നയതന്ത്രബന്ധം ശക്തമാക്കാൻ ഖത്തറും സൗദിയും
text_fieldsസൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ
ദോഹ: ഖത്തറിൽ സൗദി എംബസി ദിവസങ്ങൾക്കുള്ളിൽ പുനരാരംഭിക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ. 'അൽ അറബിയ' ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഖത്തറിന് മേലുള്ള മൂന്നര വർഷത്തെ ഉപരോധം അവസാനിപ്പിച്ച് ജനുവരി അഞ്ചിന് നടന്ന ജി.സി.സി ഉച്ചകോടിയിൽ സൗദി, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് രാജ്യങ്ങൾ അൽഉല കരാറിൽ ഒപ്പുവെച്ചിരുന്നു.
ഇതേത്തുടർന്നാണ് സൗദി എംബസി വീണ്ടും ഖത്തറിൽ തുറന്നുപ്രവർത്തിപ്പിക്കുന്നത്. ഉപകരണങ്ങളടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കുന്നതിനുള്ള സമയപ്രശ്നം മാത്രമേ ബാക്കിയുള്ളൂവെന്ന് സൗദി വിദേശകാര്യമന്ത്രി ഈയടുത്ത് പറഞ്ഞിരുന്നു. 2017 ജൂണിൽ ഉപരോധം പ്രഖ്യാപിച്ചതോടെയാണ് ഖത്തറിലെ സൗദി എംബസി പ്രവർത്തനം നിർത്തിയത്. എംബസി വീണ്ടും തുറക്കുന്നതോടെ നയതന്ത്രബന്ധവും പഴയപടിയാകും. ഉടൻ തന്നെ ഖത്തറിലുള്ളവർക്ക് ഉംറ നിർവഹിക്കാനാകുമെന്നും പ്രതീക്ഷയുണ്ട്. ഉപരോധകാലത്ത് ഖത്തറിലുള്ള സ്വദേശികൾക്കോ വിദേശികൾക്കോ ഹജ്ജ്- ഉംറ തീർഥാടനത്തിന് പലവിധ തടസ്സങ്ങളുമുണ്ടായിരുന്നു. നിലവിൽ സൗദിയുടെ വിമാന കമ്പനിയായ സൗദിയയും ഖത്തർ എയർവേസും ഇരുരാജ്യങ്ങളിലേക്കും വിമാനസർവിസുകൾ നടത്തുന്നുണ്ട്. അബൂസംറ അതിർത്തി വഴി ഇരുരാജ്യങ്ങളിലേക്കും വാഹനഗതാഗതവും ഉണ്ട്. കഴിഞ്ഞ ദിവസം ഹമദ് തുറമുഖത്തുനിന്ന് 27 കണ്ടെയ്നറുകൾ വഹിച്ചുള്ള വാണിജ്യ കപ്പൽ ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തെത്തിയിരുന്നു.
വരും ദിവസങ്ങളിൽ ചരക്കുനീക്കം കൂടുതൽ സജീവമാകും. വ്യാപാരബന്ധം പൂർവസ്ഥിതിയിലാകുന്നതോടെ ഇരുരാജ്യങ്ങളിലെയും വ്യാപാര മേഖല വൻ പ്രതീക്ഷയിലാണ്. പ്രതിവർഷം 700 കോടി റിയാലിെൻറ കച്ചവടമാണ് 2017 വരെ ഖത്തറുമായി സൗദിക്കുണ്ടായിരുന്നത്. നയതന്ത്രവും വ്യാപാര ബന്ധവും ഊഷ്മളമാകുന്നത് ഇരു രാജ്യങ്ങൾക്കും നേട്ടമാകും. ഉപരോധ സമയത്ത് ഇറാൻ വ്യോമപാത ഉപയോഗിച്ചാണ് ഖത്തർ വിമാനങ്ങൾ പറന്നത്. ഉപരോധമവസാനിച്ചതോടെ
ബില്യൺ കണക്കിന് ഡോളറിെൻറ ചെലവ് ഖത്തർ വിമാനങ്ങൾക്ക് കുറക്കാനാകും. ഇരു അതിർത്തികളോടും ചേർന്നുള്ള പ്രവാസികളുടെ സ്ഥാപനങ്ങൾക്കും തീരുമാനം നേട്ടമാകും.
റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ട്രാവൽസ് തുടങ്ങിയ വിവിധ മേഖലകളിലുണ്ടായ പ്രതിസന്ധി നീങ്ങും.
ഹജ്ജ്, ഉംറ തീർഥാടനത്തിന് ഖത്തറിൽ നിന്ന് ട്രാവൽസ് സ്ഥാപനങ്ങൾ പ്രത്യേക പാക്കേജുകൾ ഏർപ്പെടുത്തുന്ന തിരക്കിലാണിപ്പോൾ.
വാരാന്ത്യ അവധി ദിനങ്ങളിലും മറ്റും കരമാർഗം അയൽരാജ്യങ്ങളിലേക്കും തിരിച്ചും നിരവധി പേരാണ് എത്തിയിരുന്നത്. ഇത് ഹോട്ടൽ മേഖലക്ക് വൻ നേട്ടമായിരുന്നു. ഗതാഗതം പുനരാരംഭിച്ചതോടെ ഹോട്ടൽ വ്യവസായം കൂടുതൽ ഊർജസ്വലമാകും.
ഖത്തർ കര അതിർത്തിപങ്കിടുന്ന സൗദിയുടെ ഭാഗമായ അൽഅഹ്സയിലെ ഹോട്ടൽ, അപ്പാർട്മെൻറ് മേഖലയും പഴയ ഉണർവിലേക്ക് വരും. ഖത്തറിലും സൗദിയിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും ശാഖകളും ബന്ധവുമുള്ള കമ്പനികൾക്കും സ് ഥാപനങ്ങൾക്കും ഉപരോധം നീങ്ങിയത് വൻനേട്ടമാണ്. മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾ തങ്ങളുടെ സ് ഥാപനങ്ങളിലേക്ക് വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, സ്പെയർപാർട്സുകൾ തുടങ്ങിയവ എത്തിച്ചിരുന്നത് കരമാർഗം ദുബൈയിൽ നിന്നായിരുന്നു. ഈ മേഖലയും പഴയ രൂപത്തിലേക്ക് വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

