വിദേശ ജോലി വാഗ്ദാനം: വലവിരിച്ച് തട്ടിപ്പുകാർ
text_fieldsമസ്കത്ത്: പിരിച്ചുവിടലുകൾക്കുശേഷം ഗൾഫ് മേഖലയിലെ കമ്പനികൾ റിക്രൂട്ട്മെൻറുകൾ സജീവമാക്കിയതോടെ വല വിരിച്ച് തൊഴിൽ തട്ടിപ്പുകാരും. വാട്സ്ആപ്പിൽ ലഭിച്ച ഒമാനിലെ കമ്പനിയുടെ തൊഴിൽ പരസ്യം കണ്ട് ഡ്രൈവർ തസ്തികയിലേക്കുള്ള ഒഴിവിന് അപേക്ഷിച്ച കൊല്ലം സ്വദേശിക്ക് പണം നഷ്ടമായി. പരസ്യത്തിൽ കണ്ട വാട്സ്ആപ് നമ്പറിലേക്ക് സി.വി അയച്ചുകൊടുത്ത ഇയാളോട് ജോലിക്ക് തെരഞ്ഞെടുത്തതായും ഗുജറാത്തിൽ പോയി മെഡിക്കൽ എടുക്കാൻ നിർദേശിക്കുകയുമായിരുന്നു.
ഇതു പ്രകാരം വഡോദരയിൽ പോയി ഏഴായിരം രൂപ കൊടുത്ത് മെഡിക്കലെടുത്തു. യാത്രാചെലവടക്കം പതിനായിരത്തിലധികം രൂപയാണ് നഷ്ടമായത്. ഒമാനിൽ ജോലി ചെയ്യുന്ന ബന്ധുവാണ് തൊഴിൽ പരസ്യം അയച്ചു നൽകിയതെന്ന് കൊല്ലം സ്വദേശി പറഞ്ഞു. ഹിന്ദി സംസാരിക്കുന്നവരാണ് ഫോണിൽ ബന്ധപ്പെട്ടത്.
കൂടുതൽ മലയാളികൾ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്. പി.ഡി.ഒ മേഖലയിൽ അടക്കം പ്രവർത്തിക്കുന്ന എസ്.ടി.എസ് എന്ന കമ്പനിയുടെ പേരിലാണ് വ്യാജ തൊഴിൽ പരസ്യം പ്രചരിക്കുന്നത്. 32 തസ്തികകളിൽ ഒഴിവുണ്ടെന്നാണ് വ്യാജ പരസ്യത്തിൽ പറയുന്നത്. 160 മുതൽ 400 റിയാൽ വരെ ശമ്പളം, സൗജന്യ വിസ, സൗജന്യ ടിക്കറ്റ് തുടങ്ങിയ ആനുകൂല്യങ്ങളും വ്യാജ പരസ്യത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
തങ്ങൾ അംഗീകൃത ഏജൻസി വഴിക്കാണ് റിക്രൂട്ട്മെൻറ് നടത്തുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഷോർട്ട്ലിസ്റ്റ് ചെയ്ത റെസ്യൂമുകളിലുള്ളവരെ നേരിട്ടുള്ള അഭിമുഖത്തിന് വിളിച്ച ശേഷം തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഒാഫർ ലെറ്റർ നൽകുക. ഇതിന് ശേഷം മാത്രമാണ് മെഡിക്കൽ എടുക്കാൻ നിർദേശിക്കുകയുള്ളൂവെന്നും കമ്പനിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഒമാൻ കൺസ്ട്രക്ഷൻ ആൻഡ് എൻജിനീയറിങ് കമ്പനിയിൽ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് പത്രത്തിൽ പരസ്യം നൽകുകയും അഭിമുഖം നടത്തി വ്യാജ ഒാഫർ ലെറ്റർ നൽകുകയും ചെയ്ത സംഭവം മാർച്ച് ആദ്യത്തിൽ പുറത്തുവന്നിരുന്നു. ഇങ്ങനെ ഒാഫർ ലെറ്റർ ലഭിച്ചവർ ജോലിക്ക് എത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ കമ്പനിയിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.