കന്നുകാലികൾക്ക് കൃത്രിമ ബീജസങ്കലനം: സ്വകാര്യ വെറ്ററിനറി ക്ലിനിക്കുകൾ 21 ആയി
text_fieldsമസ്കത്ത്: രാജ്യത്തെ കന്നുകാലികൾക്ക് കൃത്രിമ ബീജസങ്കലന സേവനങ്ങൾ നൽകുന്നതിന് ലൈസൻസുള്ള സ്വകാര്യ വെറ്ററിനറി ക്ലിനിക്കുകളുടെ എണ്ണം കഴിഞ്ഞ വർഷം അവസാനത്തോടെ 21 ആയി ഉയർന്നതായി കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം അറിയിച്ചു. കന്നുകാലികളെ വളർത്തുന്നവർക്കുള്ള സേവനങ്ങൾ സുഗമമാക്കുന്നതിനായി പൊതു-സ്വകാര്യ മേഖലകളുടെ വിജയകരമായ സഹകരണത്തിന്റെ ഫലമാണ് കൃത്രിമ ബീജസങ്കലന പദ്ധതിയെന്ന് മന്ത്രാലയത്തിലെ ലൈവ് സ്റ്റോക്ക് ഗൈഡൻസ് ആൻഡ് പ്രൊഡക്ഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ എൻജിനീയർ അഹമ്മദ് ബിൻ ഇബ്രാഹിം അൽ നാബി പറഞ്ഞു.
വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ സ്വകാര്യ ക്ലിനിക്കുകൾ. ആറ് സ്ഥാപനങ്ങളാണ് ഇവിടെ ലൈസൻസ് നേടിയിരിക്കുന്നത്. വടക്കൻ ശർഖിയ-നാല്, ദാഖിലിയ, തെക്കൻ ബാത്തിന-മൂന്ന് വീതം, ദാഹിറ, ദോഫാർ-രണ്ട് വീതം, തെക്കൻ ശർഖിയ-ഒന്ന് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റിലെ കണക്കുകൾ.
സ്വകാര്യ വെറ്ററിനറി ക്ലിനിക്കുകൾ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ്. ആവശ്യമായ വിഭവങ്ങൾ അനിമൽ പ്രൊഡക്ഷൻ റിസർച് സെന്റർ നൽകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കൃത്രിമ ബീജസങ്കലന സേവനങ്ങൾ പശുക്കൾക്ക് മാത്രമാണ് നൽകുന്നത്. ആരോഗ്യമുള്ളതും വേഗത്തിൽ വളരുന്നതുമായ കന്നുകാലികൾ, ഉയർന്ന പാൽ ഉൽപാദനക്ഷമത തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കന്നുകാലികളെ പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കാനും പദ്ധതി സഹായകമാകുന്നുണ്ട്. ഉയർന്ന പാൽ ഉൽപാദനം വരുമാന സ്രോതസ്സായി മാറ്റാൻ കന്നുകാലികളെ വളർത്തുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വെറ്ററിനറി ക്ലിനിക്കിന് അനുയോജ്യമായ സജ്ജീകരണങ്ങൾ ഉണ്ടായിരിക്കുക, ഈ തൊഴിൽ ചെയ്യാൻ പെർമിറ്റ് ഉണ്ടായിരിക്കുക തുടങ്ങി നിരവധി മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ലൈസൻസ് നൽകുന്നത്. കഴിഞ്ഞ വർഷം ഏകദേശം 1,300 മൃഗങ്ങൾക്ക് കുത്തിവെപ്പ് നൽകിയിട്ടുണ്ടെന്നും മികച്ച ഫലങ്ങളുണ്ടെന്നും അൽ നാബി പറഞ്ഞു. രാജ്യത്ത് കൂടുതൽ ക്ലിനിക്കുകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ചികിത്സ ലഭ്യമാക്കുന്നതിന് 300ല്‍പരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനം വരെ 192 ക്ലിനിക്കുകള്‍, 124 ഫാര്‍മസികള്‍, നാല് ലബോറട്ടറി എന്നിവ ഉള്‍പ്പെടെ 321 സംവിധാനങ്ങൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ളതായി കാര്‍ഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പറഞ്ഞിരുന്നു.
രാജ്യത്ത് സ്വകാര്യ വെറ്ററിനറി സംവിധാനങ്ങള്‍ വര്‍ധിച്ചുവരുകയാണ്. വടക്കന്‍-തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളില്‍ മാത്രമായി 64 സ്ഥാപനങ്ങള്‍ വീതവും മസ്‌കത്ത്, വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലായി 38 സ്ഥാപനങ്ങള്‍ വീതവും പ്രവര്‍ത്തിച്ചുവരുന്നു. ദോഫാറില്‍ 31ഉം ദാഖിലിയ, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ 23 സ്ഥാപനങ്ങള്‍ വീതവും നിലവിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.