കുട്ടികളിൽ വാക്സിൻ പരീക്ഷിക്കാൻ യു.എ.ഇ
text_fieldsദുബൈ: യു.എ.ഇ ആരോഗ്യമന്ത്രാലയം കുട്ടികളിൽ കോവിഡ് പ്രതിരോധ വാക്സിൻ പരീക്ഷിക്കുന്നു. മൂന്നിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികളിലാണ് സിനോഫാം കുത്തിവെപ്പ് നടത്തുക. അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച ആരോഗ്യ പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
രക്ഷിതാക്കളുടെയും കുട്ടികളുടെയും പൂർണ സമ്മതത്തോടെയും കൃത്യമായ ആരോഗ്യസുരക്ഷ പാലിച്ചുമായിരിക്കും വാക്സിൻ നൽകുക. ഇത്തരത്തിൽ പരീക്ഷണത്തിന് ഒരുങ്ങുന്ന പശ്ചിമേഷ്യയിലെ ആദ്യ രാജ്യമാണ് യു.എ.ഇ. പരീക്ഷണത്തിെൻറ ഫലം ആദ്യഘട്ടം കഴിഞ്ഞാൽ പുറത്തുവിടും. ഇതിനനുസരിച്ച് കുട്ടികൾക്ക് സ്കൂളുകളിൽ പോകുന്നതിന് വാക്സിൻ നിർബന്ധമാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 900കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ കുത്തിവെപ്പ് നൽകുക. വാക്സിൻ രോഗപ്രതിരോധത്തിന് സഹായിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
കുത്തിവെപ്പെടുക്കുന്ന കുട്ടികളും രക്ഷിതാക്കളും എല്ലാ ഘട്ടത്തിലും ആരോഗ്യവകുപ്പുമായി പൂർണമായും സഹകരിക്കാൻ സന്നദ്ധതയുള്ളവരായിരിക്കണം. എല്ലാ ഘട്ടത്തിലും ഇവർക്ക് അധികൃതരുടെ പിന്തുണ ലഭിക്കും. കുട്ടികൾക്ക് സുരക്ഷിതായി വാക്സിൻ നൽകുന്നതിനുവേണ്ടിയാണ് ഇത്തരമൊരു പരീക്ഷണമെന്ന് പഠനത്തിന് നേതൃത്വം നൽകുന്ന ഡോ. നവാൽ അൽ കാബി പറഞ്ഞു. സ്വയംസന്നദ്ധരാകുന്ന കുട്ടികൾക്ക് പഠനത്തിെൻറ എല്ലാ ഘട്ടത്തിലും പൂർണമായ സുരക്ഷ ഉറപ്പുനൽകുമെന്നും അവർക്കും മാതാപിതാക്കൾക്കും എല്ലാ സംശങ്ങളും ദൂരീകരിച്ചു നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഈവർഷം അവസാനത്തോടെ രാജ്യത്തെ മുഴുവനാളുകൾക്കും കുത്തിവെപ്പ് നൽകുമെന്ന് നേരത്തേ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിലേക്കും കുട്ടികളിൽ കുത്തിവെപ്പ് ആരംഭിക്കേണ്ടതുണ്ട്. അതോടൊപ്പം ലോകത്ത് കോവിഡിെൻറ പുതിയ വകഭേദം കുട്ടികളെ കൂടുതലായി ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചാൽ പ്രതിരോധിക്കുക എന്നതും ഉദ്ദേശ്യമാണ്. ലോകത്താകമാനം വിവിധ രോഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് കുട്ടികൾക്ക് പതിറ്റാണ്ടുകളായി നൽകിവരുന്നുണ്ടെന്നും കോവിഡ് വാക്സിൻ അതിൽനിന്ന് വ്യത്യസ്തമല്ലാത്തതിനാൽ ഭയക്കേണ്ടതില്ലെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
മേയ് വരെയുള്ള കണക്കിൽ ലോകത്ത് ഏറ്റവുമധികം കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിരക്കുള്ള രാജ്യം യു.എ.ഇയാണ്. വാക്സിൻ ഉൽപാദക രാജ്യങ്ങളായ ചൈന, യു.എസ്.എ, യു.കെ, ഇന്ത്യ എന്നീ രാജ്യങ്ങൾ മാസങ്ങളായി കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് ക്ലിനിക്കൽ പരീക്ഷണം നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.