മുവാസലാത്ത്: യാത്രക്കാരെ പകുതിയിൽ താഴെയാക്കും
text_fieldsമസ്കത്ത്: ഒമാൻ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചില്ല. എന്നാൽ, സർവിസുകൾ പുനരാരംഭിക്കൽ അത്യാവശ്യമാണെന്നും സർവിസ് എപ്പോൾ പുനരാരംഭിക്കുമെന്നത് മാനേജ്മെൻറ് തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നും മുവാസലാത്തിലെ ഇൻറർസിറ്റി റൂട്ട് പ്ലാനിങ് വിഭാഗം മേധാവി മുഹമ്മദ് സൈദ് അൽ യൂസുഫി പറഞ്ഞു. സർവിസ് പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സർവിസ് വീണ്ടും ആരംഭിക്കുേമ്പാൾ ബസുകളിൽ യാത്രക്കാരെ കുറക്കും. ഒപ്പം സർവിസിലും റൂട്ടുകളിലും ട്രിപ് സമയത്തിലും കുറവുണ്ടാകും.
ഒാരോ റൂട്ടിലെയും സർവിസുകൾക്കിടയിലെ സമയവ്യത്യാസം വർധിക്കുമെന്നും മുഹമ്മദ് സൈദ് അൽ യൂസുഫി പറഞ്ഞു. ഒമാനിലെ ഗതാഗത മേഖലയുടെ ഭാവി പദ്ധതികൾ എന്ന വിഷയത്തിൽ മസ്കത്ത് സർവകലാശാല സംഘടിപ്പിച്ച വെബിനാറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.കോവിഡ് 19 സുരക്ഷ ബോധവത്കരണ പദ്ധതിയുടെ ഭാഗമായാണ് ബസുകളിലും ഫെറികളിലും യാത്രക്കാരുടെ എണ്ണം കുറക്കുക. സാധാരണ ഗതിയിൽ ഇൻറർസിറ്റി സർവിസുകൾ ബസിൽ മൂഴുവൻ സീറ്റുകളിലും യാത്രക്കാരെ ഇരുത്തിയാണ് നടത്തിയിരുന്നത്.
സാധാരണ 49^50 യാത്രക്കാരെ കൊണ്ട് പോവുമെങ്കിലും കോവിഡ് കാലത്ത് 20 യാത്രക്കാരെ മാത്രമേ കൊണ്ട് പോവുകയുള്ളൂ. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും രോഗം പടരുന്നത് തടയാനുമാണിത്. യാത്രക്കാർ മാസ്ക് ധരിക്കുകയും ബസിൽ കയറുന്നേരം കൈയും മറ്റും അണുമുക്തമാക്കുകയും ചെയ്യണം. അതോടൊപ്പം ബസും അണു മുക്തമാക്കും. തലസ്ഥാന നഗരിയിൽ കോവിഡിന് മുമ്പ് 14 റൂട്ടുകളിൽ സർവിസുകൾ നടത്തിയിരുന്നെങ്കിൽ ഇനി അത് 12 ആയി കുറക്കും. ശരിയായ റൂട്ടുകളുടെ എണ്ണവും റൂട്ടുകളും മാനേജ്മെൻറ് തീരുമാനമനുസരിച്ചായിരിക്കും.ട്രിപ്പുകൾ കുറക്കുന്നതോടൊപ്പം ട്രിപ്പുകൾക്കിടയിലുള്ള സമയവ്യത്യാസവും വർധിക്കും. നേരത്തേ 15 മിനിറ്റ് സമയവ്യത്യാസമുണ്ടായിരുന്നത് അര മണിക്കൂറായും, അര മണിക്കൂർ 45 മിനിറ്റായുമാണ് വർധിക്കുക. സർവിസുകളുടെ സമയക്രമം പുലർച്ച ആറു മുതൽ രാത്രി 10 വരെയാക്കും.
ബസിലെ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്തുകയും ഫെറി സർവിസുകളിൽ കോച്ചുകൾ വർധിപ്പിക്കുന്നതടക്കമുള്ള സൗകര്യങ്ങളും ഉണ്ടാക്കും.പൊതു ഗതാഗത സർവിസുകൾ ആരംഭിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് വ്യാപാരികളും മറ്റും കാത്തിരിക്കുന്നത്. റൂവി അടക്കമുള്ള വിവിധ േമഖലകളിലെ വ്യാപാരവും മറ്റ് വളർച്ചകളും പൊതു ഗതാഗതത്തെ ആശ്രയിച്ചാണിരിക്കുന്നത്. പൊതുഗതാഗതം ആരംഭിക്കുന്നതോടെയാണ് ജനങ്ങൾ യാത്രകൾ ആരംഭിക്കുന്നത്. നിലവിൽ സർവിസ് നടത്തുന്ന ടാക്സികൾ സുരക്ഷാ നടപടികൾ പൂർണമായി പാലിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.