അരികിലെത്തിക്കൂ ഞങ്ങളുടെ കുഞ്ഞുങ്ങളെ
text_fieldsദുബൈ: കോവിഡ് വന്നുപോയവർക്ക് 28 ദിവസം കഴിഞ്ഞാൽ മക്കളെ ചേർത്തുപിടിക്കുകയും മുത്തം നൽകുകയും ചെയ്യാം. ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞുങ്ങളെ അടുത്ത് ഒന്ന് കാണുവാൻ ഇനി എത്രകാലം കൂടി കാത്തിരിക്കണം? ചോദിക്കുന്നത് ഗൾഫ് രാജ്യങ്ങളിലുള്ള മാതാപിതാക്കളാണ്.
പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിൽ പോയതാണ് മക്കൾ. ലോക്ഡൗൺ തുടങ്ങിയതോടെ രക്ഷിതാക്കളും കുട്ടികളും രണ്ട് ധ്രുവങ്ങളിലെന്ന പോലെയായി. വിമാന വിലക്ക് അവസാനിക്കുമെന്നും അതോടെ വീണ്ടും ഒത്തുചേരാനാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ വരവ് അനിശ്ചിതമായി നീളുന്നതോടെ കടുത്ത സങ്കടത്തിലും മനഃസംഘർഷത്തിലുമാണിവർ.
ഒരു വയസ്സുള്ള കുഞ്ഞു മുതൽ കോളജ് വിദ്യാർഥികൾ വരെ ഇത്തരത്തിൽ നാട്ടിൽ ഒറ്റപ്പെട്ടുപോയിട്ടുണ്ട്. ഹോസ്റ്റലുകളിൽ താമസിച്ചു പഠിച്ചിരുന്ന പല അണുകുടുംബങ്ങളിലെ കുട്ടികളും ലോക്ഡൗൺ മൂലം കാമ്പസുകൾ അടച്ചതോടെ എവിടേക്ക് പോകണം എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. കുടുംബ വീടുകളിലേക്കും മാതാപിതാക്കളുടെ സുഹൃത്തുക്കളുടെ വീടുകളിലേക്കും ചേക്കേറിയ അവർ മാതാപിതാക്കൾക്കൊപ്പം ചേരാൻ നാളുകളെണ്ണി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാലുമാസത്തോടടുക്കുന്നു.
നാട്ടിലേക്ക് വിമാന സർവിസ് ആരംഭിച്ചെങ്കിലും ആരോഗ്യമേഖലയിലുൾപ്പെടെ അവശ്യസേവന രംഗത്ത് പ്രവർത്തിക്കുന്നവരും മറ്റുമായ രക്ഷിതാക്കൾക്ക് നിലവിൽ നാട്ടിലേക്ക് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. മാതാപിതാക്കളെ വേർപിരിഞ്ഞിരിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ മനുഷ്യാവകാശം ആരും ചർച്ച ചെയ്യാനോ അവർക്കായി വാദിക്കാനോ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ യു.എ.ഇയിൽ നിന്നുള്ള പ്രിയ ഫിറോസ്, ഡോ. നിദ സലാം എന്നീ ഉമ്മമാരാണ് പ്രശ്നത്തിലേക്ക് പൊതുജന ശ്രദ്ധ ക്ഷണിക്കുന്നത്.
നാട്ടിൽ ഒറ്റപ്പെട്ടത് കാരണം കുഞ്ഞുങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും മനഃസംഘർഷങ്ങളും അർഹിക്കുന്ന പ്രാധാന്യത്തോടെ സംബോധന ചെയ്യാനും പ്രശ്നത്തിന് പരിഹാരം കാണാനും അധികൃതരും പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്ന് പ്രിയ ഫിറോസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇൗ വിഷയം ചർച്ച ചെയ്യാൻ പ്രിയയും നിദയും ചേർന്ന് ആരംഭിച്ച വാട്ട്സ്ആപ്പ് കൂട്ടായ്മയിൽ ഇതിനകം എഴുപതിലേറെ അമ്മമാരാണ് ചേർന്നിരിക്കുന്നത്.
takemetoMoM എന്ന ഹാഷ്ടാഗിൽ ഇവർ സമൂഹ മാധ്യമ കാമ്പയിനും തുടക്കമിട്ടിട്ടുണ്ട്. നാട്ടിൽനിന്ന് അവശ്യസേവനത്തിനായി ആരോഗ്യപ്രവർത്തകരെയും മറ്റും കൊണ്ടുവരാൻ ആശുപത്രികൾക്ക് അനുമതി നൽകിയതു പോലെ ഒറ്റപ്പെട്ടുപോയ കുട്ടികൾക്ക് പ്രേത്യക പരിഗണന നൽകി തിരിച്ചെത്തിക്കാൻ സർക്കാർ സന്നദ്ധമാകണമെന്ന് ഇവർ പറയുന്നു. ഇക്കാര്യം ഉന്നയിച്ച് അടുത്ത ദിവസം വിദേശകാര്യ മന്ത്രാലയത്തിനും നയതന്ത്രകാര്യാലയത്തിനും സങ്കടഹരജി സമർപ്പിക്കും. വേണ്ടി വന്നാൽ നിയമനടപടികളുടെ സാധ്യതകളും ആരായും. സമാന സാഹചര്യത്തിലുള്ള അമ്മമാർക്കും രക്ഷിതാക്കൾക്കും ഇൗ നമ്പറുകളിൽ 0561700178 (ഡോ. നിദാ സലാം) 0555432142 (പ്രിയ ഫിറോസ്) ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.