മണൽകാട്ടിലെ ‘മുളവിജയം’
text_fieldsദോഹ: മണൽകാട്ടിൽ മുളകൊണ്ട് ഭാഗ്യം പരീക്ഷിച്ച് വിജയപാതയിലാണ് ഖത്തർ സ്വദേശികളായ മൂവർ സംഘം. ദോഹയിലെ മുള കൊണ്ടുള്ള ആദ്യ ഉൽപ്പന്ന നിർമാണ യൂനിറ്റുമായാണ് ഇവർ തലയുയർത്തിനിൽക്കുന്നത്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലെ ‘മെയ്ഡ് ഇൻ ഖത്തർ’ പ്രദർശനത്തിലാണ് കണ്ണിന് ഇമ്പമുള്ള ഉൽപന്നങ്ങൾ.
വർഷങ്ങൾക്കുമുമ്പാണ് ഖത്തർ സ്വദേശികളായ ജാസിം അൽ റിദ്വാനി, ഇബ്രാഹിം മുഹമ്മദ് എന്നിവർ ‘ബാംബൂ ഹൗസ്’ എന്ന പേരിൽ യൂനിറ്റ് തുടങ്ങിയത്. മാനേജിങ് ഡയറക്ടറായ അമീർ കസ്ബെ ആയിരുന്നു ബുദ്ധി കേന്ദ്രം. പല രാജ്യങ്ങളിൽ യാത്ര ചെയ്തും ഇൻറർനെറ്റിൽ പരതിയുമാണ് മുളയുടെ സാധ്യതകൾ അമീർ കസ്ബെ പഠിച്ചത്. കോൺക്രീറ്റ് സൗധങ്ങൾ മാത്രമുള്ള ഖത്തറിൽ പ്രകൃതിദത്തമായ മുള ഉൽപ്പന്നങ്ങൾ എന്തുകൊണ്ട് തുടങ്ങിക്കൂട എന്ന വെല്ലുവിളിയാണ് അദ്ദേഹം ഏറ്റെടുത്തത്. അൽവക്റയിലെ സൂഖ് വാഖിഫിലാണ് കേന്ദ്രം തുടങ്ങിയത്.
വീടുകളുടെ ചുറ്റുവേലി കെട്ടു മുതൽ അലങ്കാര വിളക്കുകൾ വരെ ഇവർ ആവശ്യാനുസരണം നിർമിച്ചു നൽകുന്നു. അറബികളുടെ മജ്ലിസിനുള്ള ജലസ, വിവിധ തരം കസേരകൾ, ഉൗഞ്ഞാൽ, അലങ്കാര വിളക്കുകൾ, പക്ഷിക്കൂട്, ടീ പോയി, ഗ്ലാസ്, പെൻ സ്റ്റാൻഡ് തുടങ്ങി നിരവധി സാധനങ്ങൾ നിർമിക്കുന്നുണ്ട്. 750 റിയാലിൽ തുടങ്ങി 18,000 റിയാൽ വരെയുള്ള ഉൽപ്പന്നങ്ങൾ ഉണ്ട്. മനോഹരമായ മജ്ലിസ് ജലസക്ക് 18000 റിയാലാണ് വില.
എല്ലാ ഉൽപ്പന്നങ്ങൾക്കും രണ്ട് വർഷം വരെ ഗ്യാരൻറിയും നൽകുന്നുണ്ട്. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽനിന്നാണ് മുള കൊണ്ടുവരുന്നതെന്ന് അമീർ കസ്ബെ പറഞ്ഞു. മലേഷ്യൻ മുളക്കാണ് ഗുണമേന്മ കൂടുതലെന്നാണ് ഇദ്ദേഹത്തിെൻറ പക്ഷം. ഇന്ത്യയിൽ നിന്ന് മുള ഇറക്കുമതി ചെയ്യാനും ഇവർക്ക് പദ്ധതിയുണ്ട്. പ്രദർശനം നാളെ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.