അശരണരുടെ അത്താണി ഫാ. നൈനാൻ ഫിലിപ് മടങ്ങുന്നു
text_fieldsദുബൈ: കോവിഡ് കാലത്തും അതിനുമുമ്പും പ്രവാസലോകത്തെ ദുരിതബാധിതർക്ക് കൈത്താങ്ങായി നിന്ന ഫാ. നൈനാൻ ഫിലിപ് പനക്കാമറ്റം നാട്ടിലേക്ക് മടങ്ങുന്നു. ഡിസംബർ രണ്ടിനാണ് അദ്ദേഹത്തിെൻറ മടക്കയാത്ര. ദുബൈ സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരിയായിരുന്ന അച്ചെൻറ സേവനം ഇനി ഡൽഹിയിലായിരിക്കും. ജന്മനാടായ തിരുവല്ല നിരണത്ത് എത്തിയ ശേഷമായിരിക്കും ഡൽഹിയിലേക്ക് തിരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ഇടവക കുടുംബാംഗത്തിെൻറ മൃതദേഹം മറവുചെയ്യാൻ കൈക്കോട്ടുമായിറങ്ങിയ ഫാദറിെൻറ വിഡിയോ വൈറലായിരുന്നു. 12 അടി താഴ്ചയുള്ള കുഴിയിൽ മണ്ണിടാൻ സഹായിക്കാൻ ആരുമില്ലാതെ വന്നതോടെയാണ് നൈനാൻ അച്ചൻ മുന്നിട്ടിറങ്ങിയത്.ചെയ്യുന്ന സൽപ്രവൃത്തികൾ പുറംലോകം അറിയാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ടെങ്കിലും മരിച്ചയാളുടെ ബന്ധു ഇത് ഷൂട്ട് ചെയ്തതോടെയാണ് ഫാദറിെൻറ കാരുണ്യപ്രവൃത്തി മറ്റുള്ളവർ അറിഞ്ഞത്.
മൂന്നര വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ നിരവധി പേരെ സഹായിക്കാൻ കഴിഞ്ഞുവെന്ന സന്തോഷത്തോടെയാണ് അദ്ദേഹം മടങ്ങുന്നത്. ചെക്ക് കേസ് പോലുള്ളവയിൽപെട്ട് ജയിലിൽ കിടന്നവരെ മോചിപ്പിക്കാൻ മുൻകൈയെടുത്തിരുന്നു. മറ്റുള്ളവരുെട സഹായത്തോടെ പണം സ്വരൂപിച്ച് ഇവരുടെ മോചനത്തിനായി നൽകുകയായിരുന്നു. ജാതിമത ഭേദമന്യേയായിരുന്നു അദ്ദേഹത്തിെൻറ ഓരോ പ്രവൃത്തികളും. ഹൃദ്രോഗം മൂലം വലഞ്ഞ സ്ത്രീക്ക് സഹായം ചെയ്യാൻ ഫാദർ മുൻകൈയെടുത്തതോടെയാണ് 'ഹെൽപിങ് ഹാൻഡ്സ്' എന്ന വാട്സ്ആപ് കൂട്ടായ്മ രൂപംകൊണ്ടത്. ഈ കൂട്ടായ്മ ജീവകാരുണ്യ പ്രവൃത്തികളിൽ സജീവമാണ്. ഇവരുടെ നേതൃത്വത്തിലാണ് കോവിഡ് കാലത്ത് 125 പേരെ നാട്ടിലെത്തിച്ചത്. അതിെൻറ കോഓഡിനേഷനുമായി ഫാ. നൈനാനും ഒപ്പമുണ്ടായിരുന്നു. നാട്ടിൽ പ്രളയകാലത്തും സഹായവുമായി അദ്ദേഹം മുന്നിട്ടിറങ്ങി. ഫാ. ബിനീഷ് ബാബുവാണ് ദുബൈ സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പുതിയ വികാരി.
'കരുണയുള്ള നാടിന് നന്ദി'
ദുബൈ: വിടപറയുന്നത് ലോകത്തിലെ ഏറ്റവും കരുണയുള്ള നാടിനോടാണെന്ന് ഫാ. നൈനാൻ ഫിലിപ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ജാതിമതഭേദമന്യേ എല്ലാവർക്കും മുന്നിൽ വാതിൽ തുറന്നിടുന്ന നാടാണിത്. ഞങ്ങൾ ഇതിനെ ടോളറൻസ് കാപിറ്റൽ (സഹിഷ്ണുതയുടെ തലസ്ഥാനം) എന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്ത് ടോളറൻസ് മന്ത്രാലയവും ഹാപ്പിനസ് മന്ത്രാലയവുമുള്ള എത്ര നാടുണ്ട്. ഇത് എനിക്ക് രണ്ടാം നാടല്ല, ഒന്നാം നാടാണ്. പൊതുമാപ്പ് പോലുള്ള സംവിധാനങ്ങൾ വഴി എത്രയേറെ പേരാണ് നാട്ടിലേക്ക് മടങ്ങുന്നത്. ക്രിസ്തീയ ദേവാലയമാണെന്ന വ്യത്യാസമില്ലാതെ സർക്കാർ എല്ലാവിധ സഹായങ്ങളും ചെയ്യുന്നു. ഒരിക്കൽ പോലും മതത്തിെൻറ പേരിലുള്ള വിവേചനം ഇവിടെ നേരിടേണ്ടിവന്നിട്ടില്ല.
സർക്കാർ ഓഫിസുകളിലെ നടപടിക്രമങ്ങൾ വളരെ വേഗത്തിലാണ്. മറ്റൊരാളുടെ എട്ടുവർഷം മുമ്പുള്ള ചെക്ക് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോയപ്പോൾ അഞ്ചു മിനിറ്റുകൊണ്ടാണ് നടപടികൾ പൂർത്തിയായത്. വൈദ്യുതി നിലക്കാത്ത നാടാണിത്. വൃത്തിയും വെടിപ്പും എടുത്തുപറയേണ്ട വിഷയമാണ്. എന്തുകൊണ്ട് നമ്മുടെ നാട്ടിൽ ഇത് സാധ്യമല്ല. ഈ നാടിനായി പ്രവാസികൾ നടത്തിയ കഠിനാധ്വാനവും വലുതാണ്. എന്നാൽ, ക്രെഡിറ്റ് കാർഡ് പോലുള്ള കുരുക്കിൽ വീണാണ് പ്രവാസികൾ പലരും ജീവിതം നശിപ്പിക്കുന്നത്. നമ്മുടെ വരുമാനം അറിഞ്ഞ് വേണം ചെലവഴിക്കാനെന്നും അദ്ദേഹം പ്രവാസി സമൂഹത്തെ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.