ഒളിമ്പിക് ഒഫീഷ്യലായി സദ്ജാലിക്ക് ഇത് നാലാം ഉൗഴം
text_fieldsമസ്കത്ത്: തുടർച്ചയായ നാലാം ഒളിമ്പിക്സിലും ഒഫീഷ്യലായി സേവനമനുഷ്ഠിച്ച് ഒമാൻ സ്വദേശിയായ ശുഹൈബ് അൽ സദ്ജാലി. ഉത്തേജക മരുന്ന് വിരുദ്ധ ഓഫിസറായാണ് ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നത്. ഒമാൻ ആൻറി ഡോപിങ് കമ്മിറ്റിയുടെ ആക്ടിങ് സെക്രട്ടറി കൂടിയാണ് സദ്ജാലി. ഇൗ രംഗത്ത് വർഷങ്ങളായുള്ള പരിചമാണ് ഇൗ ഒളിമ്പിക്സിലും സദ്ജാലിക്ക് അനുഗ്രഹമായത്. 2008 ബെയ്ജിങ് ഒളിമ്പിക്സിലാണ് സദ്ജാലി ആദ്യമായി ആൻറി ഡോപിങ് ഒാഫിസറുടെ കുപ്പായം അണിയുന്നത്്.
പിന്നീട് 2012 ലെ ലണ്ടൻ ഒളിമ്പിക്സിലും 2016 ലെ റിയോ ഒളിമ്പിക്സിലും ഇദ്ദേഹം ഒഫീഷ്യലിന്‍റെ കുപ്പായമണിഞ്ഞു. 2018ൽ റഷ്യയിൽ നടന്ന ഫിഫ വേൾഡ് കപ്പ്, വിൻറർ ഒളിമ്പിക് ഗെയിംസ് ഖത്തർ, ഏഷ്യൻ ഗെയിംസ് എന്നിവയിലും ഇൗ സുഹാർകാരൻ ഡോപിങ് കൺട്രോൾ ഓഫിസറായി പ്രവർത്തിച്ചിട്ടുണ്ട്. വേൾഡ് ആൻറി ഡോപിങ് ഏജൻസിയുടെ നിരവധി അന്താരാഷ്ട്ര കോഴ്സുകളിലും പ്രോഗ്രാമുകളിലും ശിൽപശാലകളിലും പങ്കെടുത്തതാണ് സദ്ജാലിക്ക് ഈ രംഗത്ത് തുണയായത്. പിന്നീട് നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും കായിക പരിപാടികളിലും പങ്കെടുത്തത് പരിചയ സമ്പത്ത് വർധിക്കാനും കാരണമായി.
സാമ്പിൾ ശേഖരണ ഒാഫിസർമാരുടെ സൂപ്പർവൈസർ പദവിയിലാണ് ഇദ്ദേഹം ഇപ്പോഴുള്ളത്. ദിവസ റിപ്പോർട്ടുകൾ തയാറാക്കുക, ആൻറി ഡോപിങ് ഒാഫിസർമാർക്ക് മേൽനോട്ടം വഹിക്കുക, കായിക താരങ്ങളെ നിരീക്ഷിക്കുക, ഉത്തേജക മരുന്ന് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്ന് സദ്ജാലി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.