Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജയിലഴിക്കുള്ളിലും...

ജയിലഴിക്കുള്ളിലും കൈവിടാത്ത കരുതൽ...

text_fields
bookmark_border
ജയിലഴിക്കുള്ളിലും കൈവിടാത്ത കരുതൽ...
cancel

'ഇൻത മുഹമ്മദ് (നീയാണോ മുഹമ്മദ്).

ഇൻത ബരീഹ് (നിന്നെ വിട്ടയച്ചിരിക്കുന്നു)'.

പൊലീസുകാരന്‍റെ ഈ വാക്കുകൾ കേട്ടാണ് കാസർകോട് ബേഡകം സ്വദേശി മുഹമ്മദ് കുഞ്ഞി ജയിലഴിക്കുള്ളിൽ നിന്ന് എഴുന്നേൽക്കുന്നത്. തടവറയിലെത്തിയിട്ട് 18 ദിവസം പിന്നിടുന്നു. വിസയും ഇൻഷ്വറൻസും സിംകാർഡുമെല്ലാം അധികൃതർ കാൻസൽ ചെയ്തതു. തൊട്ടടുത്ത ദിവസം നാടുകടത്തൽ എന്ന ശിക്ഷ ഏറ്റുവാങ്ങാനിരിക്കുകയാണ്. ഇതിനിടയിലാണ് മാലാഖയെ പോലെ ആ പൊലീസുകാരന്‍റെ വരവ്. എന്താണ് സംഭവിച്ചതെന്ന് യാതൊരു പിടിയും കിട്ടാതെ അന്തംവിട്ടുനിന്ന മുഹമ്മദ് കുഞ്ഞിയെ സഹതടവുകാർ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ, മുഹമ്മദ് കുഞ്ഞിക്ക് ബോധമുണ്ടായിരുന്നില്ല. ആരാണ് തന്‍റെ ജയിൽ മോചനത്തിന് ഇടപെട്ടതെന്ന് ചോദിച്ചെങ്കിലും പൊലീസുകാർ ഒന്നും പറഞ്ഞില്ല. പിന്നീടാണ് തന്‍റെ യഥാർഥ രക്ഷകനെ മുഹമ്മദ് കുഞ്ഞി തിരിച്ചറിഞ്ഞത്. മുഹമ്മദ് അലി അൽ ഒവൈസ്, തന്‍റെ സ്പോൺസർ. കേരളത്തിലേക്കടക്കം ജീവകാരുണ്യത്തിന്‍റെ കടലൊഴുക്കുന്ന ഇമാറാത്തി. കേവലം വാച്ച്മാനായ തന്നെ പോലും കൈവിടാതെ ചേർത്തുപിടിച്ച ആ സ്നേഹത്തിന്‍റെ കഥ പറയുകയാണ് മുഹമ്മദ് കുഞ്ഞി എന്ന പ്രവാസി.

2008ലാണ് ഒവൈസിയുടെ കീഴിൽ മുഹമ്മദ് കുഞ്ഞി ജോലിക്ക് കയറുന്നത്. മരുഭൂമിയിലെ ജീവിതത്തിന്‍റെ 24ാം വർഷമായിരുന്നു അത്. റസിഡന്‍റ്സി ബിൽഡിങിലെ വാച്മാന്‍റെ ജോലി ആയിരുന്നു. ഇതിനിടയിൽ താമസക്കാരുടെ കാർ കഴുകിക്കൊടുക്കുന്ന പതിവുണ്ട്. ചെറിയ ടിപ്സും കിട്ടും. ഇത്തരം പ്രവൃത്തികൾ യു.എ.ഇയിൽ നിയമവിരുദ്ധമാണ്. ഈ ജോലികൾക്ക് അംഗീകൃത സംവിധാനങ്ങൾ അവർ ഒരുക്കിയിട്ടുണ്ട്. താമസക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇങ്ങനെയുള്ള നിയന്ത്രണങ്ങൾ ഏർപെടുത്തിയിരിക്കുന്നത്.

രാത്രി സമയങ്ങളിലായിരുന്നു ആരും കാണാതെ കാർ കഴുകിയിരുന്നത്. ഒരിക്കൽ രാത്രി രണ്ട് സി.ഐ.ഡികൾ എത്തി കൈയോടെ പിടികൂടി. സി.ഐ.ഡി ഓഫിസിൽ എത്തിച്ച ശേഷം ഫയലുകളെല്ലാം തയാറാക്കി പൊലീസിന് കൈമാറി. 18 ദിവസം വിവിധ സ്റ്റേഷനുകളിലും ജയിലുകളിലുമായി പാർപ്പിച്ചു. ഒടുവിൽ വിസയും ഇൻഷ്വറൻസ് ഐ.ഡിയും സിം കാർഡുമെല്ലാം കാൻസൽ ചെയ്ത് നാട്ടിലേക്കയക്കാനുള്ള ഔട്ട് ജയിലിൽ എത്തിച്ചു. ഇവിടെ എത്തിയാൽ പിന്നീടൊരു തിരിച്ചുപോക്കുണ്ടാകാറില്ല. ആജീവനാന്ത വിലക്ക് ഏർപെടുത്തി നാട്ടിലേക്ക് കയറ്റി അയക്കലാണ് പതിവ്. ടിക്കറ്റെല്ലാം അവർ എടുത്ത് തരും. ബാഗ് പാക്ക് ചെയ്ത് ടിക്കറ്റിനായി കാത്തിരിക്കുമ്പോഴാണ് ആ പൊലീസുകാരൻ സെല്ലിന്‍റെ ഗേറ്റിലെത്തി മുഹമ്മദ് കുഞ്ഞിയുടെ പേര് വിളിച്ചത്. ഞെട്ടൽ മാറിയില്ലെങ്കിലും പാക്ക് ചെയ്തുവെച്ച ബാഗുമായി മുഹമ്മദ് കുഞ്ഞി പൊലീസുകാരന്‍റെ പിന്നാലെ നടന്നു. അവിടെ നിന്ന് മറ്റൊരു പൊലീസുകാരന്‍റെ കൈയിൽ പാസ്പോർട്ടും ഫയലുകളും കൊടുത്ത ശേഷം സെന്‍റർ ജയിലിൽ എത്തിക്കാൻ പറഞ്ഞു. 14 പേർക്കിരിക്കാവുന്ന പൊലീസ് വാഹനത്തിൽ ഡ്രൈവറും മുഹമ്മദ് കുഞ്ഞിയും മാത്രമാണുണ്ടായിരുന്നത്. ഡ്രൈവറായ പൊലീസുകാരൻ സ്പോൺസറെ കുറിച്ച് പലതും ചോദിച്ചു. അപ്പോഴാണ് തന്‍റെ മോചനം സ്പോൺസറുടെ ഇടപെടലിലാണ് എന്ന് മുഹമ്മദ് കുഞ്ഞി മനസിലാക്കുന്നത്. വത്ബ ജയിലിൽ (സെന്‍റർ പൊലീസ് സ്റ്റേഷൻ) എത്തിച്ച് പാസ്പോർട്ടും രേഖകകളും മറ്റൊരു ഓഫിസർക്ക് കൈമാറിയ ശേഷം സലാം ചൊല്ലി ഡ്രൈവർ സ്ഥലംവിട്ടു.

പാസ്പോർട്ട് വാങ്ങിയ ഓഫിസർ കമ്പ്യൂട്ടറിൽ പേര് അടിച്ചു നോക്കിയ ശേഷം പാസ്പോർട്ട് തിരികെ നൽകി. എന്നിട്ട് പറഞ്ഞു, 'യാ അള്ളാ, സാർ പൊയ്ക്കോളൂ. അതാണ് വഴി. ഇനി ഇവിടേക്ക് വരേണ്ടതില്ല'. തോക്കേന്തിയ പൊലീസുകാരുടെ നടുവിലൂടെ ഗേറ്റ് ലക്ഷ്യമാക്കി നടക്കുമ്പോൾ തനിക്ക് ബോധമുണ്ടായിരുന്നില്ലെന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു.

'18 ദിവസത്തെ ജയിൽവാസത്തിനിടെ ഒരാളും മോശമായി പെരുമാറിയില്ല. ഹാജി എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. ജയിൽ ഭക്ഷണമൊക്കെ ബഹുകേമം'-മുഹമ്മദ് കുഞ്ഞി തടവറ നാളുകളെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.

36 വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ അവസാന 12 വർഷമാണ് മുഹമ്മദ് അലിക്ക് കീഴിൽ ജോലി ചെയ്തത്. ബന്ധു മുഖേന ഇവിടെ എത്തുന്നതിന് മുൻപ് തന്നെ അദ്ദേഹത്തെ കുറിച്ച് ധാരാളം കേട്ടിരുന്നു. യു.എ.ഇ പ്രസിഡന്‍റിന്‍റെ പ്രത്യേക ഡിപാർട്ട്മെന്‍റിൽ ജോലി ചെയ്തിരുന്നപ്പോൾ നിരവധി മലയാളികളെ അവിടെ ജോലിക്ക് കയറ്റിയ വ്യക്തിയാണ് മുഹമ്മദ് അലി. റമദാനിൽ കാസർകോട്, മലപ്പുറം ജില്ലകളിലെ പള്ളികളിലേക്കും പാവപ്പെട്ടവർക്കും ഇന്നും ഇദ്ദേഹം സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യ, പാകിസ്താൻ, ലബനൻ തുടങ്ങിയ രാജ്യങ്ങളിൽ ഇദ്ദേഹത്തിന്‍റെ ചിലവിൽ നിരവധി ആരാധന, മതപഠന കേന്ദ്രങ്ങൾ ഉണ്ട്. അവ വഴി സഹായവും എത്തിക്കുന്നുണ്ട്. റിട്ടയർമെന്‍റിന് ശേഷം സ്വന്തം ബിസിനസുമായി മുൻപോട്ടുപോകുന്നു. വലുപ്പ ചെറുപ്പ വ്യത്യാസം നോക്കാതെ എല്ലാവരെയും ചേർത്തുപിടിക്കുന്ന ഇമാറാത്തികളുടെ സ്നേഹത്തിന്‍റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് തന്‍റെ അനുഭവം എന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Care not to give up even inside jail ...
Next Story