ഒളിപ്രവാസികൾക്ക് ആശ്വാസമായി രാജകാരുണ്യം
text_fieldsജിദ്ദ: നിയമം പാലിക്കാതെയും തൊഴിലില്ലാതെയും ഒളിവിൽ കഴിയുന്നവർക്ക് സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ മലയാളികൾ ഉൾപെടെ പ്രവാസികൾ ആഹ്ലാദത്തിൽ. മുൻകാലങ്ങളിൽ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോഴാണ് സൗദി അറേബ്യയിൽ മലയാളികളുൾപെടെ ആയിരങ്ങൾ കന്തറ പാലത്തിന് ചുവട്ടിൽ തമ്പടിച്ച് പൊലീസിന് പിടികൊടുത്ത് നാട്ടിലേക്ക് മടങ്ങിയത്.
അന്നത്തെ ശുദ്ധികലശത്തിന് ശേഷവും ആയിരക്കണക്കിന് പ്രവാസികൾ നിയമം ലംഘിച്ച് സൗദിയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്നുണ്ട്.
നിയമങ്ങളൊന്നും കർശനമല്ലാത്ത കാലത്ത് പൊന്നുവിളയുന്ന നാട്ടിൽ അന്നം തേടിയെത്തിയ ആയിരക്കണക്കിന് പേർ ഇൗ നാടിെൻറ ഒൗദാര്യത്തണലിൽ ജീവിച്ചുപോന്നു. ഹജ്ജിനും ഉംറക്കും ഒക്കെ വന്ന മലയാളികളുൾപെടെ പ്രവാസികൾ ഇവിടെ ഹോട്ടലുകളുടെ അടുക്കളകളിലും മെസ്സുകളിലും ഉൗടുവഴികളിലും ജാലി ചെയ്തു കുടുംബം പോറ്റി.
പക്ഷേ, വർഷങ്ങൾ പിന്നിട്ട പ്രവാസത്തിൽ നിന്ന് മോചിതരാവാൻ കൊതിച്ചവർക്കും നിയമത്തിെൻറ നൂലാമാലകൾ വലിയ കുരുക്കായി നിന്നു. അത്തരം ആളുകൾക്ക് ഏറെ ആശ്വാസമായാണ് സൗദി അറേബ്യയിൽ രാജകാരുണ്യത്തിെൻറ വിളംബരമായി പൊതുമാപ്പ് പ്രഖ്യാപിക്കാറുള്ളത്.
അടുത്ത കാലത്തായി ജിദ്ദ ശറഫിയയിലെ കന്തറപാലത്തിന് ചുവട്ടിൽ ഇന്ത്യക്കാരുൾപെടെ പ്രവാസികൾ പൊലീസിന് പിടികൊടുത്ത് നാടുകടന്നു കിട്ടാൻ കാത്തിരിക്കുന്ന കാഴ്ചയാണ്. രൂക്ഷമായ തൊഴിൽ പ്രതിസന്ധിയും തൊഴിലാളികളുടെ താമസരേഖകൾ ചിലകമ്പനികൾ പുതുക്കി നൽകാത്തതും മൂലം കടുത്ത വിഷമത്തിൽ ലേബർ ക്യാമ്പുകളിൽ കഴിഞ്ഞവരാണ് പൊലീസിന് പിടികൊടുത്ത് നാടണഞ്ഞിരുന്നത്.
പക്ഷെ അങ്ങനെ പോകുന്നവർക്ക് പിന്നീട് സൗദിയിലേക്ക് തിരിച്ചു വരാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇന്നലെ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം തടസ്സങ്ങളേതുമില്ലാതെ സ്വദേശങ്ങളിലേക്ക് മടങ്ങി നിയമപരമായി തിരിച്ചു വരാം. ഹജ്ജ്, ഉംറ ഉൾപെടെ ആവശ്യങ്ങൾക്ക് വീണ്ടും സൗദി അറേബ്യയിലേക്ക് വരാമെന്ന ആശ്വാസം പലർക്കും വലിയ ആഹ്ലാദമാണ് നൽകുന്നത്. സാധാരണ നാട് കടത്തപ്പെട്ടാൽ വീണ്ടും സൗദിയിലേക്ക് വരാൻ കഴിയുമായിരുന്നില്ല. അത് ആലോചിച്ച് ഇവിടെ തന്നെ ഒളിവിൽ കഴിയുന്നവർ എത്രയോ പേരുണ്ട്. മലയാളികൾ തിങ്ങിത്താമസിക്കുന്ന ജിദ്ദ മേഖലയിൽ നിയമക്കുരുക്കിൽ കഴിയുന്ന നിരവധി പേരുണ്ട്. അവർക്കെല്ലാം ആശ്വാസമാവുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.