ബലിപെരുന്നാൾ: ഈദ്ഹബ്തകൾ സജീവം
text_fieldsമസ്കത്ത്: ബലിപെരുന്നാൾ അടുത്തതോടെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ഈദ്ഹബ്തകൾ സജീവം. കോവിഡ് നിയന്ത്രണം എടുത്തുകളഞ്ഞതിനാൽ കന്നുകാലികൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ, വിവിധ തരം ഭക്ഷണങ്ങൾ തുടങ്ങിയവ വാങ്ങാൻ നിരവധി ആളുകളാണ് ഇത്തരം മാർക്കറ്റിൽ എത്തുന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ ഇത്തരം ചന്തകൾ കഴിഞ്ഞ വർഷങ്ങളിൽ നടന്നില്ല.
പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ നിരവധി കന്നുകാലികളെ മാർക്കറ്റുകളിൽനിന്ന് തിരഞ്ഞെടുക്കാം. പലപ്പോഴും വിലപേശി കന്നുകാലികളെ വാങ്ങാൻ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇറക്കുമതി ചെയ്യുന്ന കന്നുകാലികളെ അപേക്ഷിച്ച് ഒമാനി നാടൻ ആടുകൾക്കും പശുക്കൾക്കും വില കൂടുതലാണ്. അവയുടെ മാംസം വളരെ മൃദുവും പാചകം ചെയ്യാൻ എളുപ്പവുമാണ്.
ഇറക്കുമതിചെയ്ത ആടിന് ഏകദേശം 80 റിയാലാണ് വില. എന്നാൽ, നാടന് കുറഞ്ഞത് 150ന് മുകളിൽ വരുമെന്ന് റൂവിയിലെ ഹമീദ് അൽ ബലൂഷി പറഞ്ഞു. രാജ്യത്തിന്റെ തനത് പാരമ്പര്യങ്ങളിൽപെട്ട ഒന്നാണ് ഹബ്ത മാർക്കറ്റുകൾ. ഹബ്ത മാർക്കറ്റ് സന്ദർശിക്കാതെ ഈദ് ആഘോഷങ്ങൾ പൂർത്തിയാകില്ലെന്ന് ഹമീദ് പറഞ്ഞു.
സൂര്യോദയം മുതൽ രാവിലെ 11വരെയാണ് രാജ്യത്തെ മിക്ക ഹബ്തകളുടെയും പ്രവർത്തന സമയം. ചിലപ്പോൾ ഇത് ഉച്ചക്ക് ഒരുമണിവരെയും നീണ്ടുപോകാറുണ്ട്. ഇത്തരം ചന്തകൾ തുറസ്സായ സ്ഥലങ്ങളിലോ കോട്ടകൾക്കും മറ്റും സമീപമുള്ള തണലിലോ ആണ് നടക്കാറ്. ഹബ്ത ചന്തകളിൽനിന്ന് തങ്ങൾക്ക് ഇഷ്ടപ്പെട്ടതോ താങ്ങാവുന്നതോ ആയ വിലക്ക് കന്നുകാലികളെ കിട്ടിയില്ലെങ്കിൽ അടുത്തുള്ള വിലായത്തിലെ ഹബ്ത മാർക്കറ്റിലേക്ക് പോയി സാധനം വാങ്ങുന്നവരും കുറവല്ല.
ഉടമകൾക്ക് തങ്ങളുടെ കന്നുകാലികളെ നല്ല വിലക്ക് വിൽക്കാൻ സാധിക്കുന്ന മികച്ച വേദിയാണ് ഹബ്ത മാർക്കറ്റുകൾ. നാടൻ നെയ്യ്, ബലിയറുക്കാനും മാംസം മുറിക്കാനും ഉപയോഗിക്കുന്ന കത്തികൾ, ഉപകരണങ്ങൾ, ഷുവ മാംസം പൊതിയാൻ ഉപയോഗിക്കുന്ന വാഴയില തുടങ്ങിയവയാണ് പെരുന്നാളിനോടനുബന്ധിച്ച് ഹബ്ത മാർക്കറ്റിൽനിന്ന് സ്വദേശികൾ വാങ്ങിക്കൊണ്ടുപോകാറുള്ള മറ്റിനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.