മഴക്കെടുതി; രക്ഷകരായി റോയൽ ഒമാൻ പൊലീസ്
text_fieldsമസ്കത്ത്: ആർത്തിരമ്പിയ മഴപ്പെയ്ത്തിൽ വാദികൾ നിറഞ്ഞൊഴുകിയും റോഡുകൾ പുഴകളായി മാറിയും ദുരിതപർവം തീർത്തപ്പോൾ എല്ലാവർക്കും രക്ഷകരായത് റോയൽ ഒമാൻ പൊലീസ്. കനത്ത മഴയും കാറ്റും ഇടിവെട്ടും രൗദ്രഭാവംപൂണ്ട മലവെള്ളപ്പാച്ചിലുെമാന്നും വകവെക്കാതെ തുള്ളിക്കൊരു കുടം പെയ്യുന്ന മഴയത്ത് ഇറങ്ങിയ ഒമാനിെൻറ സ്വന്തം സേന നിർവഹിച്ചത് സമാനകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനം. സിവിൽ ഡിഫൻസ് പബ്ലിക് അതോറിറ്റി, ആംബുലൻസ് സർവിസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ദഹ്റ ഗവർണറേറ്റിലെ പൊലീസ് കമാൻഡിനു കീഴിലെ സേന കർമനിരതരായത്.
ഞായറാഴ്ച പുലർച്ച മുതൽ തിമിർത്തുപെയ്ത മഴയിൽ ദുരിതത്തിലായവരെ രക്ഷിക്കാനും സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനും രാത്രിവരെ വിശ്രമമില്ലാതെ ജോലിയെടുത്താണ് പൊലീസ് മാതൃകപ്രവർത്തനം കാഴ്ചവെച്ചത്. ഇതിനിടെ റോഡിലെ തടസ്സങ്ങൾ നീക്കുന്നതിനും ഗതാഗതസ്തംഭനം ഒഴിവാക്കുന്നതിലും സുഗമമായ റോഡ് ഗതാഗതം ഉറപ്പുവരുത്തുന്നതിനും ഒട്ടും വൈകാൻ സേന തയാറായിരുന്നില്ല.
മഴദിവസം 12 മണിക്കൂർ വിശ്രമമില്ലാതെ പ്രവർത്തിച്ച പൊലീസ്സേന 54 അത്യാഹിത സംഭവങ്ങളിൽ ജനങ്ങളുടെ രക്ഷകരായി. കനത്ത മഴയിൽ നിറഞ്ഞു കവിഞ്ഞൊഴുകിയ ഇബ്രിയിലെ വാദിയിൽ കാർ തെന്നിവീണ് അതിൽ പെട്ടുപോയ രണ്ടുപേരെ ദീർഘനേരം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിൽ രക്ഷിച്ചെടുക്കുന്നതിലായിരുന്നു ആദ്യം വിജയംകണ്ടത്. പിന്നീട് ഇതേപൊലെ വാദിയിലകപ്പെട്ട മറ്റു ആറുപേരെയും പൊലീസ് കരകയറ്റി. സിവിൽ ഡിഫൻസ് പബ്ലിക് അതോറിറ്റിയിലും വാദിയിൽ അകപ്പെട്ട ആറോളം പേർക്ക് രക്ഷകരായി മാറി. വാദി അൽ സാബിക്കിൽ വാഹനവുമായി അകപ്പെട്ട രണ്ടുപേരെയും സിവിൽ ഡിഫൻസ് രക്ഷിച്ചു. കനത്ത മഴയിൽ റുഷ്താഖ് മേഖലയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. റോയൽ ഒമാൻ പൊലീസ് ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം നടത്തിയാണ് ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയത്.
ശക്തമായി മഴപെയ്ത ബാത്തിന, ദാഖിലിയ, മസ്കത്ത്, ശർഖിയ എന്നിവിടങ്ങളിലും ഒട്ടേറെ പേർ ദുരിതത്തിലായി റാസ് ഹാദ്, റുസ്താഖ്, ബുറൈമി, യങ്ഖൂൽ, ബഹ്ല, അല്‍ അവാബി, ഇബ്രി, ദങ്ക്, യങ്കല്‍, സുഹാര്‍, ജബല്‍ അഖ്ദര്‍, ബിര്‍കത്ത് അല്മൗസ്, ജബല്‍ ശംസ് തുടങ്ങിയ മേഖലകളിലും രക്ഷാപ്രവർത്തനങ്ങളുമായി പൊലീസും അനുബന്ധ സംവിധാനങ്ങളും സജീവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.