സൗദിയിൽ ടൂറിസ്റ്റുകള്‍ക്ക് ലക്ഷം റിയാല്‍ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ
text_fieldsജിദ്ദ: ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഒരു ലക്ഷം റിയാല്‍വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിനോദ സഞ്ചാരികള്‍ക്ക് സൗദിയിലെ എല്ലാ പ്രവിശ്യകളിലും ചികിത്സ തേടാവുന്നതാണ്. കൗണ്‍സില്‍ ഓഫ് കോ -ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അറിയിച്ചതാണ് ഇത്.
ചികിത്സക്ക് പുറമെ, മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിനും, മൃതദേഹത്തെ അനുഗമിക്കുന്നതിനും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഒരു ലക്ഷം റിയാല്‍ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ടൂറിസ്റ്റ് വിസകളിലെത്തുന്നവര്‍ക്ക് ലഭിക്കുക.
ഇതിനായി 140 റിയാല്‍ ടൂറിസ്റ്റുകള്‍ വിസ ഫീസായ 300 റിയാലിന് പുറമെ അടക്കുന്നുണ്ട്. വിവിധ രോഗങ്ങള്‍ക്കുള്ള ചികിത്സക്ക് പുറമെ, വാഹനപകടങ്ങളുമായി ബന്ധപ്പെട്ട ചികിത്സ, അടിയന്തിര ഘട്ടങ്ങളിലെ ഡയാലിസിസ്, സമയമെത്തുന്നതിന് മുമ്പ് ജനിക്കുന്ന നവജാത ശിശുക്കളുടെ ചികിത്സ, ആംബുലന്‍സ് സേവനങ്ങള്‍ തുടങ്ങിയവക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഗര്‍ഭ, പ്രസവ പരിചരണത്തിനും ചികിത്സക്കും 5000 റിയാല്‍ വരെയാണ് പരിരക്ഷ. മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിന് 10,000 റിയാല്‍ വരെയും, മൃതദേഹത്തെ അനുഗമിക്കുന്ന കുടുംബാംഗത്തിന് 5000 റിയാല്‍ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചികിത്സ തേടുന്നത് ഇന്‍ഷുറന്‍സ് കമ്പനികള്‍ നിശ്ചയിക്കുന്ന ആശുപത്രികളിലാണെങ്കില്‍ പണമൊന്നും അടക്കേണ്ടതില്ല. എന്നാല്‍ മറ്റു ആശുപത്രികളില്‍ നിന്ന് ചികിത്സ തേടേണ്ടി വന്നാല്‍, പോളിസി വ്യവസ്ഥകള്‍ക്കനുസൃതമായി ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് നഷ്ടപരിഹാരവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.