സൗദിയിൽ പുതുതായി 348 അന്താരാഷ്ട്ര കമ്പനികൾക്ക് നിക്ഷേപ ലൈസൻസ് നൽകി
text_fieldsജുബൈൽ: 348 പുതിയ അന്താരാഷ്ട്ര കമ്പനികൾക്ക് ഇൗ വർഷം ആദ്യ പാദത്തിൽ സൗദിഅറേബ്യ നിക്ഷേപ ലൈസൻസ് നൽകിയതായി നിക്ഷേപ മന്ത്രാലയം വെളിപ്പെടുത്തി. ഇത് 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19ശതമാനം വാർഷിക വർധനയും 2019 അവസാന മൂന്ന് മാസത്തെ അപേക്ഷിച്ച് 20 ശതമാനം വർധനയും അടയാളപ്പെടുത്തുന്നു. കോവിഡ് ആഗോള വിപണിയിൽ പ്രതിഫലിച്ചതിനെ തുടർന്ന് മാർച്ചിൽ പ്രതിമാസ വളർച്ച മന്ദഗതിയിലായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ത്രൈമാസ റിപ്പോർട്ടിെൻറ ഈ പ്രത്യേക പതിപ്പിൽ ജി20 അധ്യക്ഷസ്ഥാനത്തുള്ള രാജ്യത്തിെൻറ ആഗോള പ്രതികരണത്തോടൊപ്പം കോവിഡിനോടുള്ള സൗദി അറേബ്യയുടെ ദേശീയ പ്രതികരണത്തെയും മന്ത്രാലയം രേഖപ്പെടുത്തുന്നു. വാണിജ്യ സംരംഭങ്ങളെ പിന്തുണക്കുന്നതിനായി സർക്കാർ തലത്തിൽ ഉടനീളം അവതരിപ്പിച്ച വിവിധ നടപടികളെക്കുറിച്ചും പകർച്ചവ്യാധിയുടെ സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികൾ അതിജീവിക്കുന്നതിൽ രാജ്യത്തെ നിക്ഷേപകർ വഹിക്കുന്ന പങ്കിനെ കുറിച്ചും റിപ്പോർട്ട് വിശദീകരിക്കുന്നു. ഇൗ വർഷത്തെ ആദ്യ മൂന്നുമാസം സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നിക്ഷേപകരുടെ താൽപര്യം ഏറ്റവും ശക്തമായ കാലഘട്ടമായിരുന്നു.
കോവിഡിെൻറ സാമ്പത്തിക ഫലങ്ങൾ ലോകമെമ്പാടും അനുഭവപ്പെട്ടു തുടങ്ങിയതോടെ അതിൽ ചെറിയ മാറ്റം പ്രതിഫലിച്ചു. പുതിയ നിക്ഷേപത്തിെൻറ നിരക്ക് ഓരോ മാസവും താരതമ്യം ചെയ്യുമ്പോൾ ഇത് വ്യക്തമാകുമെന്നും നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വളർച്ച ശക്തമായിരുന്നു. യഥാക്രമം 126ഉം 121ഉം നിക്ഷേപ ലൈസൻസുകൾ ഇഷ്യൂ ചെയ്യാനായി. എന്നാൽ മാർച്ചിൽ മന്ദഗതിയിലായി. പുതിയ ലൈസൻസുകളുടെ എണ്ണം 101 ആയി കുറഞ്ഞു. ഇതുവരെ അനുവദിച്ച നിക്ഷേപ സംരംഭങ്ങളിൽ 73 ശതമാനം സമ്പൂർണ വിദേശ ഉടമസ്ഥതയിലുള്ളതാണ്.
27ശതമാനം തദ്ദേശീയ പങ്കാളികളുമായുള്ള സംയുക്ത സംരംഭങ്ങളാണ്. കോവിഡിന് ശേഷമുള്ള ഭാവിയിലേക്ക് നോക്കുമ്പോൾ ആകർഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയിൽ നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസം ബാക്കിയുണ്ട് എന്ന് വ്യക്തമാണ്. ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളുമായി 37 അമേരിക്കൻ കമ്പനികളും 32 ബ്രിട്ടീഷ് കമ്പനികളും ലൈസൻസ് സ്വന്തമാക്കിയവയിലുണ്ട്. ഇന്ത്യ, ലെബനൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരും ലൈസൻസ് നേടി. സൗദിയിൽ നിക്ഷേപ ലൈസൻസ് നേടിയ അഞ്ച് മുൻനിര രാജ്യങ്ങൾ ഇൗ പറഞ്ഞവ തന്നെയാണ്. ഐ.സി.ടി, റീട്ടെയിൽ, ഇ -കൊമേഴ്സ്, ടൂറിസം, സംസ്കാരം, വിനോദം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളാണിവയെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.