'റാശിദ് റോവർ' ഈ വർഷം അവസാനം വിക്ഷേപിക്കും
text_fieldsദുബൈ: യു.എ.ഇയുടെ ചന്ദ്രനിലേക്കുള്ള ആദ്യ ദൗത്യം ഈ വർഷാവസാനം വിക്ഷേപിച്ചേക്കും. ഇതിനായി പര്യവേക്ഷണ വാഹനം സെപ്റ്റംബറിൽ ഫ്ലോറിഡ ലോഞ്ച് സൈറ്റിൽ എത്തിക്കും. 'റാശിദ്' എന്ന് പേരിട്ട 10കിലോയുള്ള പര്യവേക്ഷണ വാഹനം (റോവർ) ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് ചന്ദ്രോപരിതലത്തിലെത്തിക്കുക. 'ഐ സ്പേസ്' എന്ന സ്വകാര്യ കമ്പനിയാണ് ഇത് നിർമിച്ചത്. ചന്ദ്രോപരിതലത്തിൽനിന്ന് ലഭ്യമാക്കുന്ന വയർലെസ് കമ്യൂണിക്കേഷൻ സേവനങ്ങളിലൂടെയാണ് ഇമാറാത്തി എൻജിനീയർമാർ റോവറുമായി ബന്ധപ്പെടുക.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ്എക്സ് ഫാൽക്കൺ-9 റോക്കറ്റിലാണ് റോവർ വിക്ഷേപിക്കുക. കഴിഞ്ഞ ഏപ്രിലിൽ ലാൻഡർ നിർമാണം ഷെഡ്യൂൾ പ്രകാരം പുരോഗമിക്കുന്നതായും പിന്നീട് ലോഞ്ച് സൈറ്റിൽ എത്തിക്കുമെന്നും ഐ സ്പേസ് അറിയിച്ചിരുന്നു. ലാൻഡറിൽ ഇലക്ട്രിക്കൽ ഇന്റഗ്രേഷൻ ജോലികൾ തുടരുകയാണെന്നും എൻജിനീയർമാർ എക്സ്റ്റേണൽ സെൻസറുകളും മറ്റു സംവിധാനങ്ങളും ഇൻസ്റ്റാൾ ചെയ്യാൻ തുടങ്ങിയതായും കമ്പനി അറിയിച്ചു. ലാൻഡിങിനു ശേഷം ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങാൻ റാശിദ് റോവറിനെ സഹായിക്കുന്ന ഘടനയാണ് രൂപപ്പെടുത്തുന്നത്.
ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിൽ വികസിപ്പിക്കുന്ന റോവർ അടുത്ത മാസങ്ങളിൽ ഐ സ്പേസിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. രാജ്യത്തിന്റെ ദീർഘകാല ചന്ദ്രപര്യവേക്ഷണ പദ്ധതിക്ക് കീഴിലെ ആദ്യ ദൗത്യമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.