ഒ.പി. ഉസ്താദിന്റെ സേവനം ഇനി നാട്ടില്‍
text_fieldsഅബൂദബി: മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസ മണ്ണിലും നാട്ടിലും സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഒ.പി. ഉസ്താദ് തിരികെ യാത്രയാവുന്നു. 1991ല്‍ ഖത്തറിലാണ് പ്രവാസജീവിതം ആരംഭിച്ചത്. 95ഓടെ യു.എ.ഇയിലേക്ക് എത്തി. അല്‍ മസൂദ് ഗ്രൂപ്പിന്റെ ഓഫിസ് സ്റ്റാഫായിട്ട് 18 വര്‍ഷമായി ജോലി ചെയ്തുവരവെയാണ് പ്രവാസത്തിനു വിരാമമിടാന്‍ തീരുമാനിച്ചത്. 1960ല്‍ കണ്ണൂര്‍ തളിപ്പറമ്പ് ചപ്പാരപ്പടവില്‍ പി.എം. അബ്ദുല്ലയുടെയും നഫീസയുടെയും മകനായാണ് അബ്ദുറഹ്മാന് എന്ന ഒ.പി. ഉസ്താദിന്റെ ജനനം. ചപ്പാരപ്പടവില്‍ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂള്‍ ലീഡര്‍ എന്ന നിലയില്‍ നേതൃസ്ഥാനത്തു വരുകയും സമപ്രായക്കാരെ ഉള്‍പ്പെടുത്തി ക്ലബ് രൂപവത്കരിച്ചുമാണ് സാമൂഹിക രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. ഫുട്ബാള്‍, കളരിപ്പയറ്റ്, ദഫ് ടീം എന്നിങ്ങനെയുള്ള പരിപാടികളിലൂടെ നാട്ടില്‍ സജീവമായി.
1977-78 കാലത്ത് സര് സയ്യിദ് കോളജില്‍നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കി. 1979ല്‍ മതപഠനത്തിനായി എട്ടിക്കുളം പള്ളിയിലേക്കു പോയി. 1984-90 കളില്‍ കാസര്‍കോട് ജാമിഅ അസ്അദിയ്യ ബോര്‍ഡിങ് മാനേജരായി നിയമിതനായി. വിവിധ സ്ഥാപനങ്ങളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചുവരവെയാണ് ഖത്തറിലേക്ക് ചേക്കേറിയത്. സ്വന്തം മഹല്ലിലും സമീപ മേഖലകളിലുമെല്ലാം സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി തുടങ്ങിയ ഒ.പി. ഉസ്താദിന്റെ ഉത്തരവാദിത്തങ്ങളും ഏറിവന്നു. നാട്ടുകാരും സന്മനസ്സുള്ള പ്രവാസികളും സഹായിക്കാനെത്തിയതോടെ കൂടുതല്‍ പേരിലേക്ക് സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. പ്രവാസം മതിയാക്കി മടങ്ങിയാലും ഒ.പി. ഉസ്താദ് സേവന രംഗത്ത് സജീവമായി തന്നെയുണ്ടാവും. ജമീലയാണ് ഭാര്യ. മക്കള്‍: ജുനൈദ്, ജവാദ്, മാജിദ്, ജവാഹിറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.