കെട്ടിടങ്ങളിലെ ഡിഷ് ആൻറിനകൾ നീക്കം ചെയ്യാൻ അബൂദബി നഗരസഭ പരിശോധന ശക്തമാക്കുന്നു
text_fieldsഅബൂദബി: കെട്ടിടങ്ങളിലെ മേൽക്കൂരകളിലും ബാൽക്കണികളിലും സ്ഥാപിച്ച ഡിഷ് ആൻറിനകൾ നീക്കം ചെയ്യാൻ അബൂദബി നഗരസഭ പരിശോധന കർശനമാക്കുന്നു. നഗരഭംഗി നശിക്കുന്നു, രക്ഷാ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നു എന്നീ കാരണങ്ങളാണ് പ്രധാനമായി നടപടിക്ക് പിന്നിൽ. ഡിഷ് ആൻറികൾ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നഗരസഭ നേരത്തെ കെട്ടിടങ്ങളിൽ നോട്ടീസ് പതിച്ചിരുന്നു.
ഓരോ കെട്ടിടങ്ങൾക്ക് മുകളിലും പത്തും ഇരുപതും ഡിഷ് ആൻറിനകളാണ് സ്ഥാപിച്ചിരുന്നത്. ഇവ പരമാവധി നാലെണ്ണമാക്കി ചുരുക്കി കേന്ദ്രീകൃത രീതിയിൽ ഉപയോഗപ്പെടുത്താനാണ് നഗരസഭയുടെ നിർദേശം. ഡിഷ് ആൻറിനകൾ സ്ഥാപിക്കുന്ന ചെറിയ ദ്വാരങ്ങളിലൂടെ വെള്ളം അകത്ത് കടന്ന് ഷോർട്ട് സർക്യൂട്ടിന് കാരണമാവുന്നതായും നഗരസഭ വ്യക്തമാക്കുന്നു.
പരിശോധനയുടെ ഭാഗമായി 120ഓളം നിയമലംഘകർക്ക് നഗരസഭ മുന്നറിയിപ്പ് നൽകി. അബൂദബി 2030 പദ്ധതിയുടെ ഭാഗമായി നഗരം കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യം. കെട്ടിട മേൽക്കൂരകളിൽ നാലിലധികം ഡിഷ് ആൻറിനകൾ സ്ഥാപിക്കുക, ബാൽക്കണികൾ, മതിലുകളുടെയോ കെട്ടിടങ്ങളുടെയോ ചുവരുകൾ എന്നിവിടങ്ങളിൽ ഡിഷ് ആന്റിനകൾ സ്ഥാപിക്കുക, കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിൽ കേബിളുകൾ തൂക്കിയിടുക, മാനദണ്ഡം പാലിക്കാത്ത ഡിഷ് ആൻറിനകൾ ഉപയോഗിക്കുക എന്നിവയെല്ലാം ശിക്ഷാർഹമായ കാര്യങ്ങളാണെന്ന് നഗരസഭ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.