You are here
യു.എ.ഇ സഹായ പാതയിൽ തന്നെ; ദുബൈ ഇസ്ലാമിക് ബാങ്ക് 10 കോടി നൽകി
ദുബൈ: നമ്മുടെ ഇന്ത്യയിലെ സഹോദരങ്ങളെ സഹായിക്കുക എന്ന യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുടെ ആഹ്വാനം നെഞ്ചിലേറ്റി ഇമറാത്തി സമൂഹവും യു.എ.ഇയിലെ വിവിധ രാജ്യക്കാരായ ജനങ്ങളും സ്ഥാപനങ്ങളും കേരളത്തിനായി സഹായ ഹസ്തമേകി മുന്നോട്ടു തന്നെ. ദുബൈ ഇസ്ലാമിക് ബാങ്ക് 50 ലക്ഷം ദിർഹം (പത്തു കോടിയോളം രൂപ) കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി നൽകാൻ തീരുമാനിച്ചു.
യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമിെൻറ നാമധേയത്തിലുള്ള ഹ്യൂമാനിറ്റേറിയൻ ആൻറ് ചാരിറ്റി എസ്റ്റാബ്ലിഷ്മെൻറ് മുഖേനയാണ് ഇൗ സഹായം ദുരിത ബാധിത മേഖലയിൽ എത്തിക്കുക. ഏറ്റവും സൗഹാദർത്തിലുള്ള കേരള നാട്ടിലെ ജനത ബുദ്ധിമുട്ടുന്ന അവസരത്തിൽ അവർക്ക് ആവും വിധമെല്ലാം പിന്തുണ നൽകുക എന്നത് യു.എ.ഇ ജനതയുടെ മാനുഷിക ഉത്തരവാദിത്വമാണെന്നും ദാർശനികരായ യു.എ.ഇ ഭരണാധികാരികൾ ഇക്കാര്യത്തിൽ പ്രത്യേക താൽപര്യം രേഖപ്പെടുത്തിയതായും എസ്റ്റാബ്ലിഷ്മെൻറ് ബോർഡ് വൈസ് ചെയർമാനും ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക-മതകാര്യ ഉപദേഷ്ടാവുമായ ഇബ്രാഹിം ബുമിൽഹ വ്യക്തമാക്കി.
ദുബൈ ഇസ്ലാമിക് ബാങ്കും മുഹമ്മദ് ബിൻ റാശിദ് ചാരിറ്റിയും വർഷങ്ങളായി ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൈ കോർക്കുന്നുണ്ട്.അതേ സമയം ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ നടത്തുന്ന ഫണ്ട് സമാഹരണത്തിൽ ഇന്ത്യൻ വ്യാപാരികളും സ്വദേശി^വിദേശി പ്രമുഖരും സാധാരണക്കാരുമെല്ലാം മികച്ച സഹകരണം നൽകി വരുന്നുണ്ട്. ഡു, ഇത്തിസലാത്ത് ഫോൺ കണക്ഷനുകളുള്ളവർക്ക് എസ്.എം.എസ് വഴി കേരള സഹായ നിധിയിലേക്ക് പണം നൽകാൻ എമിറ്റേസ് റെഡ്ക്രസൻറ് സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.