ഈ വനിതകൾ ഒരു പാഠപുസ്തകമാണ്
text_fieldsതയാറാക്കിയത്: കെ. ഹുബൈബ്
ഷീല ഫിലിപ്പോസ്
ആത്മാർഥതയും കഠിനാധ്വാനവുമുണ്ടെങ്കിൽ ഏതു ലക്ഷ്യവും കീഴടക്കാമെന്ന് ജീവിതംകൊണ്ട് തെളിയിച്ച ഖത്തറിലെ സംരംഭകയാണ് ആലപ്പുഴ കുട്ടനാട്ടിൽനിന്ന് ഭർത്താവിനൊപ്പം വിമാനം കയറി, ദോഹയുടെ ചമയക്കാരിയായ മാറിയ ഷീലാ ഫിലിപ്പോസ്. നഴ്സ് എന്ന സ്വപ്നത്തിൽനിന്ന് ഒരു ടേണിങ് പോയൻറ് ഷീലയെയും ദോഹയെയും മാറ്റിമറിച്ചു. ഇന്ന് ഖത്തറിൽ അൽ ഖോർ മുതൽ റയ്യാൻ വരെ ബ്രാഞ്ചുകളായി, 100ലേറെ ജീവനക്കാരും, പതിനായിരത്തോളം സംതൃപ്തരായ ഉപഭോക്താക്കളുമുള്ള വലിയൊരു ബ്രാൻഡായി ദോഹ ബ്യൂട്ടി സെൻറർ മാറിയതിന്റെ പിന്നിൽ വിശ്രമവും അവധിയുമില്ലാത്ത നല്ലൊരു കഠിനാധ്വാനത്തിന്റെ കഥയുണ്ട്. അത് ദോഹ ബ്യൂട്ടി സെൻറർ മാനേജിങ് ഡയറക്ടർ കൂടിയായ ഷീലാ ഫിലിപ്പോസിന്റെ കഥയുമാണ്.
ഷീല തന്നെ ആ കഥ പറയുന്നു... 'തിരുവനന്തപുരത്ത് നഴ്സിങ് പഠിക്കുന്നതിനിടെയാണ് കുട്ടനാട്ടുകാരൻ ഫിലിപ്പോസിന്റെ ഭാര്യയായത്. ഭർത്താവിന് ഖത്തറിലായിരുന്നു ജോലി. അദ്ദേഹം നൽകിയ ആശയമായിരുന്നു ബ്യൂട്ടീഷൻ എന്ന കരിയറിലേക്ക് ചുവടുമാറ്റത്തിന് വഴിയൊരുക്കിയത്.
ഡൽഹിയിലെ ഷഹനാസ് വിമൻസ് വേൾഡ് ഇൻറർനാഷനൽ ബ്യൂട്ടീ സ്കൂളിൽനിന്ന് ഡിേപ്ലാമ കോഴ്സ് പഠിച്ച് ദോഹയിലെത്തി. 1989ലായിരു ഖത്തറിലേക്കുള്ള വരവ്. സ്വന്തമായൊരു ബ്യൂട്ടി സലൂണായിരുന്നു സ്വപ്നം. പക്ഷേ, അതിന് മുമ്പ് അത്യാവശ്യ പരിചയവും ഭാഷയും പഠിക്കണമെന്നായി. അങ്ങനെയാണ് റയ്യാനിൽ ഒരു അറബ് കുടുംബത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന ബ്യൂട്ടി സെൻററിൽ ജോലി ചെയ്തു തുടങ്ങുന്നത്.
ഇതിനിടയിൽ, ഒരു മാസം കൊണ്ട് അറബിയും പഠിച്ചെടുത്തു. സ്വദേശികളായ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ ഭാഷാ നിർബന്ധമാണല്ലോ. അപ്പോഴും സ്വപ്നം സ്വന്തം സ്ഥാപനം തന്നെയായിരുന്നു. വൈകാതെ, കൂടുതൽ പഠനത്തിനായി ലണ്ടനിലേക്ക് പറന്നു. അവിടത്തെ പഠനവും കഴിഞ്ഞ് ദോഹയിൽ തിരികെയെത്തിയപ്പോഴാണ് കാലങ്ങളായി കാണുന്ന സ്വപ്നം പൂവണിയുന്നത്. ബിൻമഹ്മൂദിലെ കെട്ടിടത്തിൽ 'ദോഹ ബ്യൂട്ടി സെൻറർ' എന്ന പേരിൽ ആദ്യ സംരംഭം ആരംഭിക്കുകയായിരുന്നു. ഡൽഹി ഷഹനാസിന്റെ ഫ്രാഞ്ചൈസി എന്ന നിലയിലായിരുന്നു തുടക്കം. എളുപ്പമായിരുന്നില്ല മുന്നോട്ടുള്ള യാത്രകൾ. എന്നാൽ, ഖത്തർ ഭരണസംവിധാനങ്ങളുടെയും എന്റെ കുടുംബത്തിന്റെയും പിന്തുണ കരുത്തായി. ദോഹ റെൻറ് എ കാർ ആൻഡ് ട്രാൻസ്പോർട്ട് എന്ന ഭർത്താവിന്റെ സ്ഥാപനത്തിന്റെ പേരിനോടുള്ള സാമ്യത നിലനിർത്തിയാണ് ബ്യൂട്ടി സെൻററിനും പേരിട്ടത്. 1994ൽ പിറന്ന ആ മൂന്നാമത്തെ കുഞ്ഞ് വളർന്ന് വലുതായി ഖത്തറിൽ പലദേശക്കാരുടെയും മനസ്സുകളിലേക്ക് വേരാഴ്ന്നു പടർന്നു. അവർ നൽകിയ സ്നേഹവും വിശ്വാസവും നിലനിർത്തിയാണ് വളർന്നത് എന്നു പറയുന്നതിൽ അഭിമാനമുണ്ട്. 28 വർഷത്തിനുശേഷം തിരിഞ്ഞുനോക്കുേമ്പാൾ 11 ബ്രാഞ്ചുകളോടെ ദോഹ ബ്യൂട്ടി സെൻറർ മുൻനിര സ്ഥാപനമായി മാറിയതിൽ ഏറെ സന്തോഷം....'
ഇന്ന് നൂറിലേറെ ജീവനക്കാർക്കും അതുവഴി അവരുടെ കുടുംബങ്ങൾക്കും കരുതലാവുകയാണ് ഈ മലയാളി വനിത നട്ടുവളർത്തിയ സ്ഥാപനം. നാട്ടിൽ താമസിക്കുന്ന കൊച്ചി പനമ്പള്ളിയിൽ ഷീലാസ് ബ്യൂട്ടി സ്പാ എന്ന പേരിൽ ഒരു സ്ഥാപനം കൂടി നടത്തുന്നു. ഭർത്താവിനൊപ്പം മകൾ ടീനാ തങ്കം ഫിലിപ്പ് അമ്മക്കൊപ്പം ഖത്തറിലുണ്ട്. ഇളയ മകൻ ഡോ. എബ്രഹാം പെരുമാൾ ഫിലിപ്പ് നാട്ടിൽ പ്രവർത്തിക്കുന്നു.
നബീസകുട്ടി അബ്ദുൽകരീം
രോഗം കിടക്കയിൽ തളച്ചിടാൻ പോരടിക്കുേമ്പാൾ, കീഴടങ്ങാത്ത മനസ്സുമായി അതിജീവനത്തിന്റെ പുതിയ വഴികൾ വെട്ടിത്തെളിച്ച് വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകയാണ് തൃശൂർ വടക്കാഞ്ചേരി മംഗലം സ്വദേശിയായ നബീസകുട്ടി അബ്ദുൽ കരീം. പ്രസവത്തിനു പിന്നാലെ ശാരീരിക അവശതകൾ വേട്ടയാടി തുടങ്ങിയതാണ് ഇവരെ. ശരീരത്തിന്റെ പാതി തളർന്ന് ഒന്നരവർഷത്തോളം കിടക്കയിൽ തന്നെ കഴിച്ചുകൂട്ടിയ നാളുകൾ. ഇതിനിടയിൽ, ഖത്തറിലും നാട്ടിലുമായി മാറിമാറി ചികിത്സകൾ. കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ ഡോ. പി.കെ. വാര്യർ ഉൾപ്പെടെ പ്രഗത്ഭരുടെ ചികിത്സകൾ തേടിയ കാലം. ഒന്നര വർഷത്തിനുശേഷം നടന്നു തുടങ്ങിയെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ വിട്ടകന്നിരുന്നില്ല. അതിനിടയിൽ, ഖത്തറിൽ ചികിത്സിച്ച ഡോക്ടർ നൽകിയ ഉപദേശമാണ് മരുന്നും ആശുപത്രിയുമായി അലഞ്ഞ നബീസയുടെ ജീവിതത്തിലേക്ക് പുതിയൊരു ടേണിങ് പോയൻറ് സൃഷ്ടിക്കുന്നത്. ജോലിയോ സ്വന്തം സംരംഭമായോ എന്തിലെങ്കിലും സമയം ചെലവഴിച്ച് മനസ്സിനെ കൂടുതൽ സ്വസ്ഥമാക്കാനായിരുന്നു സുഡാനിയായ ഡോ. താരിഖ് അൽ ഹദ്ദ് നൽകിയ ഉപദേശം. അങ്ങനെയുള്ള ആലോചനയിൽ ആദ്യമെത്തിയത് വടക്കാഞ്ചേരിയിൽ പിതാവ് നടത്തിയ ഹോട്ടലിനെ കുറിച്ചായിരുന്നു. ഖത്തറിൽ ഒരു ചെറുഹോട്ടലോ മറ്റോ നടത്താനുള്ള ആലോചന പക്ഷേ, തുടക്കത്തിലേ ഉപേക്ഷിച്ചു. പിന്നെയാണ് വസ്ത്രവ്യാപാരം എന്ന ചിന്തയെത്തുന്നത്. പാകിസ്താൻ, ഇന്ത്യ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത് വസ്ത്രങ്ങളുടെ വിൽപന ആരംഭിച്ചു. വീട്ടിൽ വെച്ചുതന്നെയായിരുന്നു വിൽപന. ഖത്തറിലെ വിവിധ എക്സിബിഷിനുകളിലും പങ്കാളിയായി തുടങ്ങി. ഉരീദുവിൽ ജോലി ചെയ്യുന്ന ഭർത്താവ് അബ്ദുൽ കരീമും, മക്കളുമെല്ലാം പിന്തുണയോടെ ഒപ്പം നിന്നു. ഉൗന്നുവടി കുത്തിപ്പിടിച്ച്, ഒരുചുമട് പുതുവസ്ത്രങ്ങളുമായി നബീസ ഖത്തറിന്റെ പ്രദർശനവേദികളിലെത്തി തുടങ്ങി. പഞ്ചാബി, ലഖ്നോ, പട്യാല, മുംബൈ, കറാച്ചി, ധാക്ക ഉൾപ്പെടെയുള്ള വസ്ത്ര വൈവിധ്യങ്ങളുടെ ശേഖരം പലരാജ്യക്കാരായും ആകർഷിച്ചു. യൂറോപ്യനും അറബിയുമെല്ലാം പ്രദർശനവേദികളിൽ നബീസകുട്ടിയെ അന്വേഷിച്ചു തുടങ്ങി. 2014ൽ തുടങ്ങിയ അതിജീവന പോരാട്ടം, അങ്ങനെ കൂടുതൽ വ്യവസ്ഥാപിതമായി. 2021 ജൂൈലയിൽ മിഷാഫിൽ സഹാ ബൂട്ടിക് എന്ന സ്ഥാപനത്തിനും തുടക്കം കുറിച്ചു. നബീസകുട്ടിയുടെ അതിജീവനവും, വസ്ത്രവൈവിധ്യവും ദേശഭാഷാ വ്യത്യാസമില്ലാതെ എല്ലാവരും ഏറ്റെടുത്തു. ഇപ്പോൾ വക്റ ബർവ വില്ലേജിൽ നല്ലനിലയിൽ മുന്നോട്ടുപോവുന്ന 'സഹ ബൂട്ടികിന്റെ' പുതിയ ബ്രാഞ്ച് അടുത്തമാസം എസ്ദാനിൽ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഈ സംരംഭക. ഇതിനിടയിൽ, കൊച്ചി ഇടപ്പള്ളിയിൽ ഒരു ടൈലറിങ് യൂനിറ്റും വിൽപനയും ആരംഭിച്ച് സഹാ നാട്ടിലും ചുവടുവെച്ചുകഴിഞ്ഞു. ഭർത്താവിനു പുറമെ, മകൻ റഫീഖ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്കൂടിയായ മരുമകൾ സമിയ ഷിജാസ്, മറ്റുമക്കളായ ആസിഫ്, അല എന്നിവരും ഉമ്മയുടെ സംരംഭത്തിന് കരുത്തായുണ്ട്.
വർദ മാമുക്കോയ
'അയല്വാസി പട്ടിണി കിടക്കുമ്പോള് വയറുനിറച്ച് ഉണ്ണുന്നവന് നമ്മില്പെട്ടവനല്ല' എന്ന പ്രവാചക വചനമാണ് എൻജിനീയറിങ് ബിരുദധാരിയായ വർദ മാമുക്കോയയുടെ ജീവിതം മാറ്റിമറിക്കുന്നത്. ഭക്ഷണം മിച്ചംവരുന്നിടത്തുനിന്ന് അവ പാഴാക്കാതെ, അർഹരായവരിലേക്ക് എങ്ങനെ എത്തിക്കാം എന്ന ആശയം ഖത്തറിന്റെ സുസ്ഥിരതാ വികസന മാതൃകയിൽ വിപ്ലവം സൃഷ്ടിച്ചു. തന്റെ ആശയത്തെ എങ്ങനെ പ്രായോഗികവത്കരിക്കാമെന്ന ചിന്തകളിൽ നിന്നാണ് ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബിൻ ഹുഡ് ആർമിയെക്കുറിച്ചറിയുന്നതും അതിന്റെ സ്ഥാപകരിൽ ഒരാളായ നീൽ ഘോഷുമായി ബന്ധപ്പെടുന്നതും. ആ ചർച്ചയിൽ പിറന്ന സംരംഭത്തിന് എന്തു പേരിടണമെന്ന ആലോചന എത്തിയത് അർഥസമ്പന്നമായ 'വഹബ്' എന്ന വാക്കിലേക്ക്.
2015ലായിരുന്നു കോഴിക്കോട് നടക്കാവ് സ്വദേശിനിയായ വർദ ഖത്തറിലെത്തുന്നത്. സൗദിയിൽ വളർന്ന്, കേരളത്തിൽനിന്ന് എൻജിനീയറിങ് പഠനവും പൂർത്തിയാക്കിയാണ് ഭർത്താവ് ഷാഹിദ് അബ്ദുൽ സലാമിനൊപ്പം ദോഹയിലെത്തുന്നത്. വേറിട്ട ആശയത്തിന്, ഫിഫ ലോകകപ്പിന്റെ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ജീവനക്കാരൻ കൂടിയായ ഷാഹിദും പൂർണ പിന്തുണ നൽകി. എന്നാൽ, ഈ സംരംഭം എങ്ങനെ നഷ്ടമില്ലാതെ നിലനിർത്താം എന്ന ചിന്തയിൽ നിന്നായിരുന്നു ഭക്ഷ്യമാലിന്യങ്ങൾ സംസ്കരിക്കാനുള്ള ആശയമുദിക്കുന്നത്. കമ്പോസ്റ്റ് മാലിന്യങ്ങൾ നിർമിക്കാനുള്ള സൗകര്യങ്ങളൊരുക്കിയാണ് ഈ മേഖലയിൽ രംഗത്തിറങ്ങിയത്. സാങ്കേതിക സംവിധാനങ്ങൾകൂടി വിപുലീകരിച്ച് ഭക്ഷ്യമാലിന്യ സംസ്കരണ പദ്ധതി വ്യാപകമാക്കി. 25-50 കിലോ മുതൽ ഒരു ടൺ വരെ ഭക്ഷ്യമാലിന്യങ്ങൾ സംസ്കരിക്കാൻ ശേഷിയുള്ള സംവിധാനമൊരുക്കി. ഖത്തർ ഫൗണ്ടേഷൻ, സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ കമ്പനികളിലും സ്ഥാപിച്ചു. വീടുകളിലും കടകളിലുമായി 250ലധികം ചെറു കമ്പോസ്റ്റ് ബിന്നുകളും നൽകി. ഒന്നരവർഷത്തിനിടെ 500ലേറെ ബിന്നുകളും വിൽപന നടത്തി.
ഇതോടൊപ്പം, ഭക്ഷണവിതരണം സജീവമായി മുന്നേറുന്നു. 'OLIO' മൊബൈൽ ആപ്ലിക്കേഷനും വളന്റിയർ സേവനവും വഴിയാണ് ഭക്ഷണങ്ങൾ സ്വീകരിച്ച് വിതരണത്തിന് സൗകര്യമൊരുക്കുന്നത്. തൊഴിലാളി ക്യാമ്പുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ 'വഹ്ബ'യുടെ അന്നമെത്തുന്നുണ്ട്. 2018, 2019 ഖത്തർ ഇന്റർനാഷനൽ ഫുഡ്ഫെസ്റ്റിന്റെ ഒഫീഷ്യൽ പാർട്ണറായി പ്രവർത്തിച്ച് അറബ്, യൂറോപ്യൻ സമൂഹങ്ങളിലും വൻസ്വീകാര്യത നേടി. അഞ്ചു വർഷത്തിനിടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ 800 ടൺ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. വിജയം കണ്ട സംരംഭം യു.എ.ഇയിൽകൂടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവ സംരംഭക.
ഭർത്താവ് ഷാഹിദിനും മക്കളായ റമിൻ, ലയാൻ, ഇലാൻ എന്നിവർക്കുമൊപ്പം ഗറാഫയിലാണ് താമസം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.