ജീവിതനിറങ്ങളിലേക്ക് നടന്നുകയറാൻ യമൻ സംഘമെത്തി
text_fieldsമസ്കത്ത്: ഒമാന്റെ കരംപിടിച്ച് ജീവിതത്തിന്റെ നിറഭേദങ്ങളിലേക്ക് നടന്നടുക്കുന്നത് സ്വപ്നം കണ്ട് യമൻ സംഘം സുൽത്താനേറ്റിലെത്തി. യമനിലെ ആഭ്യന്തര സംഘർഷത്തിൽ അംഗവൈകല്യം സംഭവിച്ച കുട്ടികളും മുതിർന്നവരുമടങ്ങുന്ന സംഘമാണ് സലാലയിലെ കൃത്രിമ അവയവങ്ങൾക്കായുള്ള കേന്ദ്രത്തിൽ (അറേബ്യൻ പ്രോസ്തെറ്റിക്സ് സെന്റർ) എത്തിയിരിക്കുന്നത്.
കുട്ടികളും മുതിർന്നവരുമടങ്ങുന്ന 50 പേർ ചികിത്സക്കും വൈദ്യസഹായത്തിനുമായി എത്തിയിട്ടുണ്ടെന്ന് അറേബ്യ പ്രോസ്തറ്റിക്സ് സെന്റർ (എ.പി.സി) അറിയിച്ചു. വരും ദിവസങ്ങളിൽ ഇവർക്ക് ചികിത്സയും കൃത്രിമക്കാലുകളും മറ്റും നൽകി പരസഹായമില്ലാത നടക്കാൻ പരിശീലിപ്പിക്കും.
യുദ്ധത്തിൽ അകപ്പെട്ട യമനിനോടും അവിടത്തെ ജനതയോടും ഒമാൻ കാണിക്കുന്ന മാനുഷിക പരിഗണനകൾക്ക് സർക്കാറിനും സുൽത്താൻ ഹൈതം ബിൻ താരിക്കിനും നന്ദി അറിയിക്കുകയാണെന്ന് എ.പി.സി സ്ഥാപകൻ ശൈഖ് ഹമ്മൂദ് സഈദ് അൽ മെഖ്ലാഫി പറഞ്ഞു. ജർമൻ പ്രോസ്തെറ്റിക്സ് കമ്പനിയായ ഒട്ടോബോക്കിന്റെ സഹകരണത്തോടെ അംഗവൈകല്യമുള്ളവർക്ക് പുനരധിവാസ സേവനങ്ങൾ നൽകുന്ന ചാരിറ്റബ്ൾ പ്രോജക്ടാണ് എ.പി.സി. വർഷങ്ങളായി യമനിൽ തുടരുന്ന ആഭ്യന്തര സംഘർഷം നിരവധി ജീവനുകളാണെടുത്തത്.
കുഴിബോംബിലും മറ്റും പെട്ട് ആയിരക്കണക്കിന് ആളുകൾക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തു.
ഇത്തരക്കാർക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി ചേർത്തുപിടിക്കുകയാണ് ദോഫാറിലെ സലാല വിലായത്തിലുള്ള അറേബ്യൻ പ്രോസ്തെറ്റിക്സ് സെന്റർ. നിലവിൽ യമനിൽനിന്നുള്ള പതിമൂന്നാമത് ബാച്ചാണ് ഇവിടെ എത്തിയത്. ഇതുവരെയായിട്ട് 700ലധികം ആളുകളാണ് സെന്ററിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് നടന്നുതുടങ്ങിയത്.
ചികിത്സ കഴിഞ്ഞ് മടങ്ങുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘം സുൽത്താനേറ്റിനും ഭരണകർത്താക്കൾക്കും അകമഴിഞ്ഞ നന്ദിയും പറഞ്ഞാണ് പോകാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.