കാർഷിക രംഗത്ത് ശ്രദ്ധയൂന്നി കിഴക്കൻ പ്രവിശ്യ
text_fieldsദമ്മാം: കോവിഡ് പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിലും സൗദി കിഴക്കൻ പ്രവിശ്യയിൽ കാർഷിക മേഖലയെ ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. രാജ്യത്തെ കർഷകർക്കായി നിരവധി ആനുകൂല്യങ്ങളും മാർഗനിർദേശങ്ങളും ഉൾപ്പെടുത്തി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് വിവിധ പദ്ധതികളുമായി രംഗത്തെത്തിയത്. സൗദിയുടെ വിവിധ പ്രദേശങ്ങളിലെ കർഷകർക്ക് കൃഷി കൂടുതൽ വ്യവസ്ഥാപിതമായി നടത്താനായി പ്രത്യേക ഇൻറർനെറ്റ് ആപ്ലിക്കേഷൻ നേരത്തെ നൽകിയിരുന്നു. മീൻപിടിത്തക്കാർക്ക് കടലിലിറങ്ങാൻ പറ്റാത്തതിനാൽ ഫിഷ് ഫാമുകൾ നടത്തുന്ന കർഷകരോട് ഉൽപാദനം കൂട്ടാൻ നിർദേശം നൽകി. കിഴക്കൻ പ്രവിശ്യയിൽ ഉൽപാദനക്ഷമമായ 13 ഫിഷ് ഫാമുകളാണ് നിലവിലുള്ളത്. മന്ത്രാലയ പ്രതിനിധികൾ കർഷകരുടെ ഫാമുകളിൽ നേരിട്ട് ചെന്ന് കാര്യങ്ങൾ അന്വേഷിക്കുകയാണ്. ഉൽപാദന, വിപണന രംഗത്തെ തടസ്സങ്ങൾ നീക്കാനും മന്ത്രാലയം സഹായിക്കുന്നുണ്ട്.
കോവിഡ് കാലത്തും ഈന്തപ്പന കൃഷി സ്ഥലങ്ങൾ സന്ദർശിക്കുകയും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുമുണ്ട്. എഴ് ലക്ഷത്തോളം മരങ്ങൾ പരിശോധിക്കുകയും 14,000ത്തോളം മരങ്ങൾ കീടബാധയുള്ളതായും കണ്ടെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ കോവിഡ് അതിജീവനമാണെങ്കിൽ ഭാവിയിൽ രാജ്യത്തെ കാർഷിക രംഗത്ത് സ്വയം പര്യാപ്തമാക്കാനുള്ള ഊർജിത ശ്രമങ്ങളാണ് മന്ത്രാലയത്തിന് കീഴിൽ നടക്കുന്നത്. ‘യുവർ അഗ്രികൾച്ചറൽ ഗൈഡ്’എന്ന ഓൺലൈൻ ആപ്ലിക്കേഷനും ‘ഈസ്റ്റേൺ പ്ലാൻറ്സ് ആൻഡ് റിസോഴ്സസ്’എന്ന മാഗസിനും കർഷകർക്കായി മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.