‘ഗള്‍ഫ് എയര്‍ അഷ്റഫ്’ മടങ്ങുന്നു; നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനം തുടരാന്‍
text_fieldsഅബൂദബി: തലസ്ഥാന നഗരിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ ‘ഗള്‍ഫ് എയര്‍’ എന്ന് പറഞ്ഞാല്‍ ഒരു വ്യക്തിയാണ്, കണ്ണൂര്‍ താളിക്കാവ് സ്വദേശി അഹമ്മദ് അഷ്റഫ്. ജോലി സമയം കഴിഞ്ഞാല്‍ ഇന്ത്യന്‍ എംബസിയിലോ ഖലീഫ ആശുപത്രി മോര്‍ച്ചറിയിലോ മഫ്റഖ് ആശുപത്രിയിലോ ഒക്കെ ഇദ്ദേഹത്തെ കാണാം. ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞും ഇടിച്ചുകയറിയും ആളുകളിലേക്ക് ഈ മനുഷ്യന്‍ എത്തും. താന്‍ ജോലി ചെയ്യുന്ന ഗള്‍ഫ് എയര്‍ എന്ന വിമാന കമ്പനിയുടെ പേരില്‍ അറിയപ്പെടുന്ന ഈ വ്യക്തി ജീവകാരുണ്യ -സാമൂഹിക സേവന മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മരണങ്ങളും രോഗങ്ങളും മൂലം പ്രയാസപ്പെടുന്ന ഏതൊരു വ്യക്തിക്കും അഷ്റഫിനെ ആശ്രയിക്കാം. 37 വര്‍ഷം നീണ്ട പ്രവാസ ജീവിതത്തിനിടയില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കുന്നതിന് വേണ്ട സഹായങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. 64ാം വയസ്സിലും 25കാരന്‍െറ ചുറുചുറുക്കോടെ ജീവകാരുണ്യ- സാമൂഹിക സേവന മേഖലകളില്‍ പ്രവര്‍ത്തനം തുടരുന്ന അഷ്റഫ്’ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുകയാണ്. സാധാരണ മലയാളികളെ പോലെ നാട്ടിലത്തെി വിശ്രമിക്കാനല്ല ഈ യാത്ര. തന്‍െറ നാട്ടിലും കൂടി ജീവകാരുണ്യ- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയെന്ന ലക്ഷ്യത്തോടെയാണ് മടങ്ങുന്നത്.
അബൂദബി, പശ്ചിമ മേഖല തുടങ്ങിയ പ്രദേശങ്ങളില്‍ മരണങ്ങളോ മറ്റോ ഉണ്ടെങ്കില്‍ ആദ്യം വിളിയത്തെുന്നവരില്‍ ഒരാള്‍ അഷ്റഫാണ്. മരിച്ച ദിവസം തന്നെ നിരവധി പേരുടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാനും സാധിച്ചിട്ടുണ്ട്. ആരും ഇല്ലാത്ത സ്ഥലങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കളുടെ വിഷമം പറഞ്ഞറിയിക്കാനാകാത്തതാണെന്നും അതിനാല്‍ തന്നെ പരമാവധി നേരത്തേ നാട്ടിലത്തെിക്കാനാണ് ശ്രമിക്കാറെന്നും ഇദ്ദേഹം പറയുന്നു. പലപ്പോഴും കമ്പനികളും മറ്റും മൃതദേഹം കൊണ്ടുപോകാനുള്ള ചെലവ് വഹിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സമയങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെയും അബൂദബിയിലെ പ്രവാസി സംഘടനകളുടെയും സഹായത്തോടെ മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാനും അഷ്റഫാണ് മുന്‍കൈയെടുക്കാറുള്ളത്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ആശുപത്രികളില്‍ കഴിയുന്ന രോഗികളിലേക്ക് സാന്ത്വനമായും നല്ളൊരു ബാഡ്മിന്‍റണ്‍ കളിക്കാരന്‍ കൂടിയായ അഷ്റഫ് ഓടിയത്തെും. എല്ലാ ശനിയാഴ്ചയും രാവിലെ അബൂദബി മഫ്റഖ് ആശുപത്രിയില്‍ കഴിയുന്ന രോഗികളിലേക്ക് ആശ്വാസമായും എത്തും. ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് രണ്ട് വര്‍ഷത്തോളമായി മഫ്റഖ് ആശുപത്രിയില്‍ കഴിയുന്ന ഉത്തര്‍പ്രദേശ് സ്വദേശിക്കടക്കം അഷ്റഫ്ക്കയുടെ വരവ് ഏറെ ആശ്വാസമാണ് പകരുന്നത്.
1979ലാണ് അഹമ്മദ് അഷ്റഫ് ദുബൈയില്‍ എത്തുന്നത്. നാസര്‍ എയര്‍ ട്രാവല്‍സില്‍ നാല് വര്‍ഷവും സഹോദര സ്ഥാപനമായ ഡൈനേഴ്സ് വേള്‍ഡ് ട്രാവല്‍സില്‍ ഒമ്പത് വര്‍ഷവും അക്കൗണ്ടന്‍റായി ജോലി ചെയ്തു. ഈ സമയം തന്നെ സഹോദരങ്ങളുടെ പാത പിന്തുടര്‍ന്ന് ജീവകാരുണ്യ രംഗത്ത് ഇറങ്ങിയിരുന്നു. ഐ.സി.സിയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു. 1993ലാണ് ഗള്‍ഫ് എയറില്‍ ജോലി ലഭിച്ച് അബൂദബിയില്‍ എത്തുന്നത്. 23 വര്‍ഷം ഗള്‍ഫ് എയറില്‍ ജോലി ചെയ്ത ശേഷമാണ് മടങ്ങുന്നത്. അബൂദബിയില്‍ ഐ.സി.സിയുടെ ജനസേവന വിഭാഗത്തിന്‍െറ ചുമതലയേറ്റെടുത്ത് പ്രവര്‍ത്തിക്കുമ്പോഴാണ് പ്രവാസികളുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കാന്‍ തുടങ്ങിയത്. ഇതോടെ നിരവധി പേര്‍ തേടി എത്തുകയായിരുന്നു. മോര്‍ച്ചറിയിലും എംബസിയിലും ബന്ധങ്ങള്‍ ഉണ്ടായതോടെ കാലതാമസം കൂടാതെ മൃതദേഹങ്ങള്‍ വേണ്ടപ്പെട്ടവരുടെ അടുത്തത്തെിക്കാന്‍ കഴിഞ്ഞു.
2015 മാര്‍ച്ചില്‍ കൊച്ചിയില്‍ നിന്ന് മനാമയിലേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ മലയാളി ബാലിക മരിച്ച സംഭവം അഷ്റഫിന് മറക്കാനാകാത്തതാണ്. കുട്ടിയുടെ ശാരീരിക നില ഗുരുതരമായതിനെ തുടര്‍ന്ന് അബൂദബിയില്‍ വിമാനം അടിയന്തരമായി ഇറക്കി.വിമാനം ഇറങ്ങിയപ്പോഴേക്കും കുട്ടി മരണപ്പെട്ടു. അമ്മ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. സംഭവമറിഞ്ഞയുടന്‍ സ്ഥലത്തത്തെിയ അഷ്റഫ് കുടുംബത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു. കുടുംബത്തെ ആശ്വസിപ്പിച്ച് ഒപ്പം നില്‍ക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കുകയും ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഗള്‍ഫ് എയറില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും മികച്ച പിന്തുണയാണുണ്ടായിരുന്നത്. ഈ പിന്തുണ മൂലമാണ് ഇത്രയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായകമായത്. ജീവകാരുണ്യ- സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിവിധ കൂട്ടായ്മകളിലും സജീവ സാന്നിധ്യമാണ്.
ഗള്‍ഫില്‍ നില്‍ക്കുമ്പോള്‍ തന്നെ നാട്ടിലെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. അഷ്റഫിന്‍േറത് അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സഹായമത്തെിക്കുന്നതിന് കണ്ണൂര്‍ കേന്ദ്രമായി ഡേസ് ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം കൊടുത്തു. രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്‍െറ കീഴില്‍ നടത്തുന്ന ഡേസ് സ്പെഷല്‍ സ്കൂളില്‍ ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്ന 25ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഓട്ടിസം, ശാരീരിക വൈകല്യങ്ങള്‍ തുടങ്ങിയവ അനുഭവിക്കുന്ന കുട്ടികളെയും മുതിര്‍ന്നവരെയും വീടുകളിലത്തെി പരിചരിക്കുന്നുമുണ്ട്.
വാടകക്ക് എടുത്ത സ്ഥലത്ത് നടത്തുന്ന സ്ഥാപനം ആധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ ഒരുക്കി സ്വന്തം കെട്ടിടത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇത്തരം കുട്ടികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ഒരുക്കുന്നതിന് വിവിധ ജി.സി.സി രാജ്യങ്ങള്‍, സിങ്കപ്പൂര്‍, മലേഷ്യ, ആസ്ത്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. താഹിറയാണ് ഭാര്യ. ഒരു പെണ്‍കുട്ടി അടക്കം ആറ് മക്കളുണ്ട്. ഇവരില്‍ മൂന്ന് പേര്‍ യു.എ.ഇയിലുണ്ട്. ജോലി അവസാനിപ്പിച്ച് മടങ്ങുകയാണെങ്കിലും ഇടക്കിടെ അബൂദബിയിലേക്ക് വരുകയും ഇവിടത്തെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും വേണമെന്നാണ് ആഗ്രഹമെന്നും അഹമ്മദ് അഷ്റഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
