കാബൂൾ സ്ഫോടനത്തിനു പിന്നാലെ ഒറ്റപ്പെട്ട മൂന്നു വയസ്സുകാരനെ കാനഡയിൽ പിതാവിനരികിലെത്തിച്ചു
text_fieldsദോഹ: ഒരു സിനിമാകഥയെ വെല്ലുന്ന പുനസ്സമാഗമം. ഖത്തറിെൻറ ഇടപെടലും കാനഡ എംബസിയുടെ സഹായവുമായപ്പോൾ ടൊറേൻറാ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളം യുദ്ധവും സംഘർഷങ്ങളുംകൊണ്ട് ചിതറിപ്പോയ ഒരു കുടുംബത്തിെൻറ കൂടിച്ചേരലിന് വേദിയായി. വിമാനത്താവളത്തിെൻറ ഇടനാഴി കടന്ന് ഓടിയെത്തിയ മൂന്നു വയസ്സുകാരൻ അലിയെ വാരിപ്പുണർന്ന പിതാവ് ശരീഫ് ചുടുചുംബനങ്ങൾകൊണ്ട് വീർപ്പുമുട്ടിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവ അൽഖാതിറും സംഘവും നടത്തിയ അന്വേഷണങ്ങൾക്കും ഇടപെടലുകൾക്കും ആശ്വാസകരമായ തിരശ്ശീലവീഴുകയായിരുന്നു ഇവിടെ. ഇനി, അഫ്ഗാനിലുള്ള മാതാവിനെയും മൂന്ന് മക്കളെയും കൂടി ഇവർക്കരികിലെത്തിച്ചാൽ ഈ ജീവിതകഥക്ക് ശുഭപര്യവസാനമാവും.
താലിബാൻ കാബൂൾ പിടിച്ചടിക്കി രണ്ടാഴ്ച കഴിഞ്ഞ് ഹാമിദ് കർസായി വിമാനത്താവളത്തിന് പുറത്തുണ്ടായ ബോംബ് സ്ഫോടനത്തിലായിരുന്നു സംഭവകഥകളുടെ തുടക്കം. ആഗസ്റ്റ് 28 ആയിരുന്നു ആ ദിവസം. താലിബാൻ ഭരണം പിടിക്കുകയും രാജ്യമാകെ അരക്ഷിതാവസ്ഥയിൽ മുങ്ങുകയും ചെയ്തതോടെ മറ്റു അഫ്ഗാനികളെപോലെ രാജ്യംവിടാൻ പഴുത് തേടി എത്തിയതായിരുന്നു ഖദീജയും നാലു മക്കളും. അങ്ങനെയെത്തിയ ആയിരങ്ങൾ തടിച്ചുകൂടിയിരിക്കെയാണ് ഹാമിദ് കർസായി വിമാനത്താവളത്തിന് പുറത്ത് ഭീകരാക്രമണം നടക്കുന്നത്. ചാവേർ പൊട്ടിത്തെറിച്ച് 169 അഫ്ഗാനികളും 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടു. പൊട്ടിത്തെറിയിൽ എല്ലാം ചിന്നിച്ചിതറി. പലരും പലദിക്കിലായി. മക്കളും ബന്ധുക്കളുമെല്ലാം കൊല്ലപ്പെട്ടെന്നുറപ്പിച്ച ഖദീജ ആശുപത്രികൾ കയറിയിറങ്ങി, അവരെ അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാൽ, രണ്ടു ദിവസത്തിനുള്ളിൽ കുടുംബാംഗങ്ങളെയും മൂന്നു മക്കളെയും കണ്ടെത്താൻ കഴിഞ്ഞു. മൂന്നുവയസ്സുകാരൻ അലിയെ മാത്രം കാണാനില്ല. മകൻ മരണപ്പെട്ടുെവന്ന് ആ ഉമ്മ ഉറപ്പിച്ചു.
എന്നാൽ, പൊട്ടിത്തെറിക്കു പിന്നാലെയുണ്ടായ തിക്കിനും തിരക്കിനുമിടയൽ അലിയെ മറ്റൊരു 17കാരൻ ഖത്തർ അമിരി ഫോഴ്സിെൻറ വിമാനത്തിൽ കയറാൻ സഹായിച്ചു. കുഞ്ഞു അലിയുടെ ഉത്തരവാദിത്തമേറ്റെടുത്തുകൊണ്ടായിരുന്നു ആ കൗമാരക്കാരൻ ഇടപെടൽ. നൂറുകണക്കിന് അപരിചിതർക്കൊപ്പം അലിയും ദോഹയിൽ വിമാനമിറങ്ങി. ഖത്തറിലെ അഫ്ഗാനി ക്യാമ്പിലെത്തിയപ്പോൾ, അഭയാർഥികൾക്കും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർക്കും അലി നൊമ്പരവും ഒാമനയുമായി. അപ്പോഴെല്ലാം മകെൻറ തിരോധാനത്തിെൻറ ദുഃഖത്തിലായിരുന്നു അഫ്ഗാനിലെ മാതവും കാനഡയിലെ പിതാവും. ഇതിനിടെ, വിദേശകാര്യ സഹമന്ത്രി ലുൽവ ഖാതിറിെൻറ നേതൃത്വത്തിൽ അലിയുടെ ബന്ധുക്കൾക്കായി അന്വേഷണം ആരംഭിച്ചു. അങ്ങനെയാണ് കാനഡയിലെ പിതാവിെൻറ വിവരങ്ങൾ കണ്ടെത്തുന്നത്. അഫ്ഗാനിൽ വ്യാപാരിയായിരുന്ന ശരീഫ് രണ്ടു വർഷം മുമ്പാണ് കാനഡയിലെത്തിയത്. അവിടെ, പല ജോലികൾ ചെയ്ത് പച്ചപിടിക്കുന്നതിനിടെയായിരുന്നു അഫ്ഗാൻ വീണ്ടും കുഴപ്പത്തിലായത്. എങ്ങനെയെങ്കിലും രാജ്യംവിട്ടാൽ ഭർത്താവിനരികിൽ എത്താമെന്ന വിശ്വാസത്തിലായിരുന്നു ഖദീജയും മക്കളും വിമാനത്താവളത്തിലെത്തിയത്.
ഖത്തറിലെ കാനഡ എംബസിയുടെ സഹായത്തോടെ ശരീഫുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലയം അലി ജീവനോടെ ദോഹയിൽ സന്തോഷമായിരിക്കുന്ന കാര്യം അറിയിച്ചു. പിന്നെ പുനഃസമാഗമത്തിലേക്കുള്ള മണിക്കൂറുകൾ. എല്ലാം വളരെ വേഗത്തിലായിരുന്നു. യാത്രാ രേഖകളെല്ലാം ശരിയായി, 14 മണിക്കൂർ നീണ്ട വിമാനയാത്രക്കൊടുവിൽ അലി ടൊറേൻറായിൽ കാത്തിരുന്ന പിതാവിനരികിലെത്തി. അലി സുരക്ഷിതമായി പിതാവിനരികിൽ എത്തിയതായി ഖത്തറിലെ കാനഡ അംബാസഡർ സ്റ്റെഫാനി മക്കല്ലം പറഞ്ഞു. അഫ്ഗാനിലുള്ള മാതാവും മറ്റു കുടുംബാംഗങ്ങളെയും ആവശ്യപ്പെടുകയാണെങ്കിൽ അവരെ സുരക്ഷിതമായ യാത്രക്ക് സഹായിക്കാൻ തയാറാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ദുരന്ത നിമിഷങ്ങൾ അതിജീവിച്ചെത്തിയ മൂന്നുവയസ്സുകാരെൻറ പക്വത ഞങ്ങളെ ആശ്ചര്യപ്പെടുത്തിയെന്നാണ് ഐക്യരാഷ്ട്രസഭ രാജ്യാന്തര കുടിയേറ്റ വിഭാഗം ഓഫിസർ സ്റ്റെല്ല ഷുരിനാ പറഞ്ഞത്. മകനെ വീണ്ടെടുക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലായിരുന്നു പിതവ് ശരീഫ്. കഴിഞ്ഞ 14 ദിവസം തനിക്ക് ഉറക്കമില്ലായിരുന്നു, കാബൂളിലെ അവെൻറ ഉമ്മയും മകനുവേണ്ടി കണ്ണീരൊഴുക്കി കാത്തിരിപ്പിലായിരുന്നു -ശരീഫ് പറയുന്നു. കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്താനിൽ നിന്നും 43 കനേഡിയൻ പൗരന്മാരെ ഖത്തർ ദോഹയിലും തുടർന്ന് കാനഡയിലും എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.