദൗത്യം തുടരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും യോഗത്തിൽ പങ്കെടുത്തു. എം.ബി.ആർ.ജി.ഐയുടെ നേതൃത്വത്തിൽ റമദാനിൽ നടക്കുന്ന 100 മില്യൺ മീൽസ് പദ്ധതി നേരത്തെ ലക്ഷ്യം മറികടന്നിരുന്നു. 30 രാജ്യങ്ങളിലേക്കാണ് ഇതുവഴി ഭക്ഷണപ്പൊതികൾ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.